ആലപ്പുഴ: ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജില്ലയിലെ മത്സ്യ, കാര്‍ഷിക, ആരോഗ്യ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ്.
മത്സ്യമേഖലയില്‍ ഉല്പാദന വര്‍ധനവിനൊപ്പം മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കാര്‍ഷിക മേഖലയില്‍ ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി ജില്ലയിലെ പച്ചക്കറി കൃഷി മേഖലക്ക് ആശ്വാസം പകരുന്നതാണ്. കൂടാതെ നെല്ലിന്റെ താങ്ങുവിലയ്ക്കായി 1.72 ലക്ഷം കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
ആരോഗ്യമേഖലയില്‍ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ കൂടുതല്‍ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപനമുണ്ട്.
ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കല്‍കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവും ജില്ലയുടെ ആരോഗ്യമേഖലക്ക് ആശ്വാസം പകരുന്നതാണ്. തീരപ്രദേശങ്ങളിലെ യുവാക്കള്‍ക്ക് മത്സ്യ സംസ്കരണത്തിലൂടെയും മാര്ക്കറ്റിങിലൂടെയും നേട്ടം കൈവരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും.
2022-23 ഓടെ മത്സ്യോല്പാദനം 200 ലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആല്‍ഗകള്‍, കടല്‍ കളകള്‍, കൂട്ടില്‍ വളര്‍ത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കും.
3477 സാഗര്‍ മിത്രകളും 500 മത്സ്യ കര്‍ഷക ഉല്പാദന സംഘടനകളും വഴി യുവാക്കളെ മത്സ്യബന്ധന വിപുലീകരണത്തില്‍ ഉള്‍പ്പെടുത്തും. 2024-25 ഓടെ മത്സ്യബന്ധന കയറ്റുമതി ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ മികച്ച വിപണനത്തിനും കയറ്റുമതിക്കും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ”ഒരു ജില്ല ഒരു ഉല്‍പ്പന്നം” പദ്ധതി നടപ്പാക്കും. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കന്നതിനൊപ്പം 2024 ഓടെ 2000 മരുന്നുകളും 300 ശസ്ത്രക്രിയകളും വാഗ്ദാനം ചെയ്യുന്നു.
ജില്ലാ ആശുപത്രികളോടനുബന്ധിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് ആരംഭിക്കും.
ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പും കുറഞ്ഞ വിലക്ക് ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: