ലേഖ കാക്കനാട്ട്
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍
പ്രകൃതിയേയും പരിസ്ഥിതിയേയും കുറിച്ചുള്ള ആകുലചിന്തകള്‍ നമ്മളില്‍ കുടിയേറിപ്പാര്‍ത്തിട്ട് കാലം കുറേയായി. എന്നാല്‍ ഇക്കുറി പരിസ്ഥിതി ദിനത്തിന് നമുക്കിടയില്‍ പ്രാധാന്യമേറെയാണ്. മറ്റൊന്നുംകൊണ്ടല്ല ആകസ്മികമായി വന്നുചേര്‍ന്ന മഹാമാരിയുടെ പകര്‍ന്നാട്ടം നമ്മള് വച്ചുപുലര്‍ത്തിയ പ്രകൃതി വിനാശകരമായ മനോഭാവത്തിന്റെ കൂടി പരിണിതഫലമാണെന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു.
മാനവരാശിയുടെ ചരിത്രം പരിശോധിച്ചാല്‍ തുടക്കം പ്രകൃതിയിലായിരുന്നു. ഇടക്ക് എപ്പോള്‍, ആര്, ആരെയാണ് ഉപേക്ഷിച്ചത് എന്നുപോലും മനസ്സിലാകാതെ പ്രകൃതിയും പരിസ്ഥിതിയും നമ്മില്‍ നിന്ന് വിട്ടകന്നു.
എവിടെ കൃഷിയുണ്ടോ അവിടെ പരിസ്ഥിതിയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. താനേ കൈവരുന്ന പരിസ്ഥിതിസംരക്ഷണവും അതിന്റെ അനന്തരഫലമാണ്. മണ്ണും മലയും മഴയും നദികളും വയലുകളും കുന്നുകളുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവാണ് കാര്‍ഷികസംസ്കാരം. അത് നമുക്ക് സമ്മാനിച്ചത് ജീവന്റെ നിലനില്പിനാവശ്യമായ ശുദ്ധമായ ഭക്ഷ്യവസ്തുക്കള്‍ മാത്രമായിരുന്നില്ല ഹൃദയസ്പന്ദനം പോലെ ഏറ്റുവാങ്ങിയ പ്രകൃതിയുടെ താളവുമായിരുന്നു.എന്നാല്‍ 3000 ദശലക്ഷം കൃഷിഭൂമി ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു.
ഭൂമിയെ ഇപ്പോഴും ഹരിതാഭമാക്കി നിലനിര്‍ത്തുന്നത് ഭക്ഷ്യവിളകള്‍ മുതല്‍ ഔഷധസസ്യങ്ങള്‍ വരെയുള്ള അനേകകോടി സസ്യങ്ങളുടേയും ജീവജാലങ്ങളുടേയും ജനിതക ബാങ്കായ കാടാണ്.നദീജലത്തിന്റെ പകുതിയും വനത്തിന്റെ സംഭാവനയാണ്. എന്തെല്ലാം നിയമമുണ്ടായാലും വനങ്ങളും വന്യ ജീവികളും ധാരാളം പ്രശ്നങ്ങള്‍ നേരിടുന്നു. കൃഷി, അടിസ്ഥാന സൗകര്യമൊരുക്കല്‍, വിഭവശേഖരണം, മനുഷ്യവാസമൊരുക്കല്, വളഞ്ഞു കെട്ടി പട്ടയമുണ്ടാക്കല്, ടൂറിസവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഓരോ 6 സെക്കന്റിലും ഫുട്ബോള്‍ഗ്രൗണ്ടിന് തുല്യമായ അളവില്‍ ട്രോപ്പിക്കല്‍ വനഭൂമി നഷ്ടമാകുന്നു. മരത്തിന്റെ മഹിമ പൂര്‍ണ്ണമായും ഇനിയും നമ്മള് ഉള്‍ക്കൊണ്ടിട്ടില്ല. ഒരു മരത്തിന്റെ തണല്‍ അഞ്ച് എയര്‍ കണ്ടീഷണര്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന തണുപ്പ് തരുന്നുവെന്നാണ് പുതിയ ഗവേഷണ ഫലം. ഹിമാലയന്‍ മലനിരകളിലെ മണ്ണും മരങ്ങളും സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ നമ്മെ വിട്ടകന്നത് പരിസ്ഥിതിയാണ് സമ്പത്ത് എന്ന സന്ദേശം നമുക്ക് നല്‍കിക്കൊണ്ടാണ്.
സുസ്ഥിര വികസനത്തിന് ജൈവ വൈവിദ്ധ്യവും അനിവാര്യമാണ്. സസ്യങ്ങള്‍, മൃഗങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവയുടെ ഒരു കോടിയിലേറെ സ്പീഷീസുകള്‍ ഭൂമുഖത്തുണ്ട്. അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവയുടെ നാലിലൊന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൈവ സമ്പത്തിലും ആവാസവ്യവസ്ഥ യിലും വരുന്ന മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യമേഖലയേയും ബാധിക്കുന്നു. ആയുര്‍വേദരംഗം ജൈവവൈവിധ്യ ശോഷണം മൂലം പ്രതിസന്ധിയിലാണ്. കേവലം ഒരു വിളനിലം മാത്രമല്ലാതെ പ്രാപഞ്ചികമായ ഒരനുഭൂതി എന്നുപോലും വിശേഷിപ്പിക്കാവുന്ന വയലിനു തന്നെയാണ് പരിസ്ഥിതി സംരക്ഷണത്തില്‍ എറ്റവുമധികം പ്രാധാന്യം. നീരുറവകളുടെ അക്ഷയഖനികളാണ് വയലുകള്‍. അനിയന്ത്രിതമായ വയല്‍ നികത്തലാണ് വരള്‍ച്ചക്ക് വഴിവെക്കുന്നത്. സ്വാഭാവികമായ ജലസംരക്ഷണത്തിനുവേണ്ടിയുള്ള പ്രകൃതിദത്ത സംവിധാനങ്ങള്‍ നശിക്കുമ്പോള്‍ ബദല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതും ചിന്തനീയമാണ്.
വ്യവസായവല്‍ക്കരണവും ഹൈടെക് നിര്‍മ്മിതികളും മലിനീകരണ നിയന്ത്രണം പരിഗണിക്കാത്തത് കണക്കില്ലാത്ത മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഭൂമി മനുഷ്യന്റെ പൊതുസ്വത്തല്ല എന്നും ഭൂമിയുടെ അര്‍ബുദമാണ് മനുഷ്യന് എന്നൊക്കെ പ്രസ്താവനകള്‍ ഇറക്കുമ്പോഴും ഇവയെല്ലാം കണക്കുകൂട്ടി കിഴിച്ചു നോക്കുമ്പോള്‍ മനസ്സില്‍ കുമിഞ്ഞുകൂടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ മുദ്രാവാക്യം ആര്‍ക്കൊക്കെയോ വേണ്ടി വിളിക്കാന്‍ തയ്യാറായി നമ്മളില്‍ ഒരു പൂച്ച ഉറങ്ങികിടക്കുന്നുണ്ട്. തരം കിട്ടുമ്പോഴെല്ലാം കണ്ണടച്ച് അത് പാലു കുടിക്കാറുമുണ്ട്.
കാവുതീണ്ടല്ലേ.. കുളം വറ്റും എന്ന പഴമൊഴിയില്‍ തെളിയുന്നത് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധമാണ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ഉണ്ടായത് പരിസ്ഥിതി ശാസ്ത്രത്തിന്റെയും സംരക്ഷണത്തിന്റെയും പരമ്പരാഗത അറിവില്‍ നിന്നാണ്. പ്രാണവായുവിന് വേണ്ടി നെട്ടോട്ടമോടുന്ന ഒരു കാലം ഉണ്ടാകുമെന്ന് നമ്മളാരും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഓക്സിജന്‍ സിലിണ്ടറിനെ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന ഈ കാലഘട്ടത്തില്‍ ആയിരം പേര്‍ക്കു ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്നതിന് രണ്ട് ഹെക്ടര്‍ വനം വേണം എന്ന വസ്തുതക്ക് പ്രസക്തിയേറെയാണ്. ഇനിയും മരിക്കാത്ത അനവധി പുഴകള്‍ മുഖാവരണമണിഞ്ഞ് ഇപ്പോഴും ഒഴുകാന്‍ മറന്ന് ഭൂമുഖത്ത് ഏകാന്തതടവറയിലെന്നോണം അവശേഷിക്കുന്നുണ്ട്. നമ്മുടെ സംസ്കാരവാഹിനികളായിരുന്നു നദികള്‍ എന്നോര്‍ക്കണം.
നാല്പത്തിനാല് നദികളാല്‍ സമ്പന്നമാണ് നമ്മുടെ നാട്. എന്നാല്‍ ശുദ്ധജല ക്ഷാമം മുതല്‍ ഇ വേസ്റ്റ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഭീഷണികളായി ഉയര്‍ന്നുവരുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണില്‍നിന്നും ഭൂമിയില്നിന്നുമൊക്കെയാണ്.
ഭൂമി എന്റെ അമ്മയാണ്, ഞാന്‍ മകനും എന്ന വേദദര്‍ശനം മറക്കരുത്. ഒരു ദിനത്തില്‍ മാത്രമൊതുങ്ങുന്ന ചില ചടങ്ങുകള്‍ക്ക് മാത്രമാവരുത് നമ്മുടെ പരിസ്ഥിതി ദിനം. ശ്വാസനിശ്വാസം പോലെ, സിരകളില്‍ അലിഞ്ഞുചേരുന്ന വികാരമായും അതിനുമപ്പുറം ബൗദ്ധികമായും വൈകാരികമായും കൈകാര്യം ചെയ്യേണ്ട ഒരു വിഷയമായിത്തന്നെ എടുക്കേണ്ട ഒന്നാണിത്. മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ളതിന്റെ 1.6മടങ്ങ് വലുപ്പമുള്ള ഭൂമി ആവശ്യമാണെന്ന് പറയപ്പെടുന്നു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ജൈവവൈവിദ്ധ്യദിനത്തിന്റെ ചിന്താ വിഷയം നമ്മള് പരിഹാരത്തിന്റെ ഭാഗമാണ് എന്നതാണ്. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് അതിന്റെ ഭാഗമാകാം.
9847686234
പ്രതികരിക്കാൻ ഇവിടെ എഴുതുക: