മൂന്നര പതിറ്റാണ്ട് നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചത് കിഴക്കന്‍ മേദിനിപ്പൂരിലെ നന്ദിഗ്രാമെന്ന ചെറു ഗ്രാമത്തില്‍ നിന്നായിരുന്നു. വ്യാവസായികാവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനെതിരായ പാവപ്പെട്ട കര്‍ഷകരുടെ പ്രതിഷേധം ജ്യോതിബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടേയും ബംഗാളിനെ കമ്യൂണിസ്റ്റ് വിരുദ്ധമാക്കി. ഒടുവില്‍ അതേ നന്ദിഗ്രാമില്‍ തന്നെ മമതാ ബാനര്‍ജിക്കും കാലിടറുമ്പോള്‍ ബംഗാളിന്റെ ഭാവി ബിജെപിക്കൊപ്പമെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.
മമതാ ബാനര്‍ജിയെന്ന ഒറ്റയാള്‍ പട്ടാളം ജനങ്ങളുടെ മനസ്സിലെ ഇടതു ഭരണത്തോടുള്ള ജനരോഷം തിരിച്ചറിഞ്ഞ് മുന്നിട്ടിറങ്ങിയപ്പോള്‍ അന്ന് ഇടതു കോട്ടകള്‍ വീണു തുടങ്ങി. നിരന്തരമായ പോരാട്ടത്തിനൊടുവിലായിരുന്നു മമതയുടെ വിജയം. ഇടതു ഭരണത്തിന്റെ പതിപ്പായി മമത മാറിയപ്പോള്‍ സമാന പോരാട്ടമാണ് ഇന്ന് മമതയോട് ബിജെപി നടത്തുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് മമതയുടെ നേതതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്നത്. ദേശീയ നേതാക്കള്‍ വരെ ഇതിന് ഇരയാക്കപ്പെട്ടു. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതു ഫാസിസത്തെ വെറുത്ത് മമതയ്ക്കൊപ്പം നിന്ന ബംഗാള്‍ ഇന്ന് ബിജെപിയുടെ മുന്നേറ്റത്തെ ആഗ്രഹിക്കുകയാണ്. 2016ലെ മൂന്നു സീറ്റില്‍ നിന്ന് 77 സീറ്റിലേക്ക് ബിജെപി ബംഗാളില്‍ വളര്‍ന്നിരിക്കുന്നു. കേവലം പത്തു ശതമാനത്തില്‍ നിന്ന് 38.1 ശതമാനത്തിലേക്ക് ബിജെപിയെ ബംഗാള്‍ ജനത നെഞ്ചേറ്റി. ഒരു കാലത്ത് സംസ്ഥാനം ഭരിച്ച സിപിഎമ്മിന്റെ നിയമസഭയിലെ എണ്ണം പൂജ്യത്തിലേക്ക് എത്തിയതും ശ്രദ്ധേയമായി. അവരുടെ വോട്ട് വിഹിതം 4.73 ശതമാനമായി ഇടിഞ്ഞു. സിപിഎമ്മിനൊപ്പം സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിനും സീറ്റുകളൊന്നും കിട്ടിയില്ല. 2.93 ശതമാനം മാത്രമായി കോണ്‍ഗ്രസ് വോട്ടുകളും ഇടിഞ്ഞു.
സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായി ബിജെപി മാറിയെന്നതാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാവുമ്പോഴത്തെ ചിത്രം. സ്വാതന്ത്ര്യത്തിന് ശേഷം 64 വര്‍ഷം ബംഗാള്‍ ഭരിച്ച കോണ്‍ഗ്രസും ഇടതു പക്ഷവും ഇന്ന് ചിത്രത്തിലേ ഇല്ലാതായി. ബംഗാളില്‍ യാതൊരു സംഘടനാ സംവിധാനവുമില്ലാതിരുന്ന ബിജെപിക്ക് അതിശക്തമായ കേഡര്‍ സംവിധാനങ്ങള്‍ ബൂത്ത് തലങ്ങളില്‍ വരെ എത്തിക്കാനും സാധിച്ചിട്ടുണ്ട്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും മാത്രം എന്ന നിലയിലേക്ക് സംസ്ഥാന രാഷ്ട്രീയം മാറുമ്പോള്‍ ആകെ വോട്ടുകളുടെ 86 ശതമാനവും ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചു. അമ്പതിലേറെ സീറ്റുകളില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയും വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വത്യാസം വെറും ആയിരം വോട്ടുകള്‍ക്ക് താഴെ മാത്രമാണ്.
വരും നാളുകള്‍ ബിജെപിക്ക് കൂടുതല്‍ ശോഭനമെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെല്ലാം. 2024ലെ ലോക്സഭാ ഇലക്ഷന് സംസ്ഥാനത്തെ 42 സീറ്റുകളില്‍ ബഹുഭൂരിപക്ഷവും നേടിയെടുക്കാനാവുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ബിജെപിയെക്കാള്‍ 9.8 ശതമാനം വോട്ട് വിഹിതം തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കിയതിന് സഹായിച്ചത് മുസ്ലിം മേഖലകളിലെ മണ്ഡലങ്ങളിലെ വന്‍ ഭൂരിപക്ഷമാണ്. മുന്‍വര്‍ഷത്തേക്കാള്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് 213 ല്‍ എത്തിക്കാന്‍ തൃണമൂലിനെ സഹായിച്ചതും ഈ വര്‍ഗ്ഗീയ ധ്രുവീകരണമാണ്. ഇതിനോടുള്ള ബംഗാളികളുടെ പ്രതികരണം ബിജെപിയുടെ സാധ്യതകള്‍ക്ക് കരുത്ത് പകരുന്നു.
വികസനമെത്തി നോക്കാതെ കിടന്ന അസമില്‍ സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാര്‍ കാഴ്ചവെച്ച സദ്ഭരണത്തിന്റെ ഫലമാണ് സംസ്ഥാനത്ത് രണ്ടാമൂഴം ലഭിച്ച ബിജെപി സര്‍ക്കാര്‍. അസം ജനതയുടെ അഭിമാന സംരക്ഷണം ഉറപ്പാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. തീവ്ര മുസ്ലിം സംഘടനകളെ കൂടെക്കൂട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഫലം വന്നപ്പോള്‍ ഉണ്ടായത്. അസം പിസിസി അധ്യക്ഷന്‍ അടക്കമുള്ളവര്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചതും പ്രതിപക്ഷ പാര്‍ട്ടികളിലെ വലിയ ഭിന്നതയും സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്നുറപ്പാണ്.
തമിഴ്നാട്ടില്‍ മിന്നും വിജയം നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാലുപേര്‍ നിയമസഭയിലെത്തുന്നത്. മക്കള്‍ നീതി മയ്യം നേതാവ് കമലാഹാസനെ പരാജയപ്പെടുത്തിയാണ് മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന് കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് വിജയിച്ചത്.
കനത്ത പോരാട്ടം നടന്ന ഇവിടെ 1728 വോട്ടുകള്‍ക്കാണ് കമലാഹാസനെ വാനതി പരാജയപ്പെടുത്തിയത്. തിരുനെല്‍വേലിയില്‍ നൈനാര്‍ നാഗേന്ദ്രന്, നാഗര്‍കോവിലില്‍ എം.ആര്. ഗാന്ധി എന്നിവരും വിജയിച്ചു. എന്നാല്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ജന്മദേശമെന്ന് അറിയപ്പെടുന്ന ഈറോഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. സി സരസ്വതിയുടെ വിജയമാണ് ഏറെ ശ്രദ്ധേയമായത്. ഡിഎംകെയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുബ്ബലക്ഷ്മി ജഗദീശനെയാണ് ഡോ. സരസ്വതി ഇവിടെ പരാജയപ്പെടുത്തിയത്.
പുതുച്ചേരിയിലെ ബിജെപിയുടെ വിജയമാണ് ഏറ്റവുമധികം ശ്രദ്ധേയമായത്. ബിജെപിക്ക് ആറു സീറ്റുകളും സഖ്യകക്ഷിയായ ഓള് ഇന്ത്യ എന്‍ ആര് കോണ്‍ഗ്രസിന് 10 സീറ്റുകളും ലഭിച്ചതോടെ കേവല ഭൂരിപക്ഷമെന്ന 16ലേക്ക് എന്‍ഡിഎ സഖ്യമെത്തിച്ചേര്‍ന്ന ഇവിടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ബിജെപി ആരംഭിച്ചു. വിജയിച്ചെത്തിയ ആറു സ്വതന്ത്രരില്‍ ചിലരും ബിജെപി നേതൃത്വവുമായി ഇതിനകം തന്നെ ധാരണയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ആരെന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉടന്‍ തന്നെ പുതുച്ചേരിയില്‍ എന്‍ഡിഎ യോഗം ചേരുന്നുണ്ട്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാരാണ് പുതുച്ചേരിയില്‍ അധികാരത്തിലെത്താന്‍ പോകുന്നത് എന്നത് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം, തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 64 എംഎല്‍എമാരായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. കേരളത്തില്‍ 1, ബംഗാളില്‍ 3, അസമില്‍ 60 എന്ന സ്ഥിതിയില്‍ നിന്ന് 2021 ല്‍ തമിഴ്നാട്ടില്‍ 4, ബംഗാളില്‍ 77, അസമില്‍ 60, പുതുച്ചേരിയില്‍ 6 എന്നിങ്ങനെ 147 സീറ്റുകളിലേക്ക് ബിജെപി വിജയം വര്‍ദ്ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: