എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനവധി അഴിമതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍. ഇറങ്ങിപ്പോകാന്‍ വെറുംമൂന്നു മാസം മാത്രമുളളപ്പോഴാണ് ആഴക്കടല്‍ മത്സ്യബന്ധനം അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാനുള്ള കരാറില്‍ ഒപ്പിട്ടത്.
എന്താണ് ഈ കരാര്‍
മലയാളിയായ ഷൈജു വര്‍ഗീസിന്റെ ഉടസ്ഥതയില്‍ അമേരിക്കയിലുള്ള കമ്പനിയാണ് ഇഎംസിസി ഇന്റര്‍നാഷണല്‍. ആഴക്കടല്‍ മത്സ്യ ബന്ധന, സംസ്കരണ, വിതരണത്തിനായി ഇവരുമായി വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസിയാണ് കരാര്‍ ഉണ്ടാക്കിയത്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് ട്രോളറുകളും മദര്‍ഷിപ്പുകളും നിര്‍മ്മിക്കുക, മത്സ്യബന്ധന തുറമുഖങ്ങള്‍ വികസിപ്പിക്കുക, മത്സ്യസംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുക, രാജ്യത്തും വിദേശത്തും മത്സ്യവിപണന ശൃംഖല സൃഷ്ടിക്കുക എന്നിവയാണ് കരാര്‍ പ്രകാരം ചെയ്യേണ്ടത്. 5324 കോടിയുടെ കരാറിന് അസന്‍ഡ് കേരള നിക്ഷേപസംഗമത്തിലായിരുന്നു ധാരണയുണ്ടാക്കിയത്. ഈ കരാറുമായി ബന്ധപ്പെട്ട നിരവധി ഉപകരാറുകളുമുണ്ടാക്കി.
ഇതു പ്രകാരം ട്രോളറുകളും മദര്‍ഷിപ്പുകളും നിര്‍മ്മിക്കാനുള്ള കരാര്‍ കേരളത്തിലെ പൊതു മേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ലിമിറ്റഡി (കെ എസ്ഐഎന്‍സി)നാണ് നല്‍കിയത്. 2950 കോടിയുടെ കരാര്‍ കെഎസ്ഐഎന്‍സിയും ഇഎംസിസിയും തമ്മില്‍ 2021 ഫെബ്രുവരിയിലാണ് ഒപ്പിട്ടത്. മത്സ്യ സംസ്ക്കരണ യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ നല്‍കാനും കരാറുണ്ടാക്കി.
വിവാദമായത് കരാര്‍ പുറത്തായപ്പോള്‍
ഒരു ട്രോളറിന് രണ്ടു കോടി വച്ച് 400 ട്രോളറുകളും അഞ്ചു മദര്‍ഷിപ്പുകളും നിര്‍മ്മിക്കാനാണ് 2950 കോടിയുടെ കരാര്‍ കെഎസ്ഐഎന്സിന് നല്‍കിയത്.14 മത്സ്യബന്ധനത്തുറമുഖങ്ങള്‍ വികസിപ്പിക്കാനും 50 സമുദ്രോല്പ്പന്നസംസ്ക്കരണ യൂണിറ്റുകള്‍ തുടങ്ങാനും മത്സ്യത്തൊഴിലാളികള്‍ക്ക് ആശുപത്രി പണിയാനും കരാറില്‍ വ്യവസഥയുണ്ടായിരുന്നു.
ഈ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വന്‍ ക്രമക്കേടാണ് മുഴുവന്‍ ഇടപാടുകളിലുള്ളതെന്ന് പുറത്തായി. ആഴക്കല്‍ യുഎസ് കമ്പനിക്ക് തീറെഴുതിയെന്നും കരാര്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്കു തന്നെ വലിയ ഭീഷണിയാണെന്നും ആരോപണമുയര്‍ന്നു.
വിദേശ ട്രോളറുകള്‍ക്ക് മോദി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു
ആഴക്കടലില്‍ ട്രോളര്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താന്‍ വിദേശാജ്യങ്ങള്ക്കുള്ള അനുമതി മൂന്നു വര്‍ഷം മുന്‍പേ മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നതാണ്. ഇന്ത്യയിലെ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും തൊഴിലിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന പ്രത്യാഘാതം കണക്കിലെടുത്തായിരുന്നു ഇത്. തീരത്തു നിന്ന് 370 കിലോമീറ്റര്‍ ഉള്ളിലുള്ള വിദേശ ട്രോളിങ്ങാണ് വിലക്കിയിരുന്നത്. ഇത് കാറ്റില്‍ പറത്തിയാണ് കേരളം യുഎസ് കമ്പനിക്ക് കരാര്‍ നല്‍കിയത്. കേരളത്തിന്റെ നടപടി ലക്ഷക്കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളില്‍ ആശങ്ക വിതച്ചിരുന്നു.
ഇഎംസിസി കടലാസ് സ്ഥാപനം
ഇതോടെ മറ്റൊരു സത്യം കൂടി പുറത്തുവന്നു, മലയാളിയുടെ ഉടമസ്ഥതയിലുള്ള യുഎസ് കമ്പനി വെറും തട്ടിക്കൂട്ട് സ്ഥാപനമാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ആഗോള കണ്‍സോര്‍ഷ്യമാണ് ഇഎംസിസിയെന്നാണ് സര്‍ക്കാര്‍ വാദം. വലിയ സ്ഥാപനമാണെന്ന പേരിലാണ് 5000 കോടിയുടെ കരാര്‍ ഇവര്‍ക്ക് നല്‍കിയത്. ഈ മേഖലയില്‍ ഒരു മുന്‍പരിചയവും ഇല്ലാത്ത സ്ഥാപനത്തിന്റെ ഓഫീസ് ഒരു കുടുസു വാടക മുറിയാണെന്നും കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം, കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇ എംസിസിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. വാടകയ്ക്ക് എടുത്ത ഒരു ചെറിയ മുറിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും തട്ടിക്കൂട്ട് സ്ഥാപനമാണെന്നും കേന്ദ്രം രണ്ടു തവണ സംസ്ഥാനത്തെ അറിയിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് പിണറായി സര്‍ക്കാര്‍ ഇഎംസിസിയുമായി കരാര്‍ ഉണ്ടാക്കിയത്.
‘ഒന്നുമറിയാത്ത’ മന്ത്രിയും മുഖ്യമന്ത്രിയും; കരാര്‍ റദ്ദാക്കി
അഴിമതി ആരോപണം ഉയരുകയും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് കനക്കുകയും ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതെ സര്‍ക്കാര്‍ ഒടുവില്‍ കരാറുകള്‍ റദ്ദാക്കി.
കരാറിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ആവര്‍ത്തിച്ചിരുന്നത്. എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ മുഴുവന്‍ കാര്യങ്ങളുംനടന്നത് മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടേയും നിര്‍ദേശ പ്രകാരമാണെന്ന് പുറത്തുവന്നതോടെ ഇവരുടെ കള്ളക്കളി പൊളിഞ്ഞു.
മൂന്ന് വര്‍ഷമായി പല തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി സര്‍ക്കാര്‍ മുന്നോട്ട് നീക്കിയതെന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. 2019 ആഗസ്റ്റ് 3 ന് വിശദമായ പ്രോജക്ട് ഫിഷറീസ് വകുപ്പിന് ഇഎംസിസി നല്കി. വകുപ്പുതല പരിശോധനയ്ക്ക് ശേഷം അസന്‍ഡ് 2020ലേക്ക് ഫിഷറീസ് വകുപ്പ് ശുപാര്‍ശ ചെയ്ത് ധാരണാപത്രം ഒപ്പിടാനായി സമര്‍പ്പിച്ചു. വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍, വ്യവസായവകുപ്പ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ കരാര്‍ വെയ്ക്കാന്‍ തീരുമാനിച്ചു. വകുപ്പുകളുടെ അനുമതിയോടെ വിശദമായ പ്രൊപ്പോസല്‍ അംഗീകരിച്ചാണ് കെഎസ്ഐഡിസി എംഡി രാജമാണിക്യം ആഴക്കടല്‍ മത്സ്യബന്ധന പ്രോജക്ടിന് സര്‍ക്കാര്‍ പിന്തുണ നല്കുന്ന എംഒയു ഒപ്പുവച്ചത്. സര്‍ക്കാരിന്റെ പൂര്‍ണ അംഗീകാരത്തോടെയാണെന്നും സര്‍ക്കാറിനെ പ്രതിനിധാനം ചെയ്താണ് രാജമാണിക്യം കരാറില്‍ ഒപ്പ് വെക്കുന്നതെന്നും എടുത്ത് പറയുന്നുണ്ട്.
അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം നടത്തിയത് പിണറായിയുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൈയെടുത്താണ്. ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തിട്ടുമുണ്ട്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്,മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പി.എം. മനോജ്, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ധാരണാപത്രം ഒപ്പിടുന്നത് വരെ എല്ലാം അറിയാമായിരുന്നുവെന്ന് കെഎസ്ഐഎന്‍സി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: