സിറിയയിലെ ‘ഖിലാഫത്ത് കുട്ടികള്‍’ ക്കുള്ള ജയിലില്‍ ജീവിതം തള്ളിനീക്കുന്ന ബ്രിട്ടീഷ് ബാലന് നാട്ടിലേക്ക് മടങ്ങാന്‍ കൊതിയ്ക്കുന്നു. വെറും എട്ടു വയസ്സുള്ളപ്പോഴായിരുന്നു ഐസിസ് തീവ്രവാദികള്‍ ആ ബാലന്റെ കൈകളില്‍ തോക്ക് പിടിപ്പിച്ചത്.
ചെല്‍സിയയും മക്ഡൊണാള്‍ഡ്സും ഇഷ്ടപ്പെടുന്ന അബ്ദുല്ലയ്ക്ക് ഇപ്പോള്‍ പ്രായം 13. കുടുംബത്തോടൊപ്പം ലണ്ടനിലാണ് വളര്‍ന്നത് എന്ന് പാകിസ്ഥാന് വംശജനായ കുട്ടി പറയുന്നു.
അവന് എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും കൂടി സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ജീവിയ്ക്കാനായി കൊണ്ടു പോയത്. കൂട്ടത്തില്‍ രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും ഇപ്പോള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.
ഐസിസിന്റെ അവസാനത്തെ ശക്തി കേന്ദ്രമായിരുന്ന ബാഗൗസില്‍ വച്ച് അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കുടുംബാംഗങ്ങളില്‍ കൂടുതല്‍ പേരും കൊല്ലപ്പെടുകയായിരുന്നു. 2019 മാര്‍ച്ചിലായിരുന്നു ഇത്.
ഐസിസിനു വേണ്ടി അതിക്രമങ്ങള്‍ ചെയ്ത കുട്ടികളെ സൂക്ഷിയ്ക്കുന്ന തടങ്കല്‍ കേന്ദ്രത്തിലാണ് ഇപ്പോള്‍ അബ്ദുല്ലയുടെ ജീവിതം. സിറിയയുടെ വടക്കു കിഴക്കന്‍ പട്ടണത്തിലാണ് കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ഈ കേന്ദ്രം.സിറിയയില്‍ ഉണ്ടായിരുന്ന ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലത്തു തന്നെ എകെ- 47 തോക്കുകള്‍ ഉപയോഗിയ്ക്കാന്‍ തന്നെ പരിശീലിപ്പിച്ചതായി അബ്ദുല്ല പറയുന്നു.
‘എന്നെ പോലുള്ള കുട്ടികളോട് അവ ഉപയോഗിയ്ക്കാന്‍ ഐസിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരിയ്ക്കലും തോക്ക് ഉപയോഗിച്ചില്ല’
‘ഖിലാഫത്ത് കുട്ടികള്‍’ ആക്കി മതബോധം വളര്‍ത്തിയെടുക്കാന്‍ ഐസിസ് തെരെഞ്ഞെടുത്തിരുന്ന ഡസന്‍ കണക്കിന് കുട്ടികളില്‍ പെട്ട ഒരുവനായിരുന്നു അബ്ദുല്ലയും. നാസി ജര്‍മ്മനിയില്‍ ഉണ്ടായിരുന്ന ‘ഹിറ്റ്ലര്‍ യൂത്ത്’ മാതൃകയില്‍ സംഘടിപ്പിയ്ക്കപ്പെട്ട ഒന്നാണ് ‘Caliphate-Cub’ എന്നറിയപ്പെടുന്ന ഈ സംവിധാനം.
‘ഞാന്‍ സ്കൂളില്‍ പോയ ആദ്യദിവസം അവരെന്നെ ആയുധം ഉപയോഗിയ്ക്കാന്‍ പഠിപ്പിച്ചു’ അവന് പറയുന്നു.
‘എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഞാന്‍ അമ്മയോട് പരാതിപ്പെട്ടു. അപ്പോള്‍ അമ്മ എന്നെ മറ്റൊരു സ്കൂളിലേക്ക് അയച്ചു. രണ്ടാമത്തെ സ്കൂളില്‍ ഖുറാനും മറ്റുമാണ് പഠിപ്പിച്ചത്’.
‘ഞാന്‍ ലണ്ടനില്‍ നിന്നുമാണ് വരുന്നത്. പാകിസ്ഥാന് സ്വദേശിയാണ്.
ഇവിടെ വരുമ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു എന്നെനിക്ക് ഓര്‍മ്മയില്ല.
ബാഗൗസില്‍ എപ്പോഴും വ്യോമാക്രമണവും മറ്റുമായിരുന്നു. പലതും ഞാന്‍ മറന്നു പോയി’ – അബ്ദുല്ല പറയുന്നു
ജാപ്പനീസ് ശൈലിയിലുള്ള കാര്ട്ടൂണുകള് വരയ്ക്കാന്‍ ഇഷ്ടപ്പെടുന്ന അബ്ദുല്ലയ്ക്ക് ഇപ്പോള്‍ സ്വന്തം ജന്മദിനം പോലും ഓര്‍മ്മയില്ല. ‘നേരത്തേ എനിക്ക് ബെര്‍ത്ത്ഡേ അറിയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓര്‍മ്മയില്ല’ അവന് പറയുന്നു.
‘ലണ്ടനില്‍ ഞങ്ങള്‍ ബെര്‍ത്ത്ഡേ ആഘോഷിയ്ക്കുമായിരുന്നു. കേക്കും മറ്റും കഴിയ്ക്കുമായിരുന്നു. എന്നാല്‍ ഇവിടെ അതൊന്നുമില്ല’.
അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് ‘ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു’ എന്നായിരുന്നു അബ്ദുല്ലയുടെ മറുപടി.
‘ബാഗൗസില്‍ വച്ച് അമ്മ കൊല്ലപ്പെടുകയിരുന്നു. ഞാന്‍ അമ്മയെ കണ്ടില്ല. എന്റെ അമ്മ കൊല്ലപ്പെട്ടു എന്ന് പലരും പറഞ്ഞു. എനിക്ക് രണ്ടു സഹോദരിമാരുണ്ട്. ഒരാള്‍ ചേച്ചിയും മറ്റേയാള്‍ അനിയത്തിയുമാണ്. രണ്ടു സഹോദരന്മാരുമുണ്ട്.
‘എന്റെ ചേട്ടന് അല്‍-ഷഡ്ഡദിയില്‍ വച്ച് കൊല്ലപ്പെട്ടു. അനിയനും അനിയത്തിയും അമ്മയോടൊപ്പവും കൊല്ലപ്പെട്ടു’
‘ചേച്ചി വിവാഹിതയാണ്. ഭര്‍ത്താവ് ഒരു ഐഎസ്ഐഎസ് പ്രവര്‍ത്തകനാണ്. ഞാന്‍ അയാളോടൊപ്പം താമസിയ്ക്കുകയായിരുന്നു. അയാളും കൊല്ലപ്പെട്ടു’
‘അയാള്‍ കൊല്ലപ്പെട്ടതോടെ ബാഗൗസ് ഒട്ടും സുരക്ഷിതമല്ലെന്നും അവിടെ നിന്നും പുറത്തു കടക്കണമെന്നും പലരും എന്നോട് പറഞ്ഞു’.
‘ഐസിസിന് ഭാവിയില്ല. അവര്‍ പരസ്പരം കൊല്ലുന്നു’.
‘ബാഗൗസില്‍ വച്ച് ഞാന്‍ ഒരാളെ കണ്ടു. അയാള്‍ സ്വയം പൊട്ടിത്തെറിച്ച് മരിയ്ക്കുകയായിരുന്നു. ഞാന്‍ അവിടെ സ്നൈപ്പറുകളെ കണ്ടു. എല്ലായിടവും അങ്ങനെയുള്ള കാര്യങ്ങളായിരുന്നു’.
ഇപ്പോള്‍ ദിവസവും ഒമ്പതു മണിക്കൂറുകള്‍ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ തന്നെ കഴിച്ചു കൂട്ടുകയാണ് അബ്ദുല്ല. അവനെപ്പോലുള്ള കുട്ടികളെ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നുള്ള പ്രത്യാശയിലാണ് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി.
ബ്രിട്ടനെ പറ്റി പറയുമ്പോള്‍ താന്‍ കമ്പ്യൂട്ടറുകളും ഫാസ്റ്റ് ഫുഡും എല്ലാം മിസ് ചെയ്യുന്നു എന്നവന് പറയുന്നു. എന്നാല്‍ നാടു വിടുമ്പോള്‍ ഐസിസിനോടുള്ള വിധേയത്വം കാണിയ്ക്കാന്‍ വേണ്ടി കുടുംബത്തിന്റെ പാസ്സ്പോര്‍ട്ടുകള്‍ എല്ലാം അബ്ദുല്ലയുടെ അമ്മ കത്തിച്ചു കളഞ്ഞു എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം.
‘എനിക്ക് ലണ്ടനിലേക്ക് പോകണം. അതാണ് ഏറ്റവും നല്ല സ്ഥലം’. അവന് പറഞ്ഞു. ‘അവിടെ എനിയ്ക്ക് പ്ലേസ്റ്റേഷനും എക്സ്ബോക്സും ഒക്കെയുണ്ട്. എനിക്ക് ചെല്‍സിയ ഇഷ്ടമാണ്. എക്സ്ബോക്സ് ഇഷ്ടമാണ്. ഇവിടെ അതൊന്നും ചെയ്യാന്‍ കഴിയില്ല. ഇത് ജയിലാണ്’.
പുറത്തിറങ്ങാന്‍ പോകുന്ന ‘ഡേഞ്ചര്‍ സോണ്‍’എന്ന തന്റെ സിനിമയ്ക്കു വേണ്ടി മാദ്ധ്യമ പ്രവര്ത്തകന് ആന്‍ഡ്രൂ ഡ്രൂറി സിറിയയിലേക്ക് സഞ്ചരിയ്ക്കുകയും അബ്ദുല്ലയേയും മറ്റു കുട്ടികളേയും കണ്ട് സംസാരിയ്ക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: