ആലപ്പുഴ: മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി മാനസികാരോഗ്യ ചികിത്സയ്ക്കുള്ള കൂടുതല്‍ ഗുളികകള്‍ കൈക്കലാക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. എറണാകുളം കടവന്ത്ര ചെങ്ങാട് കോളനി പുഷ്പ നഗറില്‍ സനല്‍ (24), ഭാര്യ കലവൂര്‍ കണ്ണന്തറവെളി ലിന്‍സി (സോന 21), സനലിന്റെ സഹോദരന് ഷെഫീഖ് (22) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്നായി ഉപയോഗിക്കാനാണ് പ്രതികള്‍ വന്‍തോതില്‍ ഗുളികകള്‍ ആവശ്യപ്പെട്ടതെന്നു പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ മാനസിക ചികിത്സയ്ക്കെന്ന വ്യാജേന കുറിപ്പടി കാണിച്ച് ഗുളികകള്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ 30 ന് ഉച്ചയ്ക്ക് ലിന്‍സി നഗരത്തിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ എത്തിയത്. പിന്നീട് കടയുടമയുമായി ലിന്‍സി നിരന്തരം വാട്ട്സാപ്പില്ചാറ്റിങിലേര്പ്പെട്ടു.
നവംബര്‍ ഒന്നിനു 120 ഗുളിക എടുത്തുവച്ചതായി കടയുടമ അറിയിച്ചതനുസരിച്ച് പ്രതികള്‍ മൂവരും എത്തി. കൂടുതല്‍ ഗുളിക ആവശ്യപ്പെട്ട് കടയില്‍ അതിക്രമിച്ചു കടന്ന് ഷട്ടര്‍ താഴ്ത്തിയശേഷം 50,000 രൂപ ആവശ്യപ്പെട്ടു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഷെഫീഖ് കടയുടമ ഓടിച്ച ബൈക്കിനു പിന്നില്‍ ഇരുന്നു നഗരത്തിലെ മരുന്ന് മൊത്തവിതരണ കമ്പനിയില്‍ എത്തി. ഉടമ 500 ഗുളികകള്‍ വാങ്ങി നല്കി. ഗുളിക ഇനിയും ആവശ്യമുണ്ടെന്നും വിവരം പോലീസില്‍ അറിയിച്ചാല്‍ കട കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി സംഘം മടങ്ങി. എട്ടിനു വൈകിട്ട് മൂവരും വീണ്ടും കടയില്‍ എത്തിയെങ്കിലും ഉടമ ഇല്ലായിരുന്നു.
ഫോണില്‍ വിളിച്ച് ഉടന്‍ കടയില്‍ വന്നില്ലെങ്കില്‍ വിവരം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഉടമ പൊലീസില്‍ അറിയിച്ചതോടെ ഇവര്‍ സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സനലിനെയും ഷെഫീഖിനെയും റിമാന്‍ഡ് ചെയ്തു. എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലായി സമാന സംഭവങ്ങളില്‍ സനലിനെതിരെ 18 കേസും ഷെഫീഖിനെതിരെ ഏഴപ കേസുമുണ്ടെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: