അങ്ങനെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, സിപിഎം നേതാവ് പിണറായി വിജയന് അനുസരിച്ചു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒന്നിച്ച് ബിജെപിക്കെതിരേ പോരാടുമ്പോള്‍ അവര്‍ ലയിച്ച് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി -സിസിപി ഉണ്ടാക്കട്ടെ എന്നാണ് മോദി പറഞ്ഞത്. തലേന്ന് പറഞ്ഞു, പിറ്റേന്ന്, ഇന്നലെ കാലത്തുതന്നെ പിണറായി വിജയന് സിസിപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് വോട്ടു മറിച്ചുകുത്താന്‍ സിപിഎം അണികളോട് പിണറായി വിജയന് പരസ്യമായി പത്രസമ്മേളനത്തില്‍ വിളിച്ചു പറയുകയായിരുന്നു.
അതുകൊണ്ടാണ് നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കാന്‍ സിപിഎം തീരുമാനിച്ചുവെന്ന് പ്രസ്താവിച്ചത്. അതായത്, ഞാനാണ് സിപിഎം, ഞാന്‍ തീരുമാനിക്കുമെന്ന പ്രഖ്യാപനം. തോല്‍വിയുടെ അഴിമുഖത്ത് നില്‍ക്കുമ്പോഴും ധാര്‍ഷ്ട്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ബലംപിടിത്തം.
ബിജെപിക്ക് കഴിഞ്ഞ പ്രാവശ്യം കിട്ടിയ വോട്ടും കിട്ടില്ലത്രെ. ഉള്ള അക്കൗണ്ട് ക്ലോസ് ചെയ്യുമത്രേ. രണ്ടും സംഭവിക്കണമെങ്കില്‍ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് പോകണം. അതായത് കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് സഖ്യത്തില്‍ കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി.
വാസ്തവത്തില്‍ പിണറായി വിജയന്റേത് ബിജെപിക്കുള്ള വെല്ലുവിളിയല്ല, സിപിഎമ്മിനെ വിശ്വസിച്ച് കോണ്‍ഗ്രസിനേയും ബിജെപിയേയും തോല്പ്പിക്കാനിറങ്ങിയ പാവം അണികള്‍ക്കും അനുഭാവികള്‍ക്കും നേരേയുള്ള കൊഞ്ഞനം കുത്തലാണ്. യുദ്ധത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സേനാ നായകന് പറയുന്നു, ബിജെപിയെ തോല്‍പ്പിക്കലാണ്, സിപിഎം വിജയിക്കലല്ല ലക്ഷ്യമെന്ന്.
ഈ പരിപ്പ് ഇവിടെ വേവില്ല എന്ന് പറഞ്ഞാണ് കമ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസിനേയും ബിജെപിയേയും മറ്റും എതിര്‍ത്തിരുന്നത്. ആശയപരമായി തോറ്റപ്പോള്‍ ആയുധമെടുത്തു കൊലനടത്തി. അവിടെയും തോല്‍വി പിണഞ്ഞു, ഇപ്പോള്‍ തെരഞ്ഞെടുപ്പിലും ബിജെപിയോട് തോല്‍വി ഉറപ്പായെന്ന് ബോധ്യമായതിനാലാണ് ഇത്തരം പ്രസ്താവനകള്‍ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍, കൗശല രാഷ്ട്രീയക്കാരനായ പിണറായി വിജയന് ഈ പ്രഖ്യാപനത്തിലൂടെ രണ്ട് തന്ത്രമാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്: ഒന്ന്- പ്രസ്താവനയെ തുടര്‍ന്ന് പരമാവധി വാശിയോടെ ബിജെപി അവരുടെ വോട്ടുകള്‍ പിടിക്കട്ടെ. അത് കോണ്‍ഗ്രസില്‍നിന്നായിരിക്കും, അതിനിടയിലൂടെ വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ കടന്നിരിക്കാമെന്നുമാണ് ഒരു രാഷ്ട്രീയ കണക്കുകൂട്ടല്‍. പക്ഷേ, സ്വന്തം പാര്‍ട്ടിക്ക് കിട്ടിയിരുന്ന വോട്ടാണ് അധികവും ബിജെപിക്ക് പോകുന്നതെന്ന വാസ്തവം ഇനിയും സമ്മതിക്കുന്നില്ലെങ്കിലും തിരിച്ചറിയാത്തതാണോ എന്ന് അത്ഭുതപ്പെടുകയാണ് പലരും.
രണ്ടാമതായി ഇതൊരു മുന്‍കൂര്‍ ജാമ്യം എടുക്കല്‍കൂടിയാണ്. ഈ തെരഞ്ഞെടുപ്പുകഴിയുമ്പോള്‍ സിപിഎമ്മിന് സീറ്റു കുറയും വോട്ടും കുറയും, പല പ്രമുഖ സ്ഥാനാര്‍ഥികളും തോല്‍ക്കും. അങ്ങനെയാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കൊടുത്തിരിക്കുന്ന രാഷ്ട്രീയ വിവരം. അപ്പോള്‍ തെരഞ്ഞെടുപ്പുകഴിഞ്ഞ ഒരു ന്യായം പറയണം; ബിജെപിയെ തോല്‍പ്പിക്കുകയായിരുന്നു മുഖ്യലക്ഷ്യം എന്ന് പറയാം.
ഇനി പിണറായിയുടെ ഇന്നലത്തെ വിശകലനവും വീമ്പിളക്കലും പഴയൊരു ദേശീയ വീമ്പിന്റെ ലോക്കല്‍ പതിപ്പാണെന്നതാണ് ചരിത്രം. പിണറായിയുടെ പാര്‍ട്ടിയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഇതുപോലൊരു വിശകലനം നടത്തിയിരുന്നു; 1998 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍. അന്ന് അഴിമതിയില്‍ മുങ്ങിയ നരസിംഹ റാവു സര്‍ക്കാരിനെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ ജനമുന്നേറ്റം ഉണ്ടാക്കിയിരുന്നു. ആ കോണ്‍ഗ്രസ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയിരുന്നത് സിപിഎം ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ബിജെപി ശക്തി പ്രകടിപ്പിക്കുമ്പോള്‍ ഒരു പത്രസമ്മേളനത്തില്‍ സുര്‍ജിത് പ്രഖ്യാപിച്ചു, ഫലം വരുമ്പോള്‍ ബിജെപി ഇരട്ട അക്കം കടക്കില്ലെന്ന്.
എന്നാല്‍, ആ തവണയാണ് ആദ്യമായി ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരമേറ്റത്. വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: