ഇടതു മുന്നണി സര്‍ക്കാര്‍ അവരുടെ വികസന പദ്ധതികളെല്ലാം കെട്ടി ഉയര്‍ത്തിയിരിക്കുന്നത് കിഫ്ബി അഥവാ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്ന പെരുംനുണയുടെ അടിത്തറയിലാണ്. അയഥാര്‍ത്ഥമായ ഒരു സ്വപ്ന പദ്ധതി. അമ്പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് കേവലം നാലായിരം കോടി രൂപ മാത്രമാണ്. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമല്ലാതെ മറ്റൊന്നുമല്ല. അമ്പതിനായിരം കോടി രൂപ കടമെടുത്താല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടിയായി തിരിച്ചടയ്ക്കണം എന്ന വസ്തുത ബോധപൂര്‍വ്വം എല്‍ഡിഎഫ് സര്‍ക്കാര്‍ മറച്ചു വയ്ക്കുകയാണ്. ആദ്യമൂന്നുവര്‍ഷം തിരിച്ചടവില്ല. അടുത്ത ഏഴുവര്‍ഷം കൊണ്ടുതുകയെല്ലാം അടയ്ക്കണം.
ആഗോള കുത്തകകള്‍ക്കും സ്വകാര്യ മുതലാളിത്ത സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന പോരാട്ടം വെറും ഇരട്ടത്താപ്പാണെന്ന് തെളിയിച്ചുകൊണ്ട് കിഫ്ബിയുടെ ഭൂരിഭാഗം നിക്ഷേപവും സ്വകാര്യ പുതുതലമുറ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 2012 ല്‍ നടന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രമേയം പറയുന്നത് സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇത് രാജ്യത്തെ സമ്പത്തു മുഴുവന്‍ കുത്തക മുതലാളിമാരിലേക്കു എത്തിക്കുമെന്നാണ്. എന്നാല്‍ പ്രവൃത്തി മറിച്ചാണ്. കിഫ്ബിയിലേക്ക് സമാഹരിച്ച 4062 കോടി രൂപയില്‍ 1227 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ബ്ലേഡ് കമ്പനികളെന്ന് സിപിഎം സദാ പറയുന്ന ന്യൂജനറേഷന് ബാങ്കുകളിലാണ്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷനും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് മാറ്റി ട്രഷറിയില്‍ നിക്ഷേപിച്ച സര്‍ക്കാര്‍ തന്നെയാണ് കിഫ്ബിയിലെ തുക ദേശസാല്‍കൃതം പോലുമല്ലാത്ത ന്യൂ ജെന്‍ ബാങ്കുകളിലിട്ടത്. എസ്ബിഐയില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത് ഇന്‍ഡസ് ബാങ്ക്, ഐസിഐസിഐ, യെസ്ബാങ്ക്, കൊടക് മഹീന്ദ്ര എന്നിവയിലാണ് നിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: