അനിരുദ്ധന് പി.എസ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ സ്ഥാപനത്തിന്റെ യശസ്സിന് കളങ്കം ചാര്‍ത്തുകയാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നു. എം.കെ.കെ. നായര്‍ പകര്‍ന്നു നല്കിയ മഹത്തായ സംസ്കാരവും പാരമ്പര്യവും പിന്നീടു വന്നവര്‍ തുടര്‍ന്നെങ്കിലും ഇടയ്ക്കു വന്ന മാറ്റങ്ങള്‍ പൊതുസമൂഹം അമ്പരപ്പോടെയാണ് നോക്കിയത്. Â പൊതുമേഖലയുടെ സാമൂഹ്യ ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് ഒരു രാസവളം നി
ര്മ്മാണശാലയ്ക്ക് കല, സാഹിത്യം, സംസ്കാരം, വിദ്യാഭ്യാസം, കായികം തുടങ്ങി വിവിധ മേഖലകളുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിയത് ഫാക്ടിനെ നയിച്ച എം.കെ.കെ.നായരാണ്. അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് ജന്മദിനവും ചരമ ദിനവും ആചരിക്കുന്നുണ്ടെങ്കിലും സാമൂഹ്യ നന്മയ്ക്ക് വേണ്ടി അദ്ദേഹം തുറന്നിട്ട ജാലകങ്ങള്‍ പുതുതലമുറ മാനേജ്മെന്റ് കൊട്ടിയടയ്ക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധതയ്ക്കായുള്ള സിഎസ്ആര്‍ ഫണ്ട് യാന്ത്രികമായി ചെലവഴിക്കുകയെന്ന പ്രഹസനമാണ് നടക്കുന്നത്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം
1. വിരമിച്ച ജീവനക്കാരുടെ വേതന കുടിശ്ശികയ്ക്കു വേണ്ടി 24 വര്‍ഷം കേസ് നടത്തി. ഒടുവില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് നീതി ലഭിച്ചത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പണം കിട്ടണമെങ്കില്‍ സാങ്കേതികമായ നൂലാമാലകള്‍ ഇനിയും മറികടക്കണം. പണം കിട്ടാന്‍ പണം ചെലവഴിക്കേണ്ട ഗതികേടിലാണ്.
2. സര്‍വ്വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം നല്കാന് കാണിക്കുന്ന വൈമുഖ്യം. ഉന്നതരുടെ ശിപാര്‍ശയോ സമ്മര്‍ദ്ദമോ ഉണ്ടെങ്കില്‍ കാഷ്വല്‍ ലേബറാക്കും.
3. ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ ക്ലബ്ബില്‍ ഫീസടച്ച് ആജീവനാന്ത അംഗത്വം എടുത്തിരുന്ന മുന്‍ ഓഫീസേഴ്സിനെ യാതൊരു കാരണവും കൂടാതെ പുറത്താക്കി. ഷട്ടില്‍, ടേബിള്‍ ടെന്നീസ് എന്നിവ കളിക്കുന്നതിന് പ്രായോഗികമല്ലാത്ത സമയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
4. കളിക്കാനും നടക്കാനും വിശ്രമത്തിനും നാട്ടുകാരടക്കം ഉപയോഗിച്ചിരുന്ന കളിസ്ഥലങ്ങള്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. കായിക പ്രതിഭകളെ വാര്‍ത്തെടുക്കാനും അവര്‍ക്ക് ജോലി നല്‍കാനും കമ്പനി വക ടീം രൂപീകരിക്കുകയും ചെയ്തിരുന്ന ചരിത്രമുള്ളിടത്താണ് ഇത് സംഭവിക്കുന്നത്.
5. കമ്പനിയുടെ അഭിപ്രായം മാനിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് രൂപം കൊടുത്ത ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഭരിക്കുന്ന ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്കൂള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്കി. മാത്രമല്ല, പൊതുനിരത്തില്‍ സിനിമാ പോസ്റ്ററുകളെ വെല്ലുന്ന നോട്ടീസ് ബോര്‍ഡും പ്രദര്‍ശിപ്പിച്ചു. 210 വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും, 25 ജീവനക്കാരുടെ തൊഴിലും നഷ്ടപ്പെടുന്ന തീരുമാനം പൊതു സമൂഹത്തിന് മുന്നില്‍ അവമതിപ്പുണ്ടാക്കി.
6. കമ്പനി നഷ്ടത്തിലായിരുന്നപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ വാടകയ്ക്ക് നല്‍കുകയും തുടര്‍ന്ന് താമസക്കാര്‍ സ്വന്തം ചെലവില്‍ ലക്ഷങ്ങള്‍ മുടക്കി താമസയോഗ്യമാക്കി മാറ്റുകയും ചെയ്തു. കമ്പനി ലാഭത്തിലായപ്പോള്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയത് മഹാമാരിയും ലോക്ഡൗണും നിലനില്ക്കുമ്പോഴാണെന്നതും വിവാദമായി.
7. വിവിധ മേഖലകളില്‍ കരാര്‍ ജോലികള്‍ ചെയ്തു കൊണ്ടിരുന്ന തൊഴിലാളികളുടെ ദിവസക്കൂലിയില്‍ വെട്ടിനിരത്തലിന് ലേബര്‍ സപ്ലൈ നടത്താന്‍ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്കി. സര്‍ക്കാര്‍ നിയമപ്രകാരമുള്ള മിനിമം കൂലി നല്‍കുന്നുണ്ടെന്നാണ് ഭാഷ്യം. ശമ്പള കമ്മീഷന് ഉത്തരവ് വൈകിയാല്‍ മെല്ലെപ്പോക്കു നയവും സമരവും ചെയ്യുന്നവര്‍ ദിവസവേതനക്കാരോട് കാണിച്ച വിവേചനത്തിന്റെ പ്രതിഷേധക്കനല്‍ കെട്ടടങ്ങിയിട്ടില്ല.
ഫാക്ട് എന്ന മഹാസ്ഥാപനത്തെ നെഞ്ചേറ്റിയവര്‍ വേദനിക്കുകയാണ്. ഫാക്ട് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, ജാതി, മത സംഘടനകള്‍, കല, സാഹിത്യ സാംസ്കാരിക സംഘടനകള്‍, തുടങ്ങി കുരുന്നുകള്‍ വരെ പിന്തുണയുമായി ഫാക്ടിന്റെ കവാടത്തിനു മുന്നില്‍ സത്യഗ്രഹത്തിനു വന്നു. എന്നാലിപ്പോള്‍ ലാഭം കൊയ്യുമ്പോള്‍ സാമൂഹ്യ ഉത്തരവാദിത്തം മറക്കരുതെന്നാണ് ഫാക്ടിനെ സ്നേഹിക്കുന്നവരുടെ ആവശ്യം. പീഡിത വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന എഫ്എസിടിയെ കരകയറ്റിയത് എന്‍ഡിഎ സര്‍ക്കാര്‍ കൈക്കൊണ്ട ധീര നടപടികളാണ്. നഷ്ടത്തിന്റെ കാരണങ്ങള്‍ പഠിച്ച് നേരെയാക്കുന്നതിനാണ് അഞ്ച് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചത്. അവര്‍ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. കിഷോര്‍ രുംഗ്തയെ സിഎംഡിയായി നിയമിച്ചു. കാടുകയറിക്കിടന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ വഴി ബിപിസിഎല്ലിനും വ്യവസായ പാര്ക്കിനുംനല്കിയ വകയില്‍ കിട്ടിയ പണവും 1000 കോടി മൃദുവായ്പയും നല്‍കിയാണ് ഫാക്ടിനെ ലാഭത്തിലേക്കുയര്ത്തിയത്. ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് പങ്കില്ല . അത് മാനേജ്മെന്റ് നിലപാടുകളാണ്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പാപഭാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ ചാരേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: