ഉത്സവപ്പറമ്പുകളില്‍ നാടകം കണ്ടു നടന്നിരുന്ന കാലമുണ്ടായിരുന്നു. ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ക്ക് ഉത്സവ പറമ്പില്‍ നാടകം കാണുന്നത് രസവും ആവേശവുമായിരുന്നു. ഏറ്റവും കൂടുതല്‍ നാടക സമിതികള്‍ ഉണ്ടായിരുന്ന നാടും ഓണാട്ടുകരയാണ്. ഇന്നും പ്രൊഫഷണല്‍ നാടകങ്ങളുടെ കേന്ദ്രം ഓച്ചിറയാണ്. ഓച്ചിറ നിളയും മഹിമയും ഓച്ചിറ നാടകരംഗവും അടക്കം എത്രയെത്ര നാടക സമിതികള്‍. കുറച്ച് വടക്കോട്ട് പോയാല്‍ കായംകുളത്ത് കെപിഏസി തലയുയര്‍ത്തി നില്ക്കുന്നു. ഒരു വര്‍ഷം അന്‍പതിലധികം നാടകങ്ങള്‍ കണ്ട കാലമുണ്ടായിരുന്നു. നാട്ടിലെ ഉത്സവത്തിനെല്ലാം നാടകമായിരുന്നു പ്രധാന കലാപരിപാടി. ഒപ്പം കഥാപ്രസംഗവും.
ഇതു രണ്ടും എവിടെയുണ്ടെങ്കിലും പോയി കാണും. ഇരുപത് കിലോമീറ്ററിലധികം സൈക്കിള്‍ ചവുട്ടി മാവേലിക്കരയിലും ചാരുംമൂട്ടിലുമൊക്കെ നാടകം കാണാന്‍ പോയിരുന്നു. പണ്ട് തഴവാ അമ്പലത്തിലും ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലും ഉത്സവത്തിന് എല്ലാ ദിവസവും നാടകം മാത്രം. ഒരിക്കല്‍ പത്തു ദിവസങ്ങളിലെ ഉത്സവത്തിന് 22 നാടകങ്ങള്‍. ഓരോന്നും ഓരോരുത്തരുടെ വക. നാടകം അവതരിപ്പിച്ചു തീര്‍ക്കാന്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൂടുതല്‍ ഉത്സവം നടത്തിയ ചരിത്രവും ഉണ്ട്. ഞങ്ങള്‍ ഓണാട്ടുകരക്കാര്‍ നാടകമെന്ന മഹത്തായ കലയെ അത്രമേല്‍ സ്നേഹിച്ചു. സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു. കെ.ജി. ജോര്‍ജ് നാടക കലാകാരന്മാരുടെ ജീവിതത്തെ പശ്ചാത്തലമാക്കി യവനിക എന്ന സിനിമയൊരുക്കിയപ്പോള്‍ അതിലെ നാടക സംഘത്തിന് കൃഷ്ണപുരം നാടക സമിതി എന്ന് പേരിട്ടത് യാദൃശ്ചികമല്ല. ഓണാട്ടുകരയുടെ നാടക പ്രതാപത്തിനുള്ള ആദരവായിരുന്നു അത്.
ഞങ്ങള്‍ക്ക് നാടകത്തിലെ അഭിനേതാക്കളോടും ആദരവായിരുന്നു. നാടകം കഴിയുമ്പോള്‍ സ്റ്റേജിന് പിന്നിലെത്തി അഭിനേതാക്കളെ പരിചയപ്പെടുന്നത് പതിവായിരുന്നു. കുട്ടികള്‍ അഭിനേതാക്കളെ സ്പര്ശിച്ചും ആരാധനയോടെ നോക്കിയും നില്ക്കുമ്പോള് മുതിര്‍ന്നവര്‍ അവരെ സല്‍ക്കാരത്തിന് ക്ഷണിക്കും. മിക്കവരും ക്ഷണം സ്വീകരിച്ച് ഏറെ നേരം നാട്ടുകാര്‍ക്കൊപ്പം ആഘോഷമാക്കും.
സ്ക്കൂളില്‍ പഠിക്കുന്ന കാലത്താണ്, തഴവാ അമ്പലത്തില്‍ കെപിഎസി യുടെ ‘സിംഹമുറങ്ങുന്ന കാട്’ നാടകം. വീട്ടില്‍ നിന്ന് നേരത്തെ തന്നെ പോയി സ്റ്റേജിന് മുന്നിലിരുന്ന് കണ്ടു. അതില്‍ പോലീസുകാരന്റെ വേഷം അഭിനയിച്ച നടന് തകര്‍ത്തു. നാടകം അവസാനിച്ചപ്പോള്‍ സ്റ്റേജിന് പിന്നിലേക്ക് നിരവധി ആരാധകരെത്തി. തിരക്കില്‍ നൂണ്ടുകയറി ഞാനും കണ്ടു ആ നടനെ. നിരവധി നാടകങ്ങളില്‍ അഭിനയ പാടവത്താല്‍ വിസ്മയിപ്പിച്ച കൈനകരി തങ്കരാജിനെ. ഇന്നത്തെ രൂപമായിരുന്നില്ല അന്ന്. വൃത്തിയുള്ള ചെറിയ മീശവച്ച ചെറുപ്പം. ആ കയ്യിലൊന്നു തൊടാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദം ഇന്നുമുണ്ട് മനസില്‍. നടനെ ആദരിക്കാന്‍ നാട്ടുകാര്‍ സല്‍ക്കാരത്തിന് ക്ഷണിച്ചെങ്കിലും ആ വലയില്‍ വീഴാതെ സ്നേഹത്തോടെ അദ്ദേഹമത് നിരസിച്ചു. കെപിഏസി യിലെ നടന്മാരുടെ അച്ചടക്കം കൂടിയായിരുന്നു അത്. കാലങ്ങള്‍ക്കു ശേഷം വീണ്ടും അദ്ദേഹത്തെ കാണാന്‍ ഭാഗ്യമുണ്ടായി. ഓച്ചിറ നിളയുടെ ഉടമസ്ഥന് ചെറുന്നിയൂര്‍ ജയപ്രസാദിന്റെ ഭാര്യാ സഹോദരന് മനോജ് എന്റെ സുഹൃത്തായിരുന്നു. മനോജായിരുന്നു നിളയുടെ മാനേജര്‍. സമയം കിട്ടുമ്പോഴൊക്കെ ഓച്ചിറ ഷാ ടൂറിസ്റ്റ് ഹോമിലുള്ള നിളയുടെ ഓഫീസില്‍ പോയിരിക്കുന്ന പതിവുണ്ടായിരുന്നു. ഷാ ടൂറിസ്റ്റ് ഹോമാണ് അന്ന് നാടകക്കാരുടെയെല്ലാം കേന്ദ്രം. 1989 അവസാനത്തില്‍ ഒരു ദിനം നിളയില്‍ ഇരിക്കുമ്പോള്‍ പുറത്തെ ചായ തട്ടില്‍ കൈനകരി തങ്കരാജ് ചായ കുടിക്കുന്നത് കണ്ടു. വലിയ സന്തോഷവും ആവേശവുമാണ് തോന്നിയത്. തങ്കരാജിന്റെ സ്വന്തം നാടക സംഘമായ കൈനകരി തീയറ്റേഴ്സുമായുള്ള യാത്രക്കിടെ എത്തിയതാണദ്ദേഹം. വേഗം അടുത്തെത്തി പരിചയപ്പെട്ടു. അദ്ദേഹം അഭിനയിച്ച, ഞാന്‍ കണ്ട നാടകങ്ങളെ കുറിച്ചു പറഞ്ഞു. തഴവാ അമ്പലത്തില്‍ ‘സിംഹം ഉറങ്ങുന്ന കാട്’ അവതരിപ്പിച്ച ശേഷം പരിചയപ്പെടാന്‍ എത്തിയ കാര്യം പറഞ്ഞു. നാടക പ്രേമിയെ ഇഷ്ടപ്പെട്ടതിനാലാകാം, അദ്ദേഹം ചേര്‍ത്തു നിര്‍ത്തി കാര്യങ്ങള്‍ തിരക്കി. നിറഞ്ഞ ചിരി സമ്മാനിച്ചു. ഒപ്പം ഒരു ഗ്ലാസ് ചൂട് ചായയും.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഇ മ യൗ’ സിനിമ വന്നപ്പോള്‍ അതിലെ വാവച്ചന് മേസ്തരി ഞാനറിയുന്ന കൈനകരി തങ്കരാജ് ആണെന്ന് മനസിലായിരുന്നില്ല. സിനിമ കൂടുതല്‍ ചര്‍ച്ചയായി കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. പിന്നീട് ലൂസിഫറിലും ഹോമിലും അടക്കം കുറച്ചു സിനിമകളില്‍ അദ്ദേഹത്തിന്റെ അഭിനയ പാടവം അറിയാനായി. നസീറും ജയനും കത്തി നിന്ന കാലം മുതല്‍ കൈനകരി തങ്കരാജ് സിനിമയിലുണ്ടായിരുന്നു. ക്ലിക്കുകളിലും ഉപജാപങ്ങളിലും പെടാതിരുന്നതിനാല്‍ അവിടെ അദ്ദേഹത്തിന് സ്ഥിരമായ സ്ഥാനമുണ്ടായില്ല. അതോ, നാടകമാണ് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ അദ്ദേഹം സിനിമയെ ആശ്ലേഷിക്കാതിരുന്നതോ. എന്തായിരുന്നാലും അര്‍ഹിക്കുന്ന സ്ഥാനമോ അംഗീകാരമോ ലഭിക്കാതെ കടന്നുപോയി കൈനകരി തങ്കരാജ് എന്ന മഹാനായ നടനും. ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: