ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷന് ശരണ്‍ സിങ്ങിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയെ ഒരാഴ്ചയായി കല്ലെറിയുകയായിരുന്നു ചിലര്‍. ‘താരങ്ങള്‍ തെരുവില്‍ സമരത്തിനിറങ്ങിയത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കും’ എന്ന ഉഷയുടെ അഭിപ്രായമാണ് പൊക്കിപ്പിടിച്ച് വിവാദമാക്കിയത്. ഉഷയെ ഉപദേശിച്ച് മാധ്യമങ്ങള്‍ എഡിറ്റോറിയല്‍, കൊച്ചുഷയെ ലാളിച്ചതിന്റേയും ഉഷയേയും ഭര്‍ത്താവിനേയും മന്ത്രിയുടെ അടുത്തേക്ക് കൂട്ടുകൊണ്ടുപോയതിന്റെയും സ്മരണ അയവിറക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ഫേസ് ബുക്ക് കുറിപ്പ്. ഉഷ വെറും രാഷ്ട്രീയക്കാരിയായി മാറി എന്ന് വിലപിച്ച് മുന്‍ കായിക ലേഖകന്‍, മലയാളി എന്ന നിലയില്‍ നാണംകെട്ട് തലതാഴ്ത്തിയെന്ന് ചെറുകഥ എഴുത്തുകാരന്, ഉഷയോടുള്ള ആരാധന പോയെന്ന് മുന്‍ മന്ത്രി, ഉഷ സ്വന്തം നിലയും വിലയും കളഞ്ഞു കുളിച്ചെന്ന് വനിതാ മന്ത്രി. തങ്ങളുടെ മാനത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ഗുസ്തി വനിതാ താരങ്ങളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ പി. ടി. ഉഷയെ ഓര്‍ത്ത് സഹതപിക്കുന്നു എന്ന് മറ്റൊരു പ്രമുഖന്.
ഉഷ പറഞ്ഞത് എന്താണെന്നറിയാതെയാണോ പ്രതികരണങ്ങള്‍ എന്നു തോന്നിപ്പോയി. ഉഷ പറഞ്ഞതിതാണ്; ‘താരങ്ങള്‍ പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവര്‍ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കും. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് നല്ലൊരു പ്രതിച്ഛായയുണ്ട്. ഇത്തരം നെഗറ്റീവ് പ്രചാരണം രാജ്യത്തിനു നല്ലതല്ല. ഗുസ്തി താരങ്ങള്‍ക്കൊപ്പം മാത്രമല്ല, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ താരങ്ങള്‍ക്കുമൊപ്പമാണ് അസോസിയേഷന്. പക്ഷേ, അത് നിയമാനുസൃതമായി മാത്രം. തെരുവില്‍ ധര്‍ണയിരുന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് താരങ്ങള്‍ ചെയ്യുന്നത്. അതാണ് എന്നെ നിരാശപ്പെടുത്തുന്നത്’ എന്നായിരുന്നു ഉഷയുടെ പ്രതികരണം.
ഉഷ പറഞ്ഞതതില്‍ എന്താണ് തെറ്റ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രാജ്യാന്തര പ്രശസ്തരായ കായിക താരങ്ങള്‍ പ്രതിഷേധവുമായി പൊതുവഴിയില്‍ ഇരിക്കുന്നത് രാജ്യത്തിന് മഹിമയാണോ അപമാനമാണോ ഉണ്ടാക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ താരങ്ങള്‍ക്കുമൊപ്പമാണ് അസോസിയേഷന് എന്നു പറഞ്ഞതില്‍ എന്താണ് പ്രശ്നം. തെരുവിലിറങ്ങും മുന്‍പ് അസോസിയേഷനെ സമീപിക്കേണ്ടിയിരുന്നില്ലേ എന്ന് അസോസിയേഷന് പ്രസിഡന്റിന് ചോദിക്കാന്‍ അവകാശമില്ലേ. കായിക താരങ്ങള്‍ തെരുവില്‍ ധര്‍ണയിരുന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടുന്നത് ശരിയെല്ലന്നു പറയാന്‍ മുന്‍ ഒളിംപ്യനായ ഉഷയക്ക് സ്വാതന്ത്ര്യമില്ലേ.
ഉഷ അഭിപ്രായം പറഞ്ഞ് വെറുതെ ഇരിക്കുകയായിരുന്നില്ല. സമരവേദിയില്‍ എത്തി താരങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഉഷയുടെ കാല്‍വണങ്ങിയും ഗാഢംപുണര്ന്നുമാണ് ധര്‍ണാവേദിയില്‍ സമരക്കാര്‍ സ്വീകരിച്ചത്. ‘ഞാന്‍ നിങ്ങള്ക്കൊപ്പമാണെ’ന്ന് ഉഷ താരങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആണെങ്കിലും കേന്ദ്ര കായിക മന്ത്രാലയത്തിനാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കുന്ന സ്വാഭാവികവും നിയമപരവമായ നടപടികളുമായിട്ടല്ലേ മുന്നോട്ടു പോകാനാകൂ.
ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയതാണ്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നേരിട്ട് ഇടപട്ടു. കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നല്കാന് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാന്‍ മേരികോം അധ്യക്ഷയായി സമിതിയെയും നിയോഗിച്ചു. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നംഗ സമിതിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നിയമിക്കുകയും ചെയ്തു.
അതിനിടയില്‍ ഏപ്രില്‍21 ന് ഏഴ് പെണ്‍കുട്ടികള്‍ ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനെതിരെ പൊലീസില്‍ പരാതി. പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഒളിംപിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത്തരം ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷമേ കേസ് എടുക്കൂ എന്നതായിരുന്നു പോലീസ് നിലപാട്. ഉടന്‍ കേസെടുക്കണമെന്നതായിരുന്നു ആവശ്യം. പ്രതിഷേധത്തിന് പിന്തുണ നല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം പിന്തുണയുമായി ഓടിയെത്തി. ആരോപണങ്ങളില്‍ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിക്കുകയും ദല്‍ഹി പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് കേസ് ചുമത്തിയത്. എന്നിട്ടും സമരം തുടുരുമെന്നാണ് കായിക താരങ്ങളുടെ പുതിയ നിലപാട്. ബ്രിജ് ഭൂഷണെ ജയില്‍ അടയക്കും വരെ സമരം എന്നതാണ് പുതിയ മുദ്രാവാക്യം. ആരോപണത്തിനും പ്രതിഷേധത്തിനും പിന്നില്‍ മറ്റെന്തൊക്കെയോ ഇല്ലേ എന്ന സംശയം ബലപ്പെടുന്നതാണ് ഇതുവരെയുള്ള സംഭവവികാസം. ആരോപണ വിധേയനായ മുന്‍ ഗുസ്തി താരം ബിജെപി എംപി ആണ് എന്നതാണ് പ്രധാനകാര്യം. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ്ങ് ഹൂഡയാണ് ഗുസ്തി താരങ്ങളെ സമരത്തിനായി ഇളക്കിവിടുന്നതെന്ന ആരോപണം തുടക്കം മുതലുണ്ട്. ‘ജാട്ട് രാഷ്ട്രീയം’ പയറ്റാന്‍ ഗുസ്തിക്കാരെ തെരുവിലിറക്കിയിരിക്കുന്നു; സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗാട്ട് എന്നിവര്‍ പ്രതിപക്ഷത്തിന്റെ കയ്യിലെ കളിപ്പാവകളായിരിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, സിപിഎം നേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ അവസരം മുതലെടുത്ത് സമരത്തില്‍ ചാടിവീണിരിക്കുകയാണ്. സാനിയ മിര്‍സയെ പോലുള്ള താരങ്ങളും പിന്തുണയുമായി എത്തിയിരിക്കുന്നു. താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്ക്കുക പിന്തുണയ്ക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വവും കടമയുമാണ്. രാഷ്ട്രീയക്കാരും കായിക താരങ്ങളും അതുതന്നെ ചെയ്യണം. പക്ഷേ ഗുസ്തി താരങ്ങളുടെ സമരത്തെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. അത് യഥാര്‍ത്ഥ വിഷയത്തിന്റെ ശ്രദ്ധമാറ്റാനെ കാരണമാകു. വിഷയത്തില്‍ ഇടപെട്ട പി.ടി. ഉഷയ്ക്കെതിരായ കല്ലേറ് അതാണ് അടിവരയിടുന്നത്.
ഉഷ പറഞ്ഞത് എന്താണന്നു പോലും അറിയാതെ അവര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയവരില്‍ മുന്‍പന്തിയില്‍ മലായാളികളായ രണ്ട് മഹിളാ മണികള്‍ ഉണ്ട്. മുന്‍ മന്ത്രി പി.കെ. ശ്രീമതിയും ഇപ്പോഴത്തെ മന്ത്രി ബിന്ദുവും. ഉഷയോടുള്ള ആരാധന പോയെന്നാണ് ശ്രീമതിയുടെ മൊഴി. ഉഷ സ്വന്തം നിലയും വിലയും കളഞ്ഞു കുളിച്ചു എന്നാണ് ബിന്ദു പരിതപിക്കുന്നത്. സഖാക്കളുടെ ലൈംഗിക പീഡനത്തിന്റെ തീവ്രതയുടെ അളവെടുക്കുന്നവരാണ് ഉഷയുടെ കൃത്യമായ നിലപാടിനെതിരെ വായിട്ടടിക്കുന്നത് എന്നതാണ് തമാശ. പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗവും രാജ്യസഭ അംഗവുമായ എളമരം കരിം പരസ്യമായിട്ടാണ് ആക്ഷേപം ചൊരിഞ്ഞത്. അന്ന് കമാന്നൊരക്ഷരം മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ കരച്ചിലും ഉപദേശവുമായി കളംപിടിക്കുമ്പോള്‍ കള്ളിവെളിച്ചത്താകും എന്നത് ഓര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: