അമ്പലപ്പുഴ: ജില്ലയിലെ പതിനായിരത്തോളം ഏക്കര്‍ കരിനില മേഖലയിലെ നെല്‍കൃഷിക്ക് ഉപ്പുവെള്ള ഭീഷണി. തുറന്നു കിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകളിലൂടെയാണ് ഉപ്പുവെള്ളം കയറുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ജലവിഭവ വകുപ്പ് ഓഫിസ് ഉപരോധിച്ചു.
തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ വേലിയേറ്റ സമയത്ത് അടയ്ക്കാത്തതിനാലാണ് ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് കയറുന്നത്. ഈ മാസം പകുതിയോടെയാണ് കരിനിലങ്ങളില്‍ കൃഷി ആരംഭിക്കുന്നത്. കരിനില മേഖലയിലെ പതിനായിരത്തോളം ഏക്കറോളം പാടശേഖരങ്ങളാണ് ഉപ്പുവെള്ള ഭീഷണിയിലായത്.
ഉപ്പുവെള്ളം കയറുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കരുവാറ്റ, പുറക്കാട് പഞ്ചായത്തുകളിലെ പാടശേഖര സമിതി ഭാരവാഹികളും കര്‍ഷകരും തോട്ടപ്പള്ളിയിലെ ജലവിഭവവകുപ്പ് എന്‍ജിനീയറുടെ ഓഫീസ് ഉപരോധിച്ചത്. ഷട്ടറുകള്‍ അടക്കാമെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.
സ്പില്‍വേയില്‍ ആകെയുള്ള 40 ഷട്ടറുകളും 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. ഷട്ടറുകള്‍ അടയ്ക്കാനും തുറക്കാനും ജലവിഭവ വകുപ്പ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരുണ്ടെങ്കിലും കൃത്യമായി ചെയ്യാത്തതാണ് കരിനിലങ്ങളിലെ നെല്‍കൃഷി പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: