×
login
പ്രസംഗം എന്ന മഹാസംഭവം

പ്രാസവും അനുപ്രാസവും എല്ലാം ഒത്തിണങ്ങിയ ഒരു പ്രസംഗം കേള്‍ക്കുന്നതു തന്നെ നല്ല കലാപരിപാടി കാണുന്നതിന്റെ ആനന്ദം തരും. എന്തു പ്രവര്‍ത്തിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന അറിവ് ഉണ്ടാക്കിത്തീര്‍ക്കാന്‍ പ്രസംഗത്തിനു കഴിയുന്നു. ഏതു പ്രസംഗത്തിന്റേയും തുടക്കം വളരെ പ്രധാനമാണ്. ശ്രോതാക്കളുടെ ശ്രദ്ധയെ രണ്ടു മൂന്നു വാചകങ്ങള്‍കൊണ്ട് പിടിച്ചെടുക്കണം.

വി.എസ്. ബാലകൃഷ്ണപിള്ള

 

മേരിക്കയിലെ ഡെസ്‌പ്ലെയിന്‍സില്‍ നടത്തിയ മലയാളികളുടെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഇടയായി. അവിടെ കേട്ട സ്വാഗത പ്രസംഗമാണ് ഈ കുറിപ്പിനു പ്രചോദനം. അത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അരോചകമായിരുന്നു. വേഷഭൂഷാദികള്‍കൊണ്ട് അതിയോഗ്യനായിരുന്നു സ്വാഗത പ്രസംഗകന്‍. പറഞ്ഞിട്ടു കാര്യമില്ല. ഒരു വാചകംപോലും നേരെ ചൊവ്വെ പറയാന്‍ കഴിഞ്ഞില്ല. ഒരു തരത്തില്‍ സ്വാഗതം പറഞ്ഞ് ചങ്ങാതി സ്റ്റേജില്‍നിന്ന് ഇറങ്ങിയപ്പോള്‍ സദസ്യര്‍ ആശ്വാസ നിശ്വാസംകൊണ്ടു. ഇത് ആദ്യ അനുഭവമൊന്നുമല്ല. പ്രസംഗങ്ങള്‍, പ്രത്യേകിച്ച് സ്വാഗത പ്രസംഗം അനാവശ്യമായും വിരസമായും നീട്ടിയാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ചെറുതൊന്നുമല്ല. സദസ്സിന്റെ മനസ്സ് അറിയാന്‍ കഴിയാത്തതും തന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത് എന്തെന്നും അറിയാന്‍ കഴിയാതെ പോകുന്നതാണ് പ്രസംഗം ബോറാകാന്‍ കാരണം.

കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പ്രഭാഷണകലയില്‍ താല്‍പ്പര്യം ഉളവാകേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. പ്രാസവും അനുപ്രാസവും എല്ലാം ഒത്തിണങ്ങിയ ഒരു പ്രസംഗം കേള്‍ക്കുന്നതു തന്നെ നല്ല കലാപരിപാടി കാണുന്നതിന്റെ ആനന്ദം തരും. എന്തു പ്രവര്‍ത്തിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന അറിവ് ഉണ്ടാക്കിത്തീര്‍ക്കാന്‍ പ്രസംഗത്തിനു കഴിയുന്നു. ഏതു പ്രസംഗത്തിന്റേയും തുടക്കം വളരെ പ്രധാനമാണ്. ശ്രോതാക്കളുടെ ശ്രദ്ധയെ രണ്ടു മൂന്നു വാചകങ്ങള്‍കൊണ്ട് പിടിച്ചെടുക്കണം. പ്രസംഗവേദിയില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാലുറുപ്പിച്ചു നിന്ന് ശ്രോതാക്കളെ മാറി മാറി നോക്കി, സ്വരം ആവശ്യത്തിനുയര്‍ത്തി സംസാരിക്കണം. പരിശീലനംകൊണ്ട് നേടിയെടുക്കാവുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് നില്‍പ്പ്, നോട്ടം, അംഗചലനങ്ങള്‍, ഭാവപ്രകടനം, സ്വരനിയന്ത്രണം എന്നിവ. ചലനങ്ങളും ഭാവങ്ങളും തികച്ചും സ്വാഭാവികമായിരിക്കണം എന്നര്‍ത്ഥം. കാണാതെ പഠിച്ച വാചകങ്ങളും ചിട്ടപ്പെടുത്തിയെടുത്ത അംഗവിക്ഷേപങ്ങളും പരിഹാസമെ ഉളവാക്കൂ.  


പ്രസംഗം അവക്രവും ലളിതവുമായിരിക്കണം. ഒരേ രീതിയിലുള്ള വാചകങ്ങള്‍ ഉപയോഗിക്കരുത്. ശബ്ദങ്ങളും പദങ്ങളും കൂടെക്കൂടെ ആവര്‍ത്തിക്കുന്നത് അരോചകമായിരിക്കും. ഉച്ചാരണ ശുദ്ധി പരമപ്രധാനമാണ്. തുടങ്ങിയ വാചകം പൂര്‍ത്തിയാക്കാതെ അടുത്ത വാചകം തുടങ്ങരുത്. വളച്ചുകെട്ടി ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കാതെ ഉള്ള കാര്യം നേരെ ചൊവ്വെ പറയണം. മെല്ലെ തുടങ്ങി ക്രമേണ ശബ്ദമുയര്‍ത്തി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കുക. ശ്രോതാക്കളെ ഉദ്‌ബോധിപ്പിക്കുക, ആവേശഭരിതരാക്കുക, രസിപ്പിക്കുക എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളാണ് ഏതൊരു പ്രഭാഷകനും വേണ്ടത്. വിഷയത്തിന് അനുസൃതമായി ഭാഷ, ഭാവം, സ്വരം എന്നിവയും സാഹചര്യമനുസരിച്ച് മാറ്റണം. പ്രസംഗത്തിന്റെ സാഹചര്യവും സമയവും ശ്രോതാക്കളുടെ ആസ്വാദനശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സദസ്സിന്റെ മാനസികാവസ്ഥ കണക്കിലെടുക്കാതെ പ്രസംഗം നീട്ടിക്കൊണ്ടുപോയതുകൊണ്ട് ഉണ്ടായ ഒരു അനുഭവം അതേപടി ഇവിടെ ചേര്‍ക്കാം.

ഒരു ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് മത പ്രഭാഷണം നടത്തേണ്ടിവന്നു. നോട്ടീസ് പ്രകാരം രാത്രി എട്ടുമണിക്കു പ്രഭാഷണം. പത്തുമണി മുതല്‍ ഒരു പ്രസിദ്ധ ട്രൂപ്പിന്റെ നാടകം. സാമാന്യം നല്ല ജനക്കൂട്ടം. കൂടുതലും സ്ത്രീകള്‍. നാടകം കാണാന്‍ വേണ്ടി മാത്രം വന്നവരാണ് ബഹുഭൂരിപക്ഷവും. മതപ്രഭാഷണം തുടങ്ങിയതുതന്നെ ഒമ്പതുമണിക്കാണ്. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും. ശ്രോതാക്കള്‍ കൗതുകപൂര്‍വം കേട്ടുകൊണ്ടിരിക്കുന്നതായാണ് തോന്നിയത്.

ഈ സമയം ഉത്സവകമ്മിറ്റി സെക്രട്ടറി വന്ന് എന്റെ കാതില്‍ ഒരു കാര്യം മന്ത്രിച്ചു. നാടകസംഘം എത്തിയിട്ടില്ല. അവര്‍ വരുന്നതുവരെ പ്രസംഗം തുടരണം. ഞാന്‍ സമ്മതിച്ചു. സമീപമുള്ള ക്ഷേത്രങ്ങളില്‍ ഞാന്‍ തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുള്ള പുരാണകഥകളും മറ്റും യാതൊരു നാണവുമില്ലാതെ പറഞ്ഞുകൊണ്ട് സമയം തള്ളിവിട്ടു.  പ്രഭാഷണം ആരും  ശ്രദ്ധിക്കാതായി എന്ന് മുന്നിലുള്ളവരുടെ മുഖഭാവം കൊണ്ട് മനസ്സിലായി. ഈ മാരണം ഒന്നു കഴിഞ്ഞുകിട്ടിയാല്‍ മതി എന്ന ഭാവമാണ് പലര്‍ക്കും. ഞാന്‍ വളിച്ച ഫലിതങ്ങളും പൈങ്കിളി കഥകളുമായി പ്രയോഗം തുടരുകയാണ്. ഒന്നും ഏശിയില്ല. ശക്തമായ കൂവല്‍ തുടങ്ങി. പരിക്ഷീണനായ ഞാന്‍ വിളറിയ മുഖത്തോടെ പിന്‍വാങ്ങി.  'മിതം ചഃ സാരം ഛഃ' എന്ന ആചാര്യമതം അവഗണിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. കൂവല്‍ കേട്ടെങ്കിലും, പ്രസംഗവേദിയില്‍ കയറുന്ന കുട്ടികള്‍ക്ക് എന്റെ അനുഭവം ഒരു പാഠമാകുമല്ലോ എന്നു സമാധാനിക്കാം.

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.