മൂലധന നിക്ഷേപം പത്തുലക്ഷം കോടി രൂപയാക്കി ഉയര്‍ത്തിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കും. ഒറ്റയടിക്ക് 33.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. ആഗോള സാമ്പത്തിക ശക്തിയാവാനുള്ള ഇന്ത്യയുടെ കുതിപ്പിന് അടിത്തറയേകുന്ന നിര്‍ണ്ണായക പ്രഖ്യാപനമാണിത്. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി അംഗങ്ങളും പ്രതിപക്ഷത്തെ ചില അംഗങ്ങളും കയ്യടികളോടെയാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
റോഡ് ഗതാഗതം, ദേശീയപാതകള്‍, റെയില്‍വേ, പ്രതിരോധം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും തന്ത്രപ്രധാന മന്ത്രാലയങ്ങള്‍ക്കുമാണ് മൂലധന ചെലവിന്റെ പ്രധാന വിഹിതം പോകുന്നത്. അടുത്ത 25 വര്‍ഷം അടിസ്ഥാനസൗകര്യം, നിക്ഷേപം, നവീനാശയം, ഉള്‍പ്പെടുത്തല്‍ എന്നീ നാല് കാര്യങ്ങളിലാണ് സര്‍ക്കാര്‍ കേന്ദ്രീകരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റുകള്‍ വഴി മൂലധന ആസ്തികള്‍ സൃഷ്ടിക്കാന്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള മൂലധന നിക്ഷേപം വഴിയൊരുക്കും. അടിസ്ഥാനസൗകര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ നയപ്രവര്ത്തനങ്ങള്ക്ക് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരും. ഇതിനുള്ള അടങ്കല്‍ തുക 1.3 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള സാമ്പത്തിക സഹായത്തില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നടപടികളാണിവ. പതിനഞ്ചാം ധനകാര്യ കമ്മീഷനു കീഴില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഭജനം ഏകദേശം 32,600 കോടി രൂപയായിരിക്കും. 9.48 ലക്ഷം കോടി രൂപ ഈ വര്‍ഷം വര്‍ധിച്ച നികുതി രസീതുകളുടെയും തുക ക്രമീകരിച്ചതിന്റെയും ഫലമായുള്ളതാണ്. ധനകാര്യ കമ്മീഷന് ശുപാര്‍ശകള്‍ അനുസരിച്ച്, സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനം 2023-24 ല്‍ 10.21 ലക്ഷം കോടി രൂപയായിരിക്കും.
കൊവിഡ് മഹാമാരിയുടെ കാലയളവിനുശേഷം സ്വകാര്യ നിക്ഷേപങ്ങള്‍ വീണ്ടും വളരുകയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിഭവങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍, റെയില്‍വേ, റോഡുകള്‍, നഗര അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം നടത്തും. ഇതിന് പുതുതായി സ്ഥാപിതമായ അടിസ്ഥാനസൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ് എല്ലാ പങ്കാളികളെയും സഹായിക്കുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു.
വിവിധ മന്ത്രാലയങ്ങള്‍ക്ക് ലഭിക്കുന്ന ബജറ്റ് വിഹിതം
പ്രതിരോധ മന്ത്രാലയം-5.94 ലക്ഷം കോടി രൂപ, റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം-2.70 ലക്ഷം കോടി, റെയില്‍വേ-2.41 ലക്ഷം കോടി, ഭക്ഷ്യ,ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രാലയം- 2.06ലക്ഷം കോടി, ആഭ്യന്തരമന്ത്രാലയം-1.96 ലക്ഷം കോടി, കെമിക്കല്‍,രാസവളമന്ത്രാലയം-1.78 ലക്ഷം കോടി, ഗ്രാമ വികസന മന്ത്രാലയം-1.25 ലക്ഷം കോടി, കൃഷി,കര്‍ഷക ക്ഷേമമന്ത്രാലയം-1.25 ലക്ഷം കോടി, കമ്യൂണിക്കേഷന്‍ മന്ത്രാലയം-1.23 ലക്ഷം കോടി, ജല്‍ജീവന്‍ മിഷന്-70,000 കോടി, വടക്കുകിഴക്കന്‍ സംസ്ഥാന വികസന പദ്ധതി-2,491 കോടി.
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബജറ്റവതരണം
എല്ലാ പൗരന്മാര്ക്കും അന്തസ്സോടെയും മെച്ചപ്പെട്ടതുമായ ജീവിതനിലവാരം ഉറപ്പാക്കാനായതാണ് കഴിഞ്ഞ എട്ടര വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ സുപ്രധാന നേട്ടമെന്ന് കേന്ദ്രധനമന്ത്രി. രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1.97 ലക്ഷം രൂപയായി. ഈ എട്ടര വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില് പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജ്യത്തെ ഇപിഎഫ്ഒ അംഗത്വത്തിന്റെ എണ്ണം ഇരട്ടിയായി 27 കോടി ആയി ഉയര്‍ന്നു. യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ 7,400 കോടി ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്മെന്റുകളിലൂടെ നടത്തി. ഇത് സമ്പദ്വ്യവസ്ഥ കൂടുതല്‍ സുതാര്യമായി മാറിയതിന്റെ തെളിവാണ്.
ബാങ്കിംഗ് നിയമങ്ങളില്‍ ഭേദഗതികള്‍
ബാങ്കിംഗ് മേഖലയിലെ ഭരണവും നിക്ഷേപക സംരക്ഷണവും മെച്ചപ്പെടുത്താന്ബാങ്കിംഗ് റെഗുലേഷന് ആക്ട്, ബാങ്കിംഗ് കമ്പനീസ് ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയില്‍ ഭേദഗതികള്‍ വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു.
വിശ്വ കര്‍മ്മ കൗശല്‍ സമ്മാന്‍ പദ്ധതി
കരകൗശല വിദഗ്ധരുടെയും കലാകാരന്മാരുടെയും ശേഷിയും കഴിവും രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കാനുള്ളതാണ് ഈ പദ്ധതി. പിഎം വികാസ് എന്നാണ് ചുരുക്കപ്പേര്. പ്രധാനമന്ത്രി വിശ്വ കര്‍മ്മ കൗശല്‍ സമ്മാന്‍ എന്നാണ് മുഴുവന്‍ പേരും. നൈപുണ്യ പരിശീലനവും ഉപകരണങ്ങളും ധനസഹായവും നല്കി അവരെ ശാക്തീകരിക്കുക, അവര്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളുടെ വില്‍പ്പന രാജ്യത്തിന് മുതല്‍ക്കൂട്ടാകും. അവര്‍ക്കും സഹായകമാകും.
വനവാസികള്‍ക്ക് 15000 കോടി
വനവാസി വിഭാഗങ്ങളുടെ,പ്രത്യേകിച്ച് ദുര്‍ബലരായവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പിവിടിജി വികസന മിഷന് ആരംഭിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൗത്യം നടപ്പാക്കാന്‍ 15,000 കോടി ലഭ്യമാക്കും. സുരക്ഷിത പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്, ടെലികോം കണക്റ്റിവിറ്റി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യം.
റവന്യൂ കമ്മി കുറയും
റവന്യൂ കമ്മി 2022-23ലെ 4.1 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.9 ശതമാനമാകുമെന്ന് ധനമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധികളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ധനക്കമ്മി നാലര ശതമാനത്തില്‍ കുറയ്ക്കാനും സാധിക്കും.
നികുതി വരുമാനം പത്തര ശതമാനം വളരും
മൊത്ത നികുതി വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2023-24 സാമ്പത്തിക വര്‍ഷം 10.4 ശതമാനം വളരും. പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനം യഥാക്രമം 10.5 ശതമാനവും 10.4 ശതമാനവും വളരും.
കേന്ദ്ര പദ്ധതികളുടെ വിജയക്കണക്കുകള്‍ ഇവ
സ്വച്ഛ് ഭാരത് മിഷനു കീഴില്‍ 11.7 കോടി ഗാര്‍ഹിക ശുചിമുറികള്‍. ഉജ്ജ്വലയുടെ കീഴില്‍ 9.6 കോടി എല്‍പിജി കണക്ഷനുകള്‍. 102 കോടി ആളുകള്‍ക്ക് 220 കോടി കൊവിഡ് വാക്സിനേഷന്. 47.8 കോടി പ്രധാനമന്ത്രി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍. പിഎം സുരക്ഷാ ബീമയ്ക്കും പിഎം ജീവന് ജ്യോതി യോജനയ്ക്കും കീഴില്‍ 44.6 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. പിഎം കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 11.4 കോടി കര്‍ഷകര്‍ക്ക് 2.20 ലക്ഷം കോടി രൂപ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: