സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മുന്നേറ്റം വലിയ അംഗീകാരം നേടിയ സന്ദര്‍ഭത്തിലാണ് അശനിപാതം പോലെ കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിച്ചത്. പൊതു വിദ്യാഭ്യാസരംഗത്ത് തീവ്രയത്നങ്ങള്‍ പലതും നടപ്പിലാക്കി വരികയായിരുന്നു നാം. നീതി ആയോഗിന്റേയും വേള്‍ഡ് ബാങ്കിന്റേയും അംഗീകാരം നമുക്ക് ലഭിച്ചു. സ്റ്റാര്‍സ് പദ്ധതിയിലെ അംഗീകാരമെന്നത് വലിയ നേട്ടമാണ്. ഈയൊരു ഭൂമികയില്‍ നിന്നുകൊണ്ട് കൊറോണ വരുത്തിയ സാഹചര്യങ്ങളെ മറികടന്ന് വേണം പുതിയ അധ്യയന വര്‍ഷത്തെ പറ്റി ചിന്തിക്കാന്‍.
എന്ത് പഠിപ്പിക്കണം ?
കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ രംഗത്ത് ഇതുവരെ നമ്മള് കാണാത്ത രീതിയിലുള്ള ഒരു പഠന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇതിനെ പറ്റി സമ്മിശ്രമായ അഭിപ്രായങ്ങളാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു മുന്നേറ്റം വിക്റ്റേഴ്സ് ചാനലിലൂടെ കേരളം കാഴ്ചവച്ചു. ഒരു ഓണ്‍ലൈന്‍ കാഴ്ച എന്നേ അതിനു പറയാന്‍ പറ്റു. പാഠഭാഗങ്ങളിലൂടെ കടന്നു പോകാനും അവതരണത്തിനും അവസരമൊരുക്കി. അതു തന്നെ 9 മുതല്‍ താഴെക്കുള്ള ക്ലാസ്സുകളില്‍ എത്ര മാത്രം പ്രയോജനപ്പെട്ടു എന്നതിന് വ്യക്തതയില്ല. സമാന്തരമായി വിദ്യാലയങ്ങളും വകുപ്പിന്റെ മൗനാനുവാദത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്ത് ഭംഗിയാക്കി എന്നും പറയട്ടെ.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിരിക്കുന്നു. ഈ വര്‍ഷം ഓണ്‍ലൈന്‍ പഠനം മുന്നൊരുക്കത്തോടെ നടക്കണമെന്ന ചര്‍ച്ചക്ക് തുടക്കമായിക്കഴിഞ്ഞു. ഇവിടെ ഈ ദിവസങ്ങളില്‍ എന്ത് പഠിപ്പിക്കണം എന്ന് ചിന്തിക്കേണ്ടത് അധ്യാപകരാണ്. അതത് പ്രദേശങ്ങളുടെയും സാഹചര്യങ്ങളുടെ മൂല്യനിര്‍ണയം നടത്തി അധ്യാപകകൂട്ടായ്മ രൂപപ്പെടുത്തുന്ന പാഠനം നടക്കണം. സംഭാഷണത്തിനും നിരീക്ഷണത്തിനും പരീക്ഷണത്തിനും വേണ്ടി മാത്രം നീക്കി വക്കുന്ന ഏതാനും മണിക്കൂറുകള്‍ .അടിത്തറയുള്ള അറിവുകള്‍ക്ക് മുന്‍തൂക്കം നല്‍കണം. ഒരിക്കലും നശിക്കാത്ത മൂല്യങ്ങള്‍ (അവ പൗരാണികവും, ആധുനികവും, പുരോഗമനപരവുമാവട്ടെ – എന്തായാലും) കുട്ടികളിലെത്താന്‍, അവരുടെ ജീവിതത്തിലെത്താന്‍ അവസരമൊരുക്കണം.
ഇന്ന് പരന്ന അറിവുകളില്‍ ഭ്രമിച്ച് പഠിതാക്കള്‍ ഗഹനവും കൃത്യവുമായ പഠനനേട്ടം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുന്നു. അന്താരാഷ്ട്ര ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള യാന്ത്രിക ദിനാചരണങ്ങള്‍ ഗുണം ചെയ്യുന്നില്ല. ദേശീയ നേതാക്കളുടെ ജീവചരിത്രം പഠിക്കുന്നതോടൊപ്പം സ്വന്തം വീട്ടിലെ മുത്തച്ഛന്റെ / മുത്തശ്ശിയുടെ ജീവചരിത്രം മനസ്സിലാക്കാന്‍ അവനെ പ്രേരിപ്പിക്കണം. മതേതരവും മാനുഷിക മൂല്യങ്ങളും ഉള്ള രചനകള്‍ (ടാഗോര്‍, ഉള്ളൂര്‍, വള്ളത്തോള്‍) എന്നിവ കുട്ടികള്‍ പഠിക്കട്ടെ. ദിനാചരണങ്ങളില്‍ പ്രാദേശിക പ്രാധാന്യമുള്ളവ കണ്ടെത്തണം. ഈ വര്‍ഷത്തെ ദിനാചരണങ്ങള്‍ക്ക് ഒരു ലക്ഷ്യ വാചകം കണ്ടെത്താം (ആരോഗ്യവും ലോകനന്മയുമായി ബന്ധപ്പെടുത്തി). കുട്ടികള്‍ക്ക് ചിന്തിക്കാനും പുനരാവിഷ്ക്കരിക്കാനും അവസരം കൊടുക്കാം. പാഠപുസ്തകത്തില്‍ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകനല്ല യഥാര്‍ത്ഥ അധ്യാപകന് എന്ന ഗാന്ധിയന്‍ ചിന്ത അന്വര്‍ത്ഥമാക്കാം.
എങ്ങനെ പഠിപ്പിക്കണം?
സത്യത്തില്‍ എന്ത് പഠിപ്പിക്കണം എന്നതിനേക്കാളേറെ പ്രാധാന്യം എങ്ങനെ പഠിപ്പിക്കണം എന്നതിനാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാഭ്യാസം കുട്ടിയുടെ ജന്മാവകാശ’ മെന്നതാണ് നമ്മുടെ മുദ്രാവാക്യം. പാഠ്യപദ്ധതിയുടെയും പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കുട്ടി നേടുന്ന കഴിവുകളുടെ ആകെത്തുകയാണ് ഗുണമേന്മ. ഭാവിയില്‍ കുട്ടിക്കുവേണ്ട, സമൂഹത്തിനു വേണ്ട അറിവ് രൂപപ്പെടുത്തുകയും അതിനനുകൂലമായ പാഠ്യ പരിഷ്കാരം നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇന്ന് വിദ്യാലയ വര്‍ഷാരംഭത്തില്‍ തന്നെ എപ്പോള്‍ പാഠ്യവിഷയങ്ങള്‍ അവസാനിപ്പിക്കണം, യൂണിറ്റ് – ക്ലാസ്സ്തല പരീക്ഷകള്‍ക്ക് ഏത് ഏജന്‍സിയെ ആശ്രയിക്കണം എന്നീ വിഷയങ്ങളില്‍ വലിയ ചര്‍ച്ചനടക്കുന്നുണ്ട്. ഗൃഹപാഠലേഖനത്തില് കൊടുക്കുന്ന അമിത പ്രാധാന്യം കുറയ്ക്കണം. കുട്ടികളില്‍ ആരോഗ്യകരമായ മത്സരബോധം ഒരുക്കേണ്ട സാഹചര്യമാണിപ്പോള്‍. മാതാപിതാക്കള്‍ക്കാണ് വലിയ ഉത്തരവാദിത്വം. കുട്ടിക്കു വേണ്ടി ഹോംവര്‍ക്കില്‍ സഹായിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കഴിയട്ടെ.
കുട്ടികള്‍ക്ക് കളിക്കാന്‍ തന്നെയാണിഷ്ടം. കളിയിയിലൂടെ ഗണിതവും ശാസ്ത്രവും ഭാഷയും എങ്ങനെ പഠിപ്പിക്കാം എന്നതിന് വിവിധ പരിശ്രമങ്ങളുണ്ട്. അവ ബോധപൂര്‍വ്വം പ്രയോഗത്തില്‍ വരുത്താം. ക്ലാസ് റൂമിന് പുറത്തുള്ള കളി കൂടാതെ ക്ലാസ്സ്റൂമിനകത്തും ടൈം ടേബിളില്‍ കളി ഇടം പിടിക്കണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയട്ടെ. ഇവിടെ രക്ഷകര്‍ത്താക്കള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയുടെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും ഇത്തരം പഠനരീതി തെറ്റിച്ചു കൂടാ. ഈ രംഗത്ത് പരന്ന സാധ്യതകളുള്ളതുകൊണ്ട് ആനുകൂല്യമനുസരിച്ച് തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥി സ്വയം സജ്ജരാവേണ്ടതുമുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഇന്ന് പരന്ന അറിവുമാത്രമെ ഉള്ളു എന്ന ആക്ഷേപങ്ങളെ ബലപ്പെടുത്തുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ നന്ന്. ഏതെങ്കിലും ഒരു വിഷയത്തില്‍ ഗഹനമായ അറിവ് സമ്പാദിക്കാന്‍ കുട്ടിയെ സഹായിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഭാവി സമൂഹത്തെ സമ്പന്നമാക്കും.
ശരീരമാദ്യം ഖലു ധര്‍മ്മസാധനം
ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ വലിയ ആശങ്ക വരുത്തിയ സമയമാണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനേ നാടിനെ സമ്പന്നമാക്കാന്‍ പറ്റൂ. അതിന് ആരോഗ്യ കാര്‍ഡ് വ്യാപകമാക്കേണ്ടിവരും. പ്രോഗ്രസ്കാര്‍ഡ് നടപ്പിലാക്കുന്ന അതേ ഗൗരവത്തോടെ വേണം ഇതും നടപ്പിലാക്കാന്‍. ഒരു കുട്ടി ഒരു മാസം എത്ര പ്രാവശ്യം ഡോക്ടറെ കണ്ടു . ഏത് വിഭാഗം ഡോക്ടറെയാണ് കണ്ടത് ,രോഗം ഉണ്ടായിട്ടും ഡോക്ടറെ കാണാതിരുന്നിട്ടുണ്ടോ ഇത്തരത്തില്‍ വിശദമായ വിലയിരുത്തല്‍ കാര്‍ഡാണ് വേണ്ടത്. വിദഗ്ധരുടെ നിര്‍ദ്ദേശത്തോടെ വകുപ്പുതലത്തില്‍ തന്നെ അത് നടപ്പിലാക്കട്ടെ. അതത് ക്ലാസ്സ് ടീച്ചര്മാര് കണ്ടെത്തട്ടെ.
പരീക്ഷയല്ല യോഗ്യത
ഒരുപക്ഷെ ഈ തലവാചകം കണ്ട് നെറ്റിചുളിച്ചേക്കാം. ‘ഒരു മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ ആദ്യം തൊടേണ്ടത് പരീക്ഷയെയാണ്’ എന്ന് ഡോ.എസ്. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടിരുന്നു. ഇതുതന്നെയാണ് യശ്പാല്‍ കമ്മറ്റിയും പറഞ്ഞിട്ടുള്ളത്. പൊതുപരിക്ഷകളെ പുനരാവിഷ്കരിക്കേണ്ടതാണ്. ഈയൊരൊറ്റ പരിഷ്കാരം പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കാണാപ്പാഠം പഠിപ്പിക്കുന്നതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യും. ‘ലേണിങ്ങ് വിത്തൗട്ട് ബര്‍ഡന്‍’ എന്നതലക്കെട്ടോടെ 1993ല്‍ പ്രസിദ്ധീകരിച്ച യശ്പാല്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പഠന പ്രക്രിയ, മൂല്യനിര്‍ണയ സമ്പ്രദായം, പാഠ്യപദ്ധതി, സാമൂഹ്യ പങ്കാളിത്തം എന്നിവയും വിസ്തരിച്ച് പ്രതിപാദിച്ചിരുന്നു. വിപരീതമായ ഒരു സാഹചര്യത്തെ മറികടന്ന് രണ്ടധ്യയനവര്ഷത്തെ പൊതു പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ നമുക്കു കഴിഞ്ഞു. ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത’ എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിച്ചാല്‍ പോര. ആ തത്ത്വം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. സാമൂഹിക പങ്കാളിത്തത്തോടെ പൊതുപരീക്ഷ വിജയിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. അഭിനന്ദനാര്‍ഹമാണ്. ഭരണകൂടത്തിന്റെ നേട്ടം തന്നെയാണ്.
അധ്യാപകര്‍ക്കും പലതും ചെയ്യാന്‍ കഴിയും. സ്വന്തം വിദ്യാലയത്തിനപ്പുറം വീട്ടിലിരുന്ന് പഠന – പാഠന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുമ്പോള്‍ സ്വന്തം ചുറ്റുപാടിലുള്ള പറ്റാവുന്ന കുട്ടികള്‍ക്കും അവ പകര്‍ന്നു കൊടുക്കാന്‍ കഴിയണം. അവര്‍ ഏതു വിദ്യാലയത്തില്‍ പഠിക്കുന്നവരായാലും. രണ്ടായിരാമാണ്ടിനു ശേഷം വന്ന വിദ്യാഭ്യാസ പദ്ധതികളുടെ തുടരാവിഷ്കാരമാണ് ഇന്നും പൊതു വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്നത്. ശക്തമായ അടിത്തറ കേരളത്തിലുണ്ട്. ഇത് സമീപകാലത്ത് നേടിയതൊന്നുമല്ല. ഗുരുകുലങ്ങളിലൂടെ, എഴുത്തുപള്ളികളിലൂടെ ,പാഠശാലകളിലൂടെ ആര്‍ജ്ജിച്ചതാണ്. ഇക്കാലത്ത് പിന്നാക്കം നില്‍ക്കുന്നവര്‍ക്കായും മറ്റും ഒട്ടേറെ പദ്ധതികള്‍ നാം ആവിഷ്കരിച്ചിട്ടുണ്ട്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ലിറ്റില്‍ ഗലീലിയോ, സുരീലി ഹിന്ദി, ഭൂമിയെ അറിയാം, ഗണിതലാബ് തുടങ്ങിയവ. ഇവയ്ക്കൊക്കെ ‘ആയി ഠായി മിഠായി തിന്നുമ്പോളെന്തിഷ്ടായി തിന്നു കഴിഞ്ഞു കഷ്ടായി’ എന്ന അവസ്ഥയാണ്. കാതലായ അറിവ് പകരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ക്ലാസ് റൂമിലെ നിരക്ഷരത കുറക്കാനുള്ള ശക്തമായ മാര്‍ഗം ആവുന്നില്ല എന്ന് വിലയിരുത്തുന്നവരും ഉണ്ട്.
നാളെക്ക് രൂപപ്പെടേണ്ട പൊതു വിദ്യാഭ്യാസം സമൂഹത്തില്‍ നിരന്തരം ചലനമുണ്ടാക്കുന്ന പ്രക്രിയയാവണം. സാമൂഹിക പങ്കാളിത്തം വേണം. അത് രാജ്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതാവണം. അന്യ രാജ്യത്തിന്റെ മുഖം നോക്കി പകര്‍ത്തുന്നതായിക്കൂട. പ്രാദേശിക ചരിത്രവും പഠന വിഷയമാവണം. എങ്കില്‍ സാമൂഹികമായ ഉള്‍ച്ചേരല്‍ എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാവും. പൊതു വിദ്യാഭ്യാസം വളരുക തന്നെ ചെയ്യും .അത് കാലങ്ങളായി സമൂഹം ഏറ്റെടുത്ത പദ്ധതിയാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസം തീയില്‍ മുളച്ചതാണ്.
ഏതു സംഘര്‍ഷങ്ങളെയും അതിജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: