പ്രളയബാധിതരുടെ കണ്ണീര് കനവുകളില്‍ തട്ടിപ്പിനുളള സാധ്യത കണ്ടെത്തുകയായിരുന്നു സിപിഎം നേതാക്കള്‍. 2018 ലെ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടമായ നിരാലംബരെ സഹായിക്കാന്‍ കാശുക്കുടുക്ക പൊട്ടിച്ച് വിദ്യാര്‍ത്ഥികളടക്കം നല്കിയ ഫണ്ട് തട്ടിയെടുത്തത് അതി നീചമായ വഞ്ചനയായിരുന്നു. കോടികളാണ് സംഭാവനയായെത്തിയത്. ഈ ഫണ്ട് അര്‍ഹര്‍ക്ക് നല്‍കാതെ, മനസാക്ഷിക്കുത്തില്ലാതെ, തട്ടിയെടുക്കുകയായിരുന്നു സിപിഎം നേതാക്കള്‍ ചെയ്തത്. പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരും പങ്കുചേര്‍ന്നു. തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. കൂടുതല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറുമായില്ല. മാത്രമല്ല അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് 14.84 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് ജോയിന്റ് ലാന്ഡ്് റവന്യു കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ഡോ. എ. കൗശിഗന് ഐഎഎസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സിപിഎം നേതാക്കളടക്കം അറസ്റ്റിലായ കേസില്‍ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
ധനസഹായം നല്കിയ 2783 അക്കൗണ്ടുകളില്‍ 2724 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നു പ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാല് പ്രാവശ്യവും തുക നല്കി. ട്രഷറിയിലെയും കളക്ടറേറ്റിലേയും രേഖകളും ലിസ്റ്റുകള്‍ നല്കിയ നാഷ്ണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററുകളിലേയും രേഖകള്‍ പരിശോധിച്ചപ്പോഴാണ് 14.84 കോടിയുടെ നഷ്ടം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍
ഒന്നാം പ്രതി സിപിഎം അനുഭാവി കൂടിയായ കളക്ടറേറ്റ് ജീവനക്കാരന് വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ്, മൂന്നാം പ്രതി സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം. അന്‍വര്‍, അന്‍വറിന്റെ ഭാര്യയും അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത്, മഹേഷിന്റെ ഭാര്യയും അഞ്ചാം പ്രതിയുമായ എം.എം. നീതു, സിപിഎമ്മിന്റെ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗവും ആറാം പ്രതിയുമായ എന്‍.എന്‍. നിധിന്, ഇയാളുടെ ഭാര്യ ഏഴാം പ്രതി ഷിന്റു എന്നിവര്‍ ചേര്‍ന്നാണ് പ്രളയഫണ്ട് തട്ടിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം. അന്‍വറിന്റെ അക്കൗണ്ടിലേക്കാണ് 10.54 ലക്ഷം എത്തിയത്. ക്രമക്കേട് കണ്ടുപിടിച്ചതോടെ പണം തിരികെ നല്കി ഇയാള്‍ തടിയൂരി.
സിപിഎം നിയന്ത്രണത്തിലുള്ള കാക്കനാട് അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കായിരുന്നു പണമെത്തിയത്. അന്വേഷണത്തില്‍ 325 അനര്‍ഹര്‍ക്ക് തുക അനുവദിച്ചതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടുകള്‍ കളക്ടര്‍ മരവിപ്പിച്ചു.
രണ്ടാമത്തെ കേസ്
പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിലായിരുന്നു രണ്ടാം കേസ്. 27 ലക്ഷം രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിറകെയാണ് ജില്ലാ കളക്ടര്‍ ആഭ്യന്തര പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ആദ്യ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ 23 ലക്ഷം രൂപയായി രുന്നു കാണാതായിരുന്നത്. തുടരന്വേഷണത്തില്‍ 1.63 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസില്‍ 73 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സംശയിക്കുന്നത്.
അന്വേഷണം അട്ടിമറിച്ചു
തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്കോ, അയ്യനാട് സഹകരണബാങ്കിനോ പങ്കില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പരാതിക്കാരന് അയച്ച മറുപടിക്കത്തില്‍ പറയുന്നത്. കളക്ടറേറ്റിലെ ജീവനക്കാരന് വിഷ്ണു പ്രസാദ് മാത്രമാണ് കുറ്റക്കാരനെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. കേസന്വേഷണം നിലച്ചതോടെ ഒന്നാം പ്രതിയടക്കം എല്ലാവരും ജാമ്യത്തിലിറങ്ങി.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കളമശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനു പങ്കുണ്ടെന്നായിരുന്നു പ്രധാന ആരോപണം.
കളക്ടറേറ്റിലെ 11 ജീവനക്കാര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കിയത്. കേസില്‍ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍.നിധിന്, കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് വിഷ്ണുപ്രസാദ് തുടങ്ങി ഏഴ് പ്രതികളെ പിടികൂടിയതിനു പിന്നാലെ ഇവരെ പാര്‍ട്ടിയില്‍നി
ന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: