ശിവന്‍കുട്ടി കണ്ട നിയമസഭ ആന കയറിയ കരിമ്പിന്‍കാട് പോലെയാണെന്നാണ് പി.ടി. തോമസ് പറയുന്നത്. മാണിയുടെ പതിമൂന്നാമത് ബജറ്റ് തടയുന്നതിനുള്ള വിഖ്യാതമായ വിപ്ലവത്തില്‍ പങ്കാളിയായതിനാണ് നേമം എംഎല്‍എയും കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുമായ ശിവന്‍കുട്ടിയെ ഇവരിങ്ങനെ പരിഹസിക്കുന്നത്. പിണറായിയുടെ രാജ്യത്തില്‍ സ്വാതന്ത്ര്യസമരപ്പോരാളിയായി പരിഗണിച്ച് പട്ടുംവളയും കിട്ടേണ്ട അഭ്യാസമാണ് അന്ന് നിയമസഭയില്‍ ശിവന്കുട്ടിയണ്ണന് കാഴ്ചവെച്ചത്. മുണ്ടും മടക്കിക്കുത്തി ഡസ്കിന് മുകളിലൂടെ ഈ പോരാളി നടക്കുന്ന ദൃശ്യങ്ങള്‍ ലോകമാകെയുള്ള വിപ്ലവകാരികള്‍ രോമാഞ്ചത്തോടെയാണ് കണ്ടത്. മാത്രമല്ല പോരാട്ടത്തില്‍ ശിവന്‍കുട്ടി ഒറ്റയ്ക്കായിരുന്നില്ല താനും.
ശ്രീരാമകൃഷ്ണനും ജമീലാപ്രകാശവും ബിജിമോളും ഇ.പി. ജയരാജനുമൊക്കെ തിണ്ടുകുത്തിത്തിമിര്‍ത്ത സമരാങ്കണമായിരുന്നു അന്ന് നിയമസഭാവേദി. ശിവന്കുട്ടിയണ്ണന് ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായതോണ്ട് പ്രതിപക്ഷം ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നാണ് പാര്‍ട്ടിയിലെ അണ്ണന് ഫാന്‍സിന്റെ പരിദേവനം. പിണറായിയും അച്യുതാനന്ദനും അച്ഛനും അമ്മയുമുള്ള രാജേഷും കോടിയേരിയുമൊക്കെ മുഷ്ടി ചുരുട്ടി ഗോഗ്വാ വിളികളുമായി യുദ്ധം ചെയ്യുകയായിരുന്നല്ലോ അവിടെ. അഴിമതിക്കും കോഴയ്ക്കുമെതിരായ അന്തിമവിപ്ലവം നടത്തി കേരളത്തിന്റെ മഹത്തായ പോരാട്ട ചരിത്രത്തിലിടം ഇടം പിടിക്കാനുള്ള സദുദ്യമത്തിലായിരുന്നു ഇവരെല്ലാം. മാണിയുടെ മകന് ജോസിന് വരെ അത് മനസ്സിലായിട്ട്ണ്ട്. എന്നിട്ടും ഇപ്പോള്‍ ശിവന്‍കുട്ടിയുടെ മാത്രം കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും അണ്ണനെ കളിയാക്കുകയും ചെയ്യുന്നതിന്റെ പൊരുള്‍ തെരയുകയാണ് ഫാന്‍സ് അസോസിയേഷന്.
മാണിയെപ്പോലെ വെല്ലുവിളി സ്വീകരിച്ച് സഭയിലെത്തി ബജറ്റ് അവതരിപ്പിക്കാനും ലഡു കഴിക്കാനുമൊന്നും അണ്ണന് നിന്നില്ലല്ലോ. സഭ തുടങ്ങുന്നതിന്റെ അന്ന് തന്നെ അണ്ണന് അസുഖം വന്നു. അതാണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ മാറുകയും ചെയ്യും. മൂന്ന് ദിവസത്തേക്ക് ആരോഗ്യകാരണങ്ങളാല്‍ സഭയില്‍ നിന്ന് മാറിനില്‍ക്കുകയാണ് ശിവന്‍കുട്ടിയണ്ണനെന്നാണ് ഔദ്യോഗിക വിശദീകരണം. സാധാരണ സിപിഎം നേതാക്കള്‍ക്ക് പനിയും കൊവിഡും നെഞ്ചുവേദനയുമൊക്കെ വരുന്നത് സിബിഐ, വിജിലന്‍സ്, ഇഡി എന്നൊക്കെ കേള്‍ക്കുമ്പോഴാണ്. ഇതിപ്പം അണ്ണന് സഭയെന്ന് കേട്ടപ്പൊഴേ വീണു. അന്നും ഇങ്ങനെയായിരുന്നു. സ്പീക്കറുടെ ഡയസില്‍ കയറി കസേരയും കമ്പ്യൂട്ടറുമൊക്കെ തല്ലിപ്പൊളിച്ച് ഒടുവില്‍ ശിവന്കുട്ടിയണ്ണന് തളര്‍ന്നുവീണത് ഫാന്‍സിന്റെ ചങ്ക് തകര്‍ത്ത കാഴ്ചയായിരുന്നു.
അണ്ണനെതിരായ പടപ്പുറപ്പാട് അസൂയയില്‍നിന്നുണ്ടായതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന ന്യായീകരണം. ശിവന്‍കുട്ടിയണ്ണന്റെ പ്രകടനം വിക്ടേഴ്സ് ചാനലിലൂടെ കാണിക്കാനുള്ള ചങ്കൂറ്റമുണ്ടോ എന്നൊക്കെയുള്ള വെല്ലുവിളി അതിന്റെ സൂചനയാണത്രെ. ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് ഇത്തരം വെല്ലുവിളികള്‍ നടത്തുന്നത്. കൊലക്കേസില്‍ പ്രതിയായ ആളെ മുഖ്യമന്ത്രിയാക്കുക, പോലീസ് സ്റ്റേഷന് മുന്നില്‍ ബോംബുണ്ടാക്കുമെന്ന് പറഞ്ഞയാളെ ആഭ്യന്തരമന്ത്രിയാക്കുക, വണ്‍ ടു ത്രീ എണ്ണി ആളെക്കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തയാളെ മന്ത്രിയാക്കി ജനങ്ങളെ ഷോക്കടിപ്പിക്കുക, മാനംമര്യാദയ്ക്ക് സംസാരിക്കാനറിയാത്തവരെയൊക്കെ വനിതാ കമ്മീഷന് ഭരിക്കാന്‍ ഏല്‍പ്പിക്കുക, പീഡനക്കേസില്‍ പ്രതിയായ ആളെ സ്ത്രീസുരക്ഷയ്ക്കായി ജാഥ നടത്താന്‍ പറഞ്ഞുവിടുക….. അക്കൂട്ടത്തില്‍ ശിവന്‍കുട്ടിയണ്ണനും മന്ത്രിയായി. ഇത് സിപിഎമ്മിന് മാത്രം സാധിക്കുന്ന ഒരു തരം അഭ്യാസമാണ്.
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസവുമായി എന്ത് ബന്ധം എന്ന് ചോദിക്കുന്നവരാണ് കുറ്റക്കാര്‍. ഞങ്ങള്‍ടെ അണ്ണന് ഇല്ലായിരുന്നെങ്കില്‍ ഇപ്പറഞ്ഞ വിദ്യാഭ്യാസം പണ്ടേ കോഞ്ഞാട്ട ആയേനെ. അണ്ണന് നയിച്ച എണ്ണമറ്റ സമരങ്ങളിലൂടെയാണ് കേരളത്തിന്റെ വിദ്യാഭ്യാസം ഇപ്പോഴും വലിയ കോട്ടമൊന്നുമില്ലാതെ നില്‍ക്കുന്നത്. വിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടങ്ങള്‍ക്ക് പിന്നില്‍ ശിവന്‍കുട്ടിയണ്ണനും സഖാക്കളും കുത്തിക്കീറിയ കെഎസ്ആര്‍ടിസി ബസുകളുടെ നൂറുകണക്കിന് ടയറുകളുടെ കഥയുണ്ടെന്ന് അറിയണം. ബസിന് കല്ലെറിഞ്ഞും പൊതുമുതല്‍ നശിപ്പിച്ചും പോലീസ് ജീപ്പ് കത്തിച്ചും സഖാക്കള്‍ സൃഷ്ടിച്ചെടുത്തതാണ് ഇക്കണ്ട നേട്ടങ്ങളെന്ന് അറിഞ്ഞിട്ട് വേണം അണ്ണനെ കുറ്റം പറയാന്‍. വിദ്യാഭ്യാസ വകുപ്പ് ഭരിക്കാന്‍ ശിവന്‍കുട്ടിയെക്കാള്‍ യോഗ്യത സിപിഎമ്മിനുള്ളില്‍ ആര്‍ക്കുമുണ്ടാവില്ലെന്ന് ഈ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് അറിയാം. അറിയാത്തവര്‍ ചരിത്രം പഠിക്കുക തന്നെ വേണം.
കേരളത്തെ അപമാനിക്കരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയ്ക്കെതിരെ ഒരു സംയുക്തപ്രമേയത്തിന് സ്കോപ്പുണ്ട്. ആ വഴിക്ക് നീങ്ങിയാല്‍ വി.ഡി. സതീശന് വീണ്ടും വിധേയനാകാനും ചാന്‍സുണ്ട്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റില്‍ കേരളത്തിലെ എംപിമാരോട് പറഞ്ഞത് ഇത് കേരള നിയമസഭയല്ലെന്ന് ഓര്‍ത്തോണം എന്നാണ്. ശിവന്‍കുട്ടിയണ്ണനും കൂട്ടരും കൂടി കേരളത്തിന് നല്കിയ ഖ്യാതി ചെറുതല്ല. കേസ് പിന്‍വലിക്കാന്‍ കേരളം ഹര്‍ജിയുമായിപ്പോയതിന് പിന്നിലും ‘നന്മയുള്ള കേരള’ത്തിന്റെ മാനം കാക്കുക എന്നതായിരുന്നു എന്ന് പിണറായി ബോധിപ്പിച്ചിട്ടുണ്ട്. ഇവിടെ നടന്നത് ഇവിടെ തീരണം എന്നതാണ് പോലും നയം. അതുകൊണ്ട് ജാഗ്രതൈ…. ഇനിയും ശിവന്‍കുട്ടിയണ്ണനെ കളിയാക്കാനാണ് ഭാവമെങ്കില്‍ അത്തരക്കാരെ സംസ്ഥാനദ്രോഹികളാക്കി പ്രഖ്യാപിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: