ആലപ്പുഴ: സംസ്ഥാന സമിതിയംഗമായിരിക്കെ മന്ത്രിയാകുകയും പിന്നീട് സെക്രട്ടറിയേറ്റംഗവുമായ സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ച് വിവാദത്തിലായി രാജി വെച്ചൊഴിഞ്ഞതോടെ ജില്ലയില്‍ നിന്ന് ഇനി ആര് മന്ത്രിയാകുമെന്ന് ചര്‍ച്ചകള്‍ സജീവം. സജിയുടെ എതിര്‍പാളയത്തെ പ്രമുഖനായ ആലപ്പുഴ എംഎല്‍എ പി. പി. ചിത്തരഞ്ജനാണ് പാര്‍ട്ടിയിലെ സീനിയോറിറ്റി പ്രകാരം മുന്‍ഗണന ലഭിക്കേണ്ടത്. ജില്ലാ സെക്രട്ടറിയേറ്റംഗമായ ചിത്തരഞ്ജന് ദീര്‍ഘനാളത്തെ പ്രവര്‍ത്തി പരിചയമുള്ള നേതാവാണ്.
സജിചെറിയാന് പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ചിത്തരഞ്ജന് മുന്നില്‍ വഴി അടയും. പകരം കായംകുളം എംഎല്‍എ പ്രതിഭയ്ക്ക് സാദ്ധ്യതയേറും. കേവലം ഏരിയ കമ്മറ്റിയംഗം മാത്രമായ പ്രതിഭ, തുടര്‍ച്ചയായി രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. വനിതയെന്ന പരിഗണനയും തുണയായേക്കും. എന്നാല്‍ കായംകുളത്തെ പാര്‍ട്ടിയിലെ പ്രബല വിഭാഗം പ്രതിഭയ്ക്ക് എതിരാണ്. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിരവധി വിവാദങ്ങള്‍ക്കിടയാക്കിയതും പ്രതികൂലമാണ്. എന്നാല്‍ പിണറായി പക്ഷത്തിന്റെ പിന്തുണയിലാണ് ഇതുവരെ യാതൊരു അച്ചടക്ക നടപടിയും നേരിടാതെ പ്രതിഭ തുടരുന്നത്.
മതന്യൂനപക്ഷത്തില്‍ പെട്ടയാള്‍ മന്ത്രിയാകണമെന്ന് തീരുമാനിച്ചാല്‍ അരൂര്‍ എംഎല്‍എ ദലീമ ജോജോ, അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം എന്നിവര്‍ക്ക് നറുക്ക് വീണേക്കും. ഏതായാലും പാര്‍ട്ടിയിലെ വിഭാഗീയ നീക്കങ്ങളും സജി ചെറിയാന്റെ താല്‍പ്പര്യങ്ങളുമായിരിക്കും ആര്‍ക്കാണ് മന്ത്രി സ്ഥാനം എന്നത് നിശ്ചയിക്കുക. കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎം ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ആലപ്പുഴയ്ക്ക് എന്തായാലും മന്ത്രി സ്ഥാനം നല്കാതിരിക്കില്ല. എന്നാല്‍ കോടതി നടപടികളടക്കം അവസാനിച്ച ശേഷം സജി ചെറിയാന് തന്നെ മന്ത്രി സ്ഥാനത്ത് തിരിച്ചെത്താനുള്ള സാദ്ധ്യതയും ഇല്ലാതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: