വിപിന്‍ കൂടിയേടത്ത്
പിണറായി വിജയന്റെ രണ്ടാമൂഴത്തില്‍ കേരളാ കോണ്‍ഗ്രസ്സും ഇന്ത്യന്‍ നാഷണല്‍ ലീഗും മന്ത്രിസഭയില്‍ ഇടംപിടിക്കുമ്പോള്‍ സി പി എം അടവുനയത്തിന്റെ ഒരു വൃത്തം പൂര്‍ത്തിയാകുന്നു. 1985 ലെ പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനമായിരുന്നു വര്‍ഗ്ഗീയകക്ഷികളായ മുസ്ലീംലീഗുമായും കേരളാ കോണ്‍ഗ്രസ്സുമായും സഖ്യം പാടില്ലെന്നത്. ജാതി-മത ശക്തികളുമായി സിപിഎമ്മിന് ഒരുവിധ രാഷ്ട്രീയ സഖ്യവും ഉണ്ടാവില്ലെന്ന് പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലാണ് തീരുമാനമായത്. എന്നാല്‍ ഇതിന്റെ അന്ത:സത്തയെ ചോദ്യം ചെയ്തുകൊണ്ടാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ ബദല്‍ രേഖ അവതരിപ്പിച്ചത്. എം വി രാഘവന്റെ മുന്‍കൈയില്‍ പി.വി.കുഞ്ഞിക്കണ്ണന്, പുത്തലത്ത് നാരായണന്, ടി. ശിവദാസമേനോന്, വി.വി. ദക്ഷിണാമൂര്‍ത്തി, സി.കെ. ചക്രപാണി, സി.പി. മൂസാന്‍ കുട്ടി, ഇ.കെ. ഇമ്പിച്ചിബാവ, പാട്യം രാജന് എന്നിവര്‍ തയ്യാറാക്കിയ ബദല്‍രേഖയുടെ ആവശ്യം കേരളാ കോണ്‍ഗ്രസ്സിനേയും ലീഗിനേയും ഇടതുമുന്നണിയുടെ ഭാഗമാക്കുക എന്നതായിരുന്നു.
എന്നാല്‍ ബദല്‍രേഖ തയ്യാറാക്കാന്‍ എല്ലാസഹായവും ചെയ്തുകൊടുത്തവര്‍ പിന്നീട് അവസരം മനസ്സിലാക്കി മാറി നിന്നു. ഇ കെ നായനാര്‍ ആ രേഖയില്‍ ഒപ്പുവച്ചില്ല. കേന്ദ്രകമ്മിറ്റി അംഗമായിരുന്നു നായനാര്‍. എന്നാല്‍ സിപിഎം ഔദ്യോഗികമായി ബദല്‍ രേഖ തള്ളി. വി.എസ് അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറിയായി. ബദല്‍ രേഖയെ മനസാപിന്തുണച്ച നായനാര്‍ മുഖ്യമന്ത്രിയുമായി. എം.വി രാഘവന്, പി.വി കുഞ്ഞിക്കണ്ണന്, പുത്തലത്ത് നാരായണന് തുടങ്ങിയവര്‍ ബദല്‍ രേഖയെ പിന്തുണച്ചതിന്റെ ഫലമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.
രംഗം മാറിവന്നു. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് പുതിയ ചലനങ്ങളുണ്ടായി. അയോധ്യ വിഷയത്തില്‍ മുസ്ലിം ലീഗുമായി തെറ്റി പുറത്ത് പോയ പഴയ സിമി നേതാക്കളും, പോപ്പുലര്‍ഫ്രണ്ടും, വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ ഒരുമിച്ചുകൂടുന്ന വേദികളില്‍ നേതൃസാന്നിദ്ധ്യമുള്ള ഐഎന്‍എല്‍ ഇന്ന് സിപിഎം നയിക്കുന്ന ഇടതു മന്ത്രിസഭയിലെ തുറമുഖ വകുപ്പ് മന്ത്രിയാണ്. മാര്‍ക്സിന്റെ വര്‍ഗ്ഗസമര സിദ്ധാന്തത്തിന് കേരളാ ബദലും സഭയുടെ രുചിയും ചേര്‍ത്ത് പുതിയ വര്‍ഗ്ഗ സമര സിദ്ധാന്തം രചിച്ച സാക്ഷാല്‍ കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ്സ് നവകേരളത്തിലേക്കുള്ള ഇടതുയാത്രയില്‍ മന്ത്രിയായി സഹയാത്രികനാണ്.
പാര്‍ലിമെന്ററി അധികാരമെന്ന വലതുപക്ഷ ആശയം സ്വയം സീകരിച്ച ഇടതുപക്ഷം അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി അവര്‍ തന്നെ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ എന്ന് വിളിച്ചാക്ഷേപിച്ച പാര്‍ട്ടികളുമായി സഖ്യത്തിലാകുന്നു. പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് തള്ളിയ ബദല്‍ രേഖ 2021 ലെ സിപിഎമ്മിന്റെ പാര്‍ട്ടിരേഖയാകുന്നു. ഇഎംഎസ്, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, നൃപന് ചക്രവര്‍ത്തി, സരോജ് മുഖര്‍ജി, ഹര്‍കിഷന്‍സിങ്ങ്സുര്‍ജിത്,സമര്‍മുഖര്‍ജി, ജ്യോതിബസു, ഇ. ബാലാനന്ദന്, വി.എസ്. അച്യുതാനന്ദന്, എ. നല്ലശിവം, എല്‍.ബി. ഗംഗാധരറാവു എന്നിവര്‍ നയിച്ച അന്നത്തെ പോളിറ്റ് ബ്യൂറോയും പാര്‍ട്ടിയും പിന്നീട് ഏറെ മാറി. ഇന്ന് പിബി എന്നാല്‍ പിണറായി ബ്യൂറോ എന്ന് വരെ പറയാമെന്നായി. കോണ്‍ഗ്രസ്സുമായി അധികാരം പങ്കിടില്ലെന്ന് വാദിച്ചവര്‍, കോണ്‍ഗ്രസ് മന്ത്രിസഭയുടെ നിയന്ത്രകരായി. ശരിയത്തിനെതിരെ ഒരിക്കല്‍ ശബ്ദിച്ച സാക്ഷാല്‍ ഇഎംഎസ്സിന്റെ പാര്‍ട്ടി, ഏകീകൃത സിവില്‍ കോഡിന് അനുകൂലമായി നിലപാടെടുത്ത പാര്‍ട്ടിയായി മാറി.
ഇന്ന് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന് പിള്ള, ബിമന്‍ ബസു, മാണിക് സര്‍ക്കാര്‍, ബുദ്ധദേവ് ഭട്ടാചാര്യ, ബൃന്ദ കാരാട്ട്, കെ. വരദരാജന്, ബി.വി. രാഘവ്ലു, പിണറായി വിജയന്, എം.എ, ബേബി, കോടിയേരി ബാലകൃഷ്ണന്, സുര്‍ജ്യ കാന്ത മിശ്ര, നിരുപെം സെന്‍, എ.കെ. പത്മനാഭന് എന്നിവര്‍ നയിക്കുന്ന പാര്‍ട്ടിയിലെത്തി നില്ക്കുന്നു.. അഫ്സല് ഗുരുവിനേയും യാക്കൂബ് മേമനേയും സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചപ്പോല്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് കാരാട്ട്. കോണ്‍ഗ്രസ്സിനെ പിന്തുണച്ചത് പോളിറ്റ് ബ്യൂറൊ. ഈ നേതൃത്വത്തില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ച് മല്‍സരിച്ച സിപിഎം. കേരളത്തില്‍ വര്‍ഗ്ഗീയ കക്ഷികളുമായി ചേര്‍ന്ന് ഭരണം പങ്കിടുന്നു. ബദല്‍രേഖക്കെതിരെ ഉണ്ടായ നടപടിയെ തുടര്‍ന്ന് എം.വി. രാഘവന് പാര്‍ട്ടിക്ക് പുറത്തായി. രാഘവനെ തെരുവില്‍ പേപ്പട്ടിയെപ്പോലെ വേട്ടയാടി. പാപ്പിനിശ്ശേരിയിലെ സ്നേക്ക്പാര്‍ക്ക് കത്തിച്ചപ്പോള്‍ വെന്ത് മരിച്ചത് ബദല്‍ രേഖയെകുറിച്ചോ പാര്‍ട്ടി രേഖയെ കുറിച്ചോ അറിയാത്ത മിണ്ടാപ്രാണികളായിരുന്നു. മാര്‍ക്സിസത്തിന്റെ യഥാര്‍ത്ഥ മാനവികതയാണ് അവിടെ പുറത്തുവന്നത്. കൂത്തുപറമ്പിലെ 5 യുവാക്കളാണ് ‘ബദല്‍രേഖ’ ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. എം.വി.ആറിനെ തടഞ്ഞപ്പോള്‍ വെടിയേറ്റ് തളര്‍ന്ന് വീണ് ഇന്നും എഴുന്നേല്‍ക്കന്‍ പറ്റാതെ കിടക്കുന്ന സഖാവ് പുഷ്പന് സിപിഎമ്മിന്റെ സ്വാശ്രയ വിരുദ്ധ- ബദല്‍രാഷ്ട്രീയ രേഖാ വേട്ടയുടെ ബലിയാടാണ്.
ബിജെപി യെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമാണ് ഈ നയം മാറ്റം എന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം. അടവുനയത്തിന്റെ ബലത്തില്‍ താല്‍ക്കാലിക വിജയം നേടാനുള്ള വിശദീകരണമായിരുന്നു അത്. എന്നാല്‍ ആത്യന്തികമായി സിപിഎം തകരുന്ന കാഴ്ചയാണ് ത്രിപുരയും ബംഗാളും തരുന്നത്. അവിടെ മുന്നേറുന്നതാകട്ടെ ബിജെപി യും.. ഒന്നാം യുപിഎ സര്‍ക്കാറിനെ പുറത്ത്നിന്നും പിന്തുണച്ച് ബിജെപി യെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഇടതു പക്ഷത്തിന് 59 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നത് അഞ്ച് പേരിലെത്തിനില്‍ക്കുന്നു. ബിജെപി യെ തടയാനുമായില്ല, ഇടതുപക്ഷം നാമാവശേഷമാവുകയും ചെയ്തു. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ വന്ന ഇടത്പക്ഷത്തിന് ആകെ ഉണ്ടായിരുന്ന സീറ്റും നഷ്ടമായി, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ബംഗാളില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും സീറ്റുകളില്ലാതായി. ത്രിപുരയിലെ സ്ഥിതിയും മറിച്ചല്ല. ബിജെപിയെ പ്രതിരോധിക്കാന്‍ അടവ് നയം സ്വീകരിച്ച സിപിഎമ്മിന് ഒടുവില്‍ നഷ്ടമാകുന്നത് ദേശീയ പാര്‍ട്ടി എന്ന പദവിയാണ്.
കേരളത്തില്‍ ഒരു ബദല്‍രാഷ്ട്രീയ മുന്നേറ്റം ശക്തിപെടുന്നുണ്ട്. വര്‍ഗീയ ശക്തികളുടെ ഏകോപനസമിതികൊണ്ട് തല്ക്കാലം നിയമസഭയില്‍ നിന്ന് അതിനെ അകറ്റിനിര്‍ത്താനായിട്ടുണ്ടാകാം. ഈ വര്‍ഗ്ഗീയ ഏകോപനം എത്രത്തോളം എത്തിയെന്ന് ഹമാസ് ആക്രമണത്തില്‍ കൊല്ലപെട്ട സൗമ്യ സന്തോഷിന്റെ ഭൗതികദേഹം ഏറ്റുവാങ്ങാന്‍ ഒരു സര്‍ക്കാര്‍ പ്രതിനിധിയും എത്തിയില്ലെന്നതില്‍ നിന്ന് നവകേരളം തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: