ഒരാളുടെ ജീവന് എടുക്കാനുള്ള അവകാശം ദൈവത്തിനാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ആ അവകാശം പിന്നീട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് ജഡ്ജിമാര്ക്കാണ്. അത്രയും പാവനമായ സ്ഥാനമാണ് ഒരു ജഡ്ജിനുളളത്. അതു കൊണ്ട് തന്നെ കോടതിയ്ക്കും ജഡ്ജിക്കുമൊക്കെ ഉന്നതമായ സ്ഥാനമാണ് സമൂഹം കല്പ്പിച്ചു നല്‍കുന്നത്. സാധാരണക്കാരന്റെ അവസാന പിടിവള്ളി കോടതിയാണെന്നാണ് വെയ്പ്പ്. അതുകൊണ്ടാണ് മറ്റിടങ്ങളിലെ അപചയം ജുഡീഷ്യറിയിലേക്ക് വ്യാപിക്കരുതെന്ന് നാം ഏവരും ആഗ്രഹിക്കുന്നതും. എന്നാല്‍ കേരളത്തിലെ ഏറ്റവും പ്രമാദമായ ഒരു കേസ് അട്ടിമറിക്കപ്പെട്ടത് ജഡ്ജ് പ്രതിഫലം പറ്റിയാണെന്ന ഒരു മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കം സൃഷ്ടിക്കാതെ പോയെങ്കില്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പ് അപകടത്തിലായെന്ന് നാം മനസിലാക്കണം.
കെ ടി ജലീലിന്റെ വെളിപ്പെടുത്തല്‍ കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. പക്ഷേ നിസംഗതയോടെയാണ് കേരളത്തിലെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കപ്പെട്ട ഭരണ മുന്നണി നേതാവിന്റെ ആരോപണം ഏറ്റെടുക്കാനുള്ള ആവേശം ഭരണകക്ഷിയിലെ ആരും കാണിച്ചില്ല. മറുവശത്ത് ആരോപണം തെറ്റാണെന്ന് വിളിച്ചു പറയാനുള്ള ആര്‍ജ്ജവം പ്രതിപക്ഷ നേതാക്കളോ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടി പോലുമോ കാണിക്കുന്നുമില്ല. പ്രതികരിക്കാന്‍ സിറിയക് ജോസഫിന് സാങ്കേതികമായി സാധിക്കില്ലായിരിക്കാം. പക്ഷേ ജലീല്‍ അധിക്ഷേപിച്ച ഡോ.ജാന്‍സി ജയിംസ് എന്ന മുന്‍ വി സി, ഐസ്ക്രീം കേസിലെ ഇരയായ, നീതി നിഷേധിക്കപ്പെട്ട സ്ത്രീ. ഇവര്‍ക്ക് രണ്ടു പേര്‍ക്കും എന്തു പറ്റി? ജലീലിനെതിരെ രംഗത്ത് വരാന്‍ എന്താണ് ഇവര്‍ക്കുള്ള തടസം? ഇവര്‍ക്ക് ജലീലിനെ ഭയമാണോ? അതോ ജലീലിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഇവര്‍ മൗനത്തിലൂടെ അംഗീകരിക്കുകയാണോ?
ഒത്തു ചേര്‍ന്നാല്‍ കേരളത്തിലെ ഏത് കേസും ഇല്ലാതാക്കാം എന്ന് സിപിഎമ്മും കോണ്‍ഗ്രസും കരുതുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും ഗുരുതരമായ ആരോപണം രണ്ടു കൂട്ടരും കണ്ടില്ലെന്ന് നടിക്കുന്നത്. ഇതിലൂടെ ഇവര്‍ നല്കാന് ആഗ്രഹിക്കുന്ന സന്ദേശം വ്യക്തമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇതിന് മുന്‍പും കേരള രാഷ്ട്രീയത്തില്‍ നിരവധി നടന്നിട്ടുണ്ട്. അതിനാല്‍ ഇതിലൊന്നും വലിയ പുതുമയില്ല എന്നാണ് രണ്ടു കൂട്ടരും പറയാതെ പറയുന്നത്. ജലീല്‍ വെളിപ്പെടുത്തിയത് പോലെ സിറിയക് ജോസഫ് അഴിമതിക്കാരനാണെങ്കില്‍ അദ്ദേഹത്തെ എന്തിന് ലോകായുക്തയായി നിയമിച്ചു എന്ന ചോദ്യത്തിന് സിപിഎം കേന്ദ്രങ്ങള്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ജലീലിന്റെ ന്യായം അനുസരിച്ച് ഈ നിയമനത്തിലും ചില കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുണ്ടാകാം. അതാണോ ഈ മൗനത്തിന് പിന്നിലെന്നും സംശയമുണ്ട്.
നമ്മെ ഭരിച്ചവര്‍, നാടിന്റെ സംരക്ഷകര്‍, നിയമ നിര്‍മ്മാതാക്കള്‍ അവരൊക്കെ തന്നെ നമ്മോട് പറയുകയാണ് ഈ നാട്ടിലെ നീതിന്യായ സംവിധാനത്തെപ്പോലും ഞങ്ങള്‍ വില്‍പ്പനക്ക് വെച്ചിരുന്നു എന്ന്. പ്രബുദ്ധ മലയാളികള്‍ ഇത്തരക്കാരെ മാത്രമേ അര്‍ഹിക്കുന്നുള്ളോ? ഇവരാണോ നമ്മുടെ ഭാവി തീരുമാനിക്കേണ്ടവര്‍? എഴുത്തും വായനയും പഠിച്ചാല്‍ എല്ലാമായി എന്ന് ധരിച്ച മലയാളികള്‍ക്ക് കിട്ടിയ കനത്ത പ്രഹരമാണ് നമ്മുടെ ഭരണാധികാരികള്‍. ഒരു ജനത അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് തിരഞ്ഞെടുക്കുക എന്ന് പറയാറുണ്ട്. നമുക്ക് വേണ്ടത് ഇവരല്ലെന്ന് തീരുമാനിക്കാന്‍ ഇനിയും അവസരം ഉണ്ട്. വിവേകപൂര്‍വ്വം വിനിയോഗിക്കുക. അതല്ല ഇങ്ങനെയൊക്കെ മതിയെങ്കില്‍ മൗനമാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: