ഗൃഹങ്ങളുടെയും മുറികളുടെയും ചുറ്റളവുകള്‍ ആയാദി ഗണിത രീതി പ്രകാരം ഉത്തമവും മംഗളകരവും ആകുന്ന വിധം സ്വീകരിക്കുന്നതാണ് വാസ്തു രീതി. ഇതോടൊപ്പം ദിക്കുകള്‍ക്ക് ചേര്‍ന്ന വിധം യോനി ക്രമം പാലിക്കുകയും വേണം.
അത് കൂടാതെ വിസ്താരവും ദീര്‍ഘവും തമ്മിലുള്ള ആനുപാതിക അളവുകളും പരിഗണിക്കണം. ദീര്‍ഘവും വിസ്താരവും തമ്മിലുള്ള ആനുപാതികത വ്യത്യസ്തങ്ങളായി വാസ്തുവിനാല് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
ദീര്‍ഘവിസ്താരങ്ങള്‍ തുല്യമായ സമചതുരാകൃതി ഗൃഹങ്ങളെക്കാള്‍ ദേവാലയങ്ങള്‍ക്കാണ് ഉചിതം.
സമതതമെന്ന സമചതുരാകൃതി രണ്ട് സമഭുജ ത്രികോണങ്ങളുടെ ചേരുവയാണ്. രണ്ട് ശക്തി സ്വരൂപ സമചേര്ച്ചയായതുകൊണ്ടാണ് ദേവാലയത്തിന് സ്വീകാര്യമാകുന്നത്.
സമതതം കൂടാതെ പാദാധികം, അര്‍ധാധികം, പാദോനം എന്നും ഗുണാംശവിസ്താര രീതികള്‍ നാലു വിധത്തില്‍ പറയപ്പെട്ടിരിക്കുന്നു. ഇപ്രകാരമുള്ള ഗുണാംശ വിസ്താര ക്രമീകരണത്തില്‍ പാദാധിക അര്ധാധിക അംശങ്ങളാണ് വീടുകള്‍ക്കും മുറികള്‍ക്കും കൂടുതല്‍ സ്വീകാര്യവും പ്രയോജനകരവും.
ദീര്‍ഘവിസ്താരങ്ങള്‍ തമ്മിലുള്ള അനുപാതം തുല്യമാകുന്നത് സമതതമാകുന്നു. വിസ്താരത്തിന് നാലിലൊരുഭാഗം കൂടി ചേര്‍ന്ന് നീളം ഉണ്ടെങ്കില്‍ അത് പാദാധികമാകുന്നു. വിസ്താരത്തേക്കാള്‍ അതിന്റെ പകുതി കൂടി നീളം കൂടുതലുണ്ടെങ്കില്‍ അര്ധാധികവും വിസ്താരത്തിന്റെ നാലില്‍ മൂന്ന് ഭാഗം നീളം കൂടുതല്‍ എങ്കില്‍ അത് പാദോനവുമാകുന്നു. ഇവകളില്‍ സമതതം, പാദാധികം, അര്‍ധാധികം, എന്നിവ ദേവാലയങ്ങള്‍ക്കും മനുഷ്യാലയങ്ങള്‍ക്കും ഉചിതമായി സ്വീകരിക്കപ്പെടണം.
ഇതുകൂടാതെ സ്വീകരിക്കപ്പെടുന്ന ദീര്‍ഘ വിസ്താരങ്ങള്‍ പദയോനിപ്പെട്ടതാകുവാനും നിയമമുണ്ട്. അതുകൊണ്ട് ദീര്‍ഘം കൊണ്ടും വിസ്താരം കൊണ്ടും പദയോനിപ്പെടുത്തി വേണം അളവുകള്‍ സ്വീകരിക്കാന്‍. ഈ നിയമം തന്നെ തറ, പാദമാനം, തുടങ്ങി ഉയരക്രമത്തിനും ബാധകമാണ്.
ഇതുകൂടാതെ ചുറ്റളവിന്റെ പകുതിയായ ദീര്‍ഘവിസ്താരങ്ങളെ 9 മുതല്‍ 32 വരെ അംശിച്ച് ക്രമപ്പെടുത്തിയും സ്വീകരിക്കാവുന്നതാണ്. ഒമ്പതായി അംശിച്ചാല്‍ നാലു കൊണ്ട് വിസ്താരവും അഞ്ചു കൊണ്ട് ദീര്‍ഘവും കല്പ്പിക്കാം.
ഇപ്രകാരം പത്തായി അംശിച്ചാല്‍ നാല് വിസ്താരവും ശിഷ്ടം കൊണ്ട് ദീര്ഘത്തെയും കണക്കാക്കാവുന്നതാണ്. ഈ നിയമമനുസരിച്ചു 8,12,16,20,24,28,32 അംശങ്ങള്‍ സമതതങ്ങളും 9,13,17,21,25,29 അംശങ്ങള്‍ പാദാധികങ്ങളും 14,18,22,26,30 അംശങ്ങള്‍ അര്ധാധികങ്ങളും 11,15,19,23,27,31 അംശങ്ങള്‍ പാദോനങ്ങളും ആകുന്നു.
ചുറ്റളവില്‍ നിന്ന് ദീര്‍ഘവിസ്താരങ്ങളെ ഗണിക്കുന്നതിന് പകരമായി ഇഷ്ടദീര്ഘവിധിയും വാസ്തു നിര്‍ദേശിക്കുന്നുണ്ട്. ഇഷ്ടദീര്ഘം എന്നത് യജമാനനു ഹിതമായി തോന്നുന്ന മധ്യാങ്കണവിസ്താരമാണ്.
ഇക്കാലഘട്ടത്തില്‍ പുരയിടത്തില്‍ സാധ്യമായ അളവിനെയും ഇഷ്ട ദീര്‍ഘമായി പരിഗണിച്ച് തദനുസൃതമായി ദീര്ഘത്തെ സ്വീകരിക്കാം. ചുരുങ്ങിയത് ആറു കോല് മുതല്‍ തുടങ്ങിയ വിസ്താരക്രമമാണ് വാസ്തു അനുയോജ്യമായിട്ടുള്ളത്.
ഇത്തരത്തില്‍ അങ്കണം, ശാലകള്‍, മുറികള്‍, ഗൃഹങ്ങള്‍, ദേവാലയങ്ങള്‍, മണ്ഡപങ്ങള്‍, പുരയിടങ്ങള്‍ തുടങ്ങി എല്ലാ നിര്‍മിതികള്‍ക്കും ദീര്ഘവിസ്താര ഉയരങ്ങള്‍ക്ക് അനുപാതികത പാലിക്കേണ്ടത് വാസ്തുനിയമമാകുന്നു.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: