അമ്പലപ്പുഴ: തോട്ടില്‍ പോള നിറഞ്ഞു കിടക്കുന്നു. പാട ശേഖരങ്ങളിലെ നെല്ല് സംഭരണം പ്രതിസന്ധിയിലാകുന്നു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് കിഴക്ക് പാരിയക്കരി, പൊന്നാകരി, തെക്കേ പൂന്തുരം, പരപ്പില്‍ എന്നീ പാടശേഖരങ്ങളിലെ സംഭരണമാണ് ആശങ്കയിലായിരിക്കുന്നത്.
കറുത്താ മഠം മുതല്‍ പൂക്കൈതയാറ് വരെ ഏകദേശം 5 കി.മീറ്ററുള്ള പൊന്നാകരി തോടാണ് പോള നിറഞ്ഞ് കിടക്കുന്നത്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് ശുചീകരണം നടന്നിരുന്നു.എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യാതൊരു ശുചീകരണവും നടക്കാത്തതിനാല്‍ പ്രതിസന്ധിയിലായത് നാല് പാടശേഖരങ്ങളിലെ കര്‍ഷകരാണ്.
പോള നശിക്കാന്‍ കര്‍ഷകര്‍ കീടനാശിനി തളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ കര്‍ഷകര്‍ ഇതില്‍ നിന്നു പിന്മാറി.ഏതാനും ദിവസം കഴിയുമ്പോള്‍ പാടശേഖരങ്ങളിലെ കൊയ്ത്ത് പൂര്‍ത്തിയാകും. എന്നാല്‍ കൊയ്തെടുക്കുന്ന നെല്ല് എങ്ങനെ കരക്കെത്തിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.നേരത്തെ തോട്ടിലെത്തിയിരുന്ന വള്ളങ്ങളിലാണ് നെല്ല് കയറ്റിയിരുന്നത്.പോള നിറഞ്ഞു കിടക്കുന്നതിനാല്‍ തോട്ടിലൂടെ വള്ളം വരാത്തതിനാല്‍ നെല്ല് കരക്കെത്തിക്കാന്‍ ഇരട്ടിയിലധികം രൂപയാണ് ചെലവ് വരുന്നത്.
കര മാര്‍ഗം നെല്ല് എത്തിക്കുന്നതിന് ലോഡിംഗ് കൂലി ഉള്‍പ്പെടെ വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചെലവാകുന്നത്. ഇത്തവണ കൃഷി വന്‍ നഷ്ടത്തിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊയ്ത്ത് യന്ത്രവും ട്രാക്ടറും ഉപയോഗിച്ച് നെല്ല് കരക്കെത്തിക്കാന്‍ കര്‍ഷകര്‍ വലിയ ത്യാഗമാണ് സഹിക്കുന്നത്. തോട്ടിലെ പോള നീക്കം ചെയ്യാന്‍ പഞ്ചായത്തും കൃഷി വകുപ്പും അടിയന്തിരമായി ഇടപെട്ട് തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: