1979 മാര്‍ച്ച് നാലിന് രാജസ്ഥാനിലെ കോട്ടയിലാണ് ഭാരതീയ കിസാന്‍ സംഘ് സ്ഥാപിതമായത്. 1970 മുതല്‍ ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ആയിരുന്ന ശ്രീ ഗുരുജിയാണ് കര്‍ഷകര്‍ക്ക് വേണ്ടി കര്‍ഷകരാല്‍ നയിക്കുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ആവശ്യകത പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് സംഘത്തിന്റെ പ്രേരണയില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഇടയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും വികസിപ്പിക്കുവാനുമുള്ള ഉത്തരവാദിത്തം ഗുരുജി സംഘത്തിന്റെ മുതിര്‍ന്ന അഖിലഭാരതീയ അധികാരി ബാവുറാവു ബൂസ്കുടേജിയെ ഏല്‍പ്പിച്ചു.
1973 ല്‍ ഗുരുജി അന്തരിച്ചു. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി കര്‍ഷകരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം മുന്നോട്ട് പോയില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം അന്നത്തെ സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസ്ജിയുടെ നേതൃത്വത്തില്‍ രാജസ്ഥാനിലെ ഭാട്യ കോട്ടെജ് ഫാമില്‍ സംഘടനയുടെ ഒരു ആലോചനാ യോഗം നടന്നു. ഈ യോഗത്തില്‍ രാജേന്ദ്ര സിംഗ്, ദത്തോപാന്ത് ഠേംഗ്ഡി, മറ്റു ചില സംഘ അധികാരികളും സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വയം സേവകരും പങ്കെടുത്തിരുന്നു.
1979 മാര്‍ച്ച് നാലിന് രാജസ്ഥാനിലെ കോട്ടയില്‍ നടന്ന ഭാരതീയ കിസാന്‍ സംഘ് സമ്മേളനത്തോടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. ഈ സമ്മേളനത്തില്‍ തന്നെ കേരളത്തില്‍ നിന്നും സി.പി. ജനാര്‍ദ്ദനനും സംഘടനാ കാര്യദര്‍ശിയായി നിയോഗിക്കപ്പെട്ട എ. ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ഭാരതീയ കിസാന്‍ സംഘ് തുടങ്ങുന്ന സമയത്ത്, കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും എല്ലാ തരത്തിലുള്ള കര്‍ഷകരേയും ഇതില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു പ്രധാന തീരുമാനം. ഗ്രാമസമിതി, പ്രഖണ്ഡ് സമിതി, ജില്ലാ സമിതി, സംസ്ഥാന സമിതി, അഖില ഭാരതീയ സമിതി എന്നിങ്ങനെയുള്ള ഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും 500 ഓളം ജില്ലകളിലും പ്രവര്‍ത്തനം നടക്കുന്നു. 50 ലക്ഷത്തിലേറെ അംഗങ്ങളാണുള്ളത്. കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി സ്ഥാപന ദിനമായ മാര്‍ച്ച് നാല് മുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് എല്ലാ പ്രവര്‍ത്തകരും ഒത്തൊരുമിക്കണം. സംഘാടനം, പ്രക്ഷോഭം, നിര്‍മ്മാണാത്മക പ്രവര്‍ത്തനം എന്നിവയാണ് സംഘടനയുടെ മുഖമുദ്ര. കര്‍ഷകരുടെ ഉത്പാദന ചെലവ് കണക്കാക്കുമ്പോള്‍ മറ്റു ചെലവുകളുടെ കൂടെ അവരുടെ മൂലധനമായ ഭൂമിയുടെ വിപണി മൂല്യത്തിന്റെ പലിശ കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കിസാന്‍ സംഘിന്റെ ആവശ്യം. എങ്കില്‍ മാത്രമേ കാര്‍ഷികവൃത്തി ലാഭകരമാവുകയും കൂടുതല്‍ യുവാക്കള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യൂ.
കര്‍ഷകര്‍ അസംഘടിതരായതിനാല്‍ അര്‍ഹതപ്പെട്ട സഹായം പോലും അവര്‍ക്ക് യഥാസമയം നേടിയെടുക്കുന്നതിന് സാധിക്കുന്നില്ല. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് എവിടെയാണോ കൂടുതല്‍ വില ലഭ്യമാകുന്നത് അവിടെ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. കാര്‍ഷിക മേഖലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പരിസ്ഥിതി, ഗോ ആധാരിത്, കൃഷി, ജൈവകൃഷി, ഗോ സംരക്ഷണം, ഗോസംവര്ധനം, ജലസംരക്ഷണം, ദേശീയത എന്നീ കാര്യങ്ങളെക്കുറിച്ച് കൂടി ഭാരതീയ കിസാന്‍ സംഘ് ചിന്തിക്കുന്നു. ഈ കാര്യങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കാന്‍ ലോക പരിസ്ഥിതി ദിനം( വൃക്ഷാരോപണ്‍), ശ്രീബലരാമ ജയന്തി( ദേശീയ കര്‍ഷക ദിനം), ഗോപാഷ്ഠമി( ഗോപൂജ), റിപ്പബ്ലിക് ദിനം( ഭാരതമാതാ ദിനം) എന്നീ ദിനങ്ങളും ആചരിച്ചുവരുന്നു.
എം.എസ്. മേനോന്
(കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: