ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ തവണ തുക ലഭിക്കാതെ വലയുന്നു.ഫണ്ടില്ലെന്ന ന്യായം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ തിരിച്ചയക്കുന്നതോടെ പല കുടുബങ്ങളുടെയും ഭവന നിര്‍മാണം പാതി വഴിയില്‍ നിലച്ചു. സ്വന്തമായി മൂന്ന് സെന്റ് ഭൂമിയുള്ളവര്‍ക്ക് 4 ലക്ഷം രുപയാണ് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് നല്‍കുന്നത്. 4 ഗഡുവായാണ് പണം അനുവദിക്കുന്നത്. ഇതും ഒരു വര്‍ഷത്തിനുള്ളിലാണ് നല്‍കുന്നതെന്ന് അപേക്ഷകര്‍ പറഞ്ഞു.
ആദ്യ ഗഡു നാല്‍പ്പതിനായിരം രുപക്ക് അടിത്തറ കെട്ടി കാണിക്കണം. ഇതിനു ശേഷം പല ഘട്ടമായാണ് മറ്റു ഗഡുക്കള്‍ നല്‍കുന്നത്. എന്നാല്‍ ഈ തുകക്കു വേണ്ടി ദിനംപ്രതി നൂറു കണക്കിന് കുടുബങ്ങളാണ് ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങുന്നത്. പലിശക്കു പണമെടുത്തും ആധാരം പണയപെടുത്തിയുമൊക്കെ അനുവദിച്ച നാലു ലക്ഷത്തിന്റെ ഇരട്ടി മുടക്കി ചിലര്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ബാക്കി തുക ലഭിക്കാത്തതാണ് ജനത്തെ വലക്കുന്നത്. ഇതിനിടയിലും പുതിയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ആദ്യം വീട് അനുവദിച്ചവരുടെ തുക പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാതെ വീണ്ടും അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം രാഷ്ട്രീയ സ്വാധിനമുപയോഗിച്ചു പലരും ലൈഫ് പദ്ധതിയില്‍ കടന്നു കൂടുന്നതായും ആക്ഷേപമുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വാങ്ങാന്‍ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. ഇതിന് മൂന്ന് അടി വഴി ഉള്‍പ്പെടെ ആധാരത്തില്‍ കാണണം. നിലം ആകാന്‍ പാടില്ല. തുടങ്ങിയ നിബന്ധനകള്‍ കാരണം അര്‍ഹത്ത പെട്ട പലര്‍ക്കും ഭൂമി സ്വന്തമാക്കാന്‍ പറ്റാത്ത വസ്ഥയാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: