നൂറുമീറ്റര്‍ ഓട്ട മത്സരം ഒളിമ്പിക്സില്‍ നടത്തിയാലും നാട്ടിന്‍പുറത്തെ സ്പോര്‍ട്സ് മത്സരത്തിലായാലും ഫിനിഷിങ് പോയിന്റില്‍ ഒന്നാമതെത്തുന്നവര്ക്കാണ് സമ്മാനം. ഓട്ടമത്സരത്തിന് കൃത്യമായ നിബന്ധനകളും നിര്‍ബന്ധങ്ങളുമുണ്ട്. അവയെല്ലാം എല്ലായിത്തും ഒരുപോലെയാണ്. അതിനാല്‍ സാധാരണ കായിക വിനോദങ്ങളില്‍ വിജയത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ കുറവാണ്. എന്നാല്‍, കലയുടെ കാര്യത്തില്‍ അങ്ങനെയല്ല. അത് കായികശേഷി പരിശോധന മാത്രമല്ല, സര്‍ഗ്ഗശേഷിയുടെ പരിശോധനകൂടിയാണ്. എന്നുപറയുമ്പോള്‍ കായികവേദി രണ്ടാംകിടയാണെന്നര്ത്ഥമില്ല. എല്ലാവരും കാലുകൊണ്ട് തട്ടുന്ന പന്തിനെ, കൗശലവും ഭാവനയും കണക്കുകൂട്ടലുംകൊണ്ട് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന മികച്ച കളിക്കാരന് കായിക ശേഷിമാത്രമല്ലല്ലോ വിനിയോഗിക്കുന്നത്.
ഈ ചിന്ത കലയോ കായിക ലോകമോ മികച്ചത് എന്ന തര്‍ക്കത്തിലേക്ക് കൊണ്ടുപോകാനുദ്ദേശ്യമില്ല. അങ്ങനെ പോയാല്‍ മുട്ടയോ കോഴിയോ ആദ്യമുണ്ടായതെന്ന ചോദ്യം പോലെയാകും. അത് അനാരോഗ്യകരമായ വര്ത്തമാനങ്ങളിലെത്തിക്കും.
ഒരിക്കല്‍ ഇങ്ങനെയൊരു തര്‍ക്കത്തില്‍, കലയാണ് കായികത്തേക്കാള്‍ മികച്ചതെന്ന് സ്ഥാപിക്കാന്‍ ഒരാള്‍ പറഞ്ഞ ന്യായം ഇങ്ങനെയായിരുന്നു. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, കായിക മത്സരങ്ങളും ഉത്സവങ്ങളും നടക്കുമ്പോള്‍ അതിന്റെ തുടക്കത്തിലും സമാപനത്തിലും കലാ പ്രകടനങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, കലോത്സവങ്ങള്ക്കുമുമ്പ്, കായിക പ്രദര്‍ശങ്ങള്‍ ഉണ്ടാകാറുണ്ടോ? അപ്പോള്‍ കായികം പൂര്‍ത്തിയാകാന്‍ കലവേണമെന്നല്ലേ? അങ്ങനെ നോക്കുമ്പോള്‍ ഏതാണ് മുന്തിയത്…? കുറച്ചുനേരത്തേക്ക് മറുപക്ഷക്കാര്‍ക്ക് ഉത്തരം മുട്ടി. അത് ന്യായമുള്ള വാദവുമാണ്. പക്ഷേ, കലയേയും കായിക വിനോദത്തേയും സമന്വയിപ്പിക്കുന്ന എത്രയെയെത്ര കലാ വിനോദങ്ങളുണ്ട്, കായിക വിനോദങ്ങളുണ്ട്. സര്‍ക്കസ് കലയാണോ കായികാഭ്യാസമാണോ? കളരിപ്പയറ്റ് കലയോ കായികമോ? അങ്ങനെ ചര്‍ച്ചചെയ്താല്‍ തര്‍ക്കവും തര്‍ക്കുത്തരവുമായി നീളും.
കലയില്‍ താരതമ്യ വിലയിരുത്തലിന് വിഷമമാണ്. അത് ആവിഷ്കരിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഭേദങ്ങള്‍ കാണിക്കും. പക്ഷേ, അതില്‍ ആവിഷ്കര്‍ത്താവിന്റെ പ്രതിഭയുടെ വിളയാട്ടമാണ് മികവുറ്റതാക്കുന്നത്. ഇത് കൃത്യമായി, നിഷ്പക്ഷമായി, വിലയിരുത്തുക വാസ്തവത്തില്‍ അസാധ്യവുമാണ്.
നേരത്തേ പറഞ്ഞ നിബന്ധനകളും നിര്‍ബന്ധങ്ങളും ഉണ്ടായിരിക്കുക എന്നത് കലയ്ക്കും കായിക മേഖലയ്ക്കും അനിവാര്യമാണ്. അതാണ് അടിത്തറ. അതില്‍നിന്ന് കലാകാരന്, അല്ലെങ്കില്‍ കായികാഭ്യാസി കാണിക്കുന്ന അധിക വൈഭവമാണ് അയാളെ വ്യത്യസ്തനാക്കുന്നത്. അതിനെയാണ് ‘മനോധര്‍മ്മ’ പ്രകടനം എന്ന് വിളിക്കുന്നത്. മനോധര്‍മ്മ പ്രകടനത്തിലും ചിലര്‍ കാണിക്കുന്ന മനോധര്‍മ്മമാണ് ചിലപ്പോള്‍ അവരെ കൂടുതല്‍ വ്യത്യസ്തരാക്കുന്നത്. ‘പൂവിനുള്ളിലെ പൂവ്’എന്ന് പറയുംപോലെ.
വിക്രമാദിത്യ മഹാരാജാവും അദ്ദേഹത്തിന്റെ വിദ്വത് സദസ്സിലെ പ്രമുഖനായിരുന്ന മഹാകവി കാളിദാസനും കഥാപാത്രങ്ങളായ ഒട്ടേറെ കഥകളുണ്ടല്ലോ. കവിയും ഭരണാധികാരിയുമെന്ന നിലയില്‍ ഇരുവരുടെയും അത്തരം ജീവിത-കഥാനുഭവങ്ങളില്നിന്ന് ഒട്ടേറെ അറിവും അനുഭവവും അനുകരിക്കാവുന്നതായുണ്ട് ഇക്കാലത്തും. അതുകൊണ്ടാണല്ലോ അവ എക്കാലത്തും പ്രസിദ്ധമായി, പ്രസക്തമായി നില്‍ക്കുന്നത്. കവിയും രാജാവും വേഷം മാറിനടന്നതും പിണങ്ങിപ്പിരിഞ്ഞ് കഴിഞ്ഞതും അക്കാലത്തെല്ലാം കവിത്വ വൈഭവത്തിലൂടെ കവിയെ രാജാവ് തിരിച്ചറിഞ്ഞതും മറ്റും മറ്റുമായി പലകഥകളുണ്ട്. കാളിദാസനെ കണ്ടെത്താന്‍ വിക്രമാദിത്യന് ഒരിക്കല്‍ ഒരു കവിതാ പൂരണത്തിന് സമസ്യാ ശ്ലോകത്തിന്റെ ആദ്യ പകുതി പ്രസിദ്ധപ്പെടുത്തി. ‘കുസുമേ കുസുമോല്‍പ്പത്തി, ശ്രൂയതേ ന ച ദൃശ്യതേ’ എന്ന്. ”പൂവിനുള്ളില്‍ മറ്റൊരു പൂവ് വിരിഞ്ഞ് ഇതുവരെ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല” എന്നര്‍ത്ഥം. പലരും പൂരിപ്പിച്ചെങ്കിലും കാളിദാസന് കണ്ട കവിതയുടെ കല മറ്റുള്ളവര്‍ക്ക് തോന്നിയില്ല. കാളിദാസന് എഴുതി: ‘ബാലേ തവ മുഖാംഭോജേ, കഥം ഇന്ദീവര ദ്വയം’ എന്ന്. ”സുന്ദരീ, നിന്റെ മുഖമാകുന്ന താമരയില്‍ എങ്ങനെ രണ്ട് കരിങ്കൂവളപ്പൂവുകള്‍” എന്നര്‍ത്ഥം. സുന്ദരിയുടെ മുഖം താമര, അതിലെ രണ്ട് കണ്ണുകള്‍ കരിങ്കൂവളപ്പൂക്കള്‍! അങ്ങനെ ‘പൂവിനുള്ളില്‍ കവി പൂവ്’ വിരിയിച്ചു. അതാണ് കല. കാളിദാസന്റെ ഈ കലാവൈഭവം എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ കലയെ അളക്കുവാന്‍, കലാ പ്രകടനത്തെ താരതമ്യം ചെയ്യുവാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പോരാ. അത് ചിലപ്പോള്‍, അല്ല പലപ്പോഴും മികച്ചതേത് എന്ന വിധി തര്‍ക്കത്തിന് വഴിവെക്കുകയും ചെയ്യും.
പക്ഷേ, കായികരംഗത്ത് ഓട്ടക്കാരന് ഓട്ടത്തിനിടെ എന്തെല്ലാം മനോധര്‍മ്മം കാണിച്ചാലും നിയമങ്ങള്‍ തെറ്റിക്കാതെ ഒന്നാമതെത്തിയോ എന്നതാണ് പ്രധാനം. ഏഷ്യയിലെ ഏറ്റവും വലിയ കലാ പ്രദര്‍ശന-മത്സരമായ സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടുനാള്‍ കഴിഞ്ഞാല്‍ കോഴിക്കോട്ട് തുടങ്ങുകയാണ്. അറുപത്തിയൊന്നാമത്തെ കലോത്സവം. ഈ കലോത്സവത്തില്‍ ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പ്രകനം കാഴ്ചവെച്ചതിന് എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയവരാണ് മത്സരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഓരോ ഇനത്തിലും 14 പേരാണ് മത്സരിക്കാന്‍ ഉണ്ടാകേണ്ടത്. പക്ഷേ കോടതിയുടെ ഉത്തരവ് നേടി മത്സരിക്കാന്‍ വരുന്നവരും ഉള്‍പ്പെടുമ്പോള്‍ മത്സരാര്‍ത്ഥികള്‍ കൂടും. ഒന്നാം സ്ഥാനത്തിന് അര്‍ഹതയില്ലെന്ന ജഡ്ജിന്റെ വിധിയും, ഉണ്ടെന്ന മത്സരാര്‍ത്ഥിയുടെ നിലപാടും തമ്മിലുള്ള മത്സരമാണ് കലയെ കോടതിയില്‍ കയറ്റുന്നത്. ഇത് കലയുടെ കാര്യത്തിലുള്ള എക്കാലത്തേയും വെല്ലുവിളിയാണ്.
മനോധര്‍മ്മങ്ങള്‍ കലയിലായാലും കായികവേദിയിലായാലും സാമൂഹ്യ വ്യവസ്ഥിതിയിലായാലും രാഷ്ട്ര-രാഷ്ട്രീയ മേഖലയിലായാലും വ്യവസ്ഥാപിതമായ ചട്ടക്കൂട്ടില്നിന്നുള്ളതല്ലെങ്കില് ‘ജഡ്ജ്’ ചെയ്യാന്‍ ബാഹ്യ ശക്തികള്‍ വേണ്ടിവരുന്നു, വരും എന്നതാണ് ഇതിലെ അടിസ്ഥാന വിഷയം. ചട്ടങ്ങളെ മറികടക്കുന്ന പ്രവണതകളും ആവേശങ്ങളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഏതു മേഖലയിലായാലും ലഘുവല്ല. ശാസ്ത്രീയ സംഗീതം മികച്ച തരത്തിലും തലത്തിലും ആസ്വദിക്കാന്‍ സംഗീതം ശാസ്ത്രീയമായി പഠിക്കണം. പക്ഷേ തനിയാവര്‍ത്തനത്തിന്റെ വേളയില്‍, ശാസ്ത്രീയമായ താളബോധമില്ലാത്തവരും അതാസ്വദിക്കുന്നു, അവര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ താളം പിടിക്കുന്നു. പക്ഷേ പക്കമേളക്കാരന്‍ ആ താളമല്ല, പിന്തുടരുന്നത്. യഥാര്‍ത്ഥ താളമായിരിക്കുമല്ലോ. എന്നാല്‍ നിശ്ചിത താളക്രമത്തിനുള്ളില് താളവൃത്തം പൂര്‍ത്തിയാക്കി, അതിനുള്ളില്‍ പയറ്റാവുന്ന വാദ്യ പരിഷ്കാരങ്ങളിലാണ് അയാളുടെ പ്രതിഭ പ്രകടമാകുന്നത്. പക്ഷേ അടിസ്ഥാനം താളമാണ്. ഇതുപോലെ മനോധര്‍മ്മം പാടുന്ന വാഗ്ഗേയകാരന് അടിസ്ഥാന രാഗമാണ് പ്രധാനം. അതിന്റെ സ്ഥാനങ്ങള്‍ തെറ്റിയാല്‍ എല്ലാം തകര്‍ന്നുപോകും. കലയുടെ കാര്യത്തില്‍ ഇത് ഏറെ പ്രധാനമാണ്.
തിരുവാതിരക്കളിക്ക് ചിട്ടയുണ്ട്. അതില്‍ ബ്രേക്ഡാന്സിന്റെ ചുവടു കയറിയാല്‍, താളവും ചുവടും തെറ്റിയില്ലെങ്കില് എന്താണ് പ്രശ്നം, അതൊരു പരീക്ഷണമല്ലേ, വിജയമല്ലേ എന്ന ചോദ്യം ഉയരാം. പക്ഷേ അത് തിരുവാതിരയുടെ ലക്ഷണത്തെയും സാംഗത്യത്തേയും അന്തരീക്ഷത്തേയും സമന്വയിപ്പിച്ചാണെങ്കില് ആരും പഴിക്കില്ല, പക്ഷേ, ഏതെങ്കിലും ഘടകത്തില്‍ മുഴച്ചുനിന്നാല് അത് അനൗചിത്യമാകും. കലയുടെ പ്രഖ്യാപിത ലക്ഷണത്തില്‍ ഭ്രംശം ഉണ്ടാകുമ്പോഴാണല്ലോ കല, വികലമാകുന്നത്.
കോഴിക്കോട്ട് കലോത്സവം നടക്കുമ്പോള്‍ കൃഷ്ണനാട്ടത്തെക്കുറിച്ചുതന്നെ പറയാം. കോഴിക്കോട്ട് സാമൂതിരിയായിരുന്ന മാനവേദ രാജാവ് (1595 മുതല്‍ 1658 വരെ) രചിച്ച കൃഷ്ണഗീതി കാവ്യത്തിന്റെ രംഗാവിഷ്കാരമാണ് കൃഷ്ണനാട്ടം. ഇന്ന് കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ ഉത്ഭവം ഈ കൃഷ്ണനാട്ടത്തില്നിന്നാണ്. കൃഷ്ണനാട്ടം ചിട്ടയിലായത് 300 വര്‍ഷത്തെ പരിഷ്കാരങ്ങള്‍ക്കുശേഷവും. ഒരുകലയിലും സമ്പൂര്ണതയില്ല, അവസാന വാക്കില്ല. അത് പരിഷ്കരിക്കപ്പെട്ടുകൊണ്ടേയിരിക്കും. പക്ഷേ, ഏറെക്കാലം കൂടുമ്പോഴേ അത്തരം പരിഷ്കാരങ്ങള്‍ക്ക് സര്‍വാംഗീകാരം ലഭിക്കൂ. അത് പരിഷ്കരിക്കാന്‍ വേണ്ടിയുള്ള പരിഷ്കാരങ്ങള്‍ ആയാല്‍ ഫലിക്കാറുമില്ല. എന്നാല്‍, ലയിച്ചു ചേര്‍ന്നാല്‍, സമന്വയിച്ചാല്‍ അവ സ്വീകാര്യമാകുകയും ചെയ്യും.
കേരളത്തിന്റെ സംഗീത പാരമ്പര്യം സോപാന വഴിയാണെന്നും കര്‍ണാക സംഗീതമോ മറ്റ് ഏതെങ്കിലുമോ അല്ലെന്നും ഏറെ വാദിച്ച സംഗീത പണ്ഡിതന്‍കൂടിയായിരുന്നു നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍. നാടന്‍ കലകളുടെ ആത്മാവിനെ ആത്മാവില്‍ ആവാഹിച്ചയാള്. കലര്‍പ്പില്ലാത്ത തനിമയെ, തനതിനെ അന്വേഷിച്ച് കണ്ടെത്തി ആവിഷ്കരിച്ചയാള്. ‘തനത്’ എന്ന സങ്കല്‍പ്പത്തെ മലയാളിക്കുമുന്നില്‍ അവതരിപ്പിച്ച നാടകാചര്യന്‍ ജി. ശങ്കരപ്പിള്ളയുടെ അനുസ്മരണ ദിനംകൂടിയാണ് പുതുവത്സര കലണ്ടര്‍ ദിനമായ ഇന്ന്. കാവാലം, ശാകുന്തളം നാടകം അദ്ദേഹത്തിന്റെ ശൈലിയില്‍ അവതരിപ്പിക്കുന്ന ഒരു വേദിയില്‍ ലേസര്‍ ലൈറ്റിങ് സംവിധാനം നാടകത്തില്‍ പരീക്ഷിച്ചാലോ എന്ന ഒരു കലാകാരന്റെ ചോദ്യത്തിന് നല്കിയ മറുപടി, ‘ഏച്ചുകെട്ടലായിപ്പോകില്ലെങ്കില് ആകാം’ എന്നായിരുന്നു. എന്നല്ല, പരീക്ഷിച്ചു, വിജയകരമായി. നാടന്‍ പാട്ടുകള്‍ അതത് പ്രദേശത്തെ നാടന്‍ ഗീത-വാദ്യോപകരണങ്ങള്കൊണ്ടാവേണ്ടേ, കീ ബോര്ഡുപോലുള്ളവ ഉപയോഗിക്കാമോ എന്ന ചോദ്യത്തിനും ‘ആവാം അവ വേറിട്ടു നില്‍ക്കില്ലെങ്കില്‍’ എന്നായിരുന്നു മറുപടി. പക്ഷേ, കലയിലെ പരിഷ്കാരങ്ങള്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് പ്രാമുഖ്യം കൊടുത്തും കലയെ പിന്ബഞ്ചലിരുത്തിയുമാണെങ്കില് തര്‍ക്കങ്ങള്‍ക്കും വിതര്ക്കങ്ങള്ക്കുമേ സമയം കാണൂ. അത്തരക്കാരുടെ താല്പര്യങ്ങളില് കലയില്‍ മതം കയറും, മനുഷ്യന് ഇറങ്ങും, ദൈവികമായ, നൈസര്‍ഗ്ഗികമായ പ്രതിഭയുറങ്ങിപ്പോകും. അത് രാഷ്ട്രീയ മുദ്രാവക്യം മുഴക്കാനുള്ള സമ്മേളനത്തറയായിപ്പോകും.
കലാലോകത്തെ ഈ വിശുദ്ധിയില്ലായ്മകള് സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തും ഒളിച്ചുകടത്തുന്നവരുണ്ട്. അവരാണ് അസ്വസ്ഥതകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സമന്വയത്തിന്റെ വഴിക്ക് പകരം വേറിട്ടുനില്‍ക്കലിന്റെ വക്താക്കളും പ്രയോക്താക്കളുമാകുന്നു അവര്‍. രാജ്യാന്തര തലത്തില്‍ അവര്‍ വ്യവസ്ഥകള്‍ ലംഘിച്ച് അതിരുമാന്തും. രാജ്യത്ത് അവര്‍ അരാജകത്വത്തിന് കോപ്പുകൂട്ടും. ആവുന്നിടത്തെല്ലാം അസ്വസ്ഥതകള്‍ ഉയര്‍ത്തും. ഭരണ സംവിധാനത്തെ അട്ടിമറിക്കാന്‍ അവസരങ്ങള്‍ വിനിയോഗിക്കും. സമൂഹത്തിന്റെ, സംസ്കാരത്തിന്റെ, രാഷ്ട്രത്തിന്റെ താളം തെറ്റിക്കും, ഈണം തെറ്റിക്കും. കലോത്സവത്തില്‍ മത്രമല്ല, ഇത്തരം ദുഷ്പ്രവണതകള്‍ എന്ന് സാരം.
പക്ഷേ, കലോത്സവത്തില്‍ ഇത്തരം ദുഷ്ചെയ്തികള്‍ക്കെതിരേ, കലയിലെ കലര്പ്പിനെതിരേ, തലമുറയെ ഒരുക്കേണ്ടത് വിദ്യാര്‍ത്ഥികളിലൂടെയാണ്. പക്ഷേ, അവരില്‍ മോശം പ്രവണതകള്‍ വളര്‍ത്തുന്നത് ചില അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ്. അവര്‍ക്ക് കൂട്ടാകുന്നത് വിദ്യാലയങ്ങളില്‍ ചിലതാണ്. അവരെ സഹായിക്കുന്നത് ഏതാനും ഉദ്യോഗസ്ഥ വൃന്ദമാണ്. അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് ചില രാഷ്ട്രീയ സംവിധാനമാണ്. അവരുടെ സൃഷ്ടിസ്ഥിതി നടത്തുന്നത് അത്തരക്കാരെ സംഹരിക്കേണ്ട ഭരണകൂടമാണ്. കലോത്സങ്ങള്ക്ക് മാത്രമല്ല, ഈ ദുഷ്പ്രവണതാചക്രം ബാധകമാകുന്നത് എന്ന് ഇതിലേറെ പ്രത്യേകം പറയേണ്ടതില്ലല്ലോ.
പിന്കുറിപ്പ്:
വനിതാ കളക്ടര്‍ വിശ്വാസികളുടെ ധര്‍മ്മാചരണ പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം സ്വന്തം വിശ്വാസം പ്രകടിപ്പിച്ചത് തെറ്റായിപ്പോയത്രെ. സ്വാമി ശരണം മന്ത്രം മുഴക്കിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ അയ്യര്‍ക്ക് നേരേ ഉണ്ടാകുന്ന ആരോപണങ്ങള്‍, നിയമപരമായി അവര്‍ക്ക് ദോഷമായേക്കില്ല. പക്ഷേ, വൈകാതെ അവര്‍ക്ക് എതെങ്കിലും ആളറിയാത്ത കോര്‍പ്പറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥലംമാറ്റം വന്നേക്കാം. കാരണം, ഒരു കളക്ടര്‍ എവിടെ ജോലിചെയ്യണമെന്ന് നിശ്ചയിക്കുന്നത് കേരളത്തില്‍ സംസ്ഥാന സര്ക്കാര്പോലുമല്ലല്ലോ. സഹപ്രവര്‍ത്തകരായ സ്ത്രീകളുടെ നെഞ്ചിലും തലയിലും ചവിട്ടി, മേയര്ക്കസേരിയിലിരുന്ന് എണ്ണപ്പലഹാരം കഴിക്കുന്നവരെ ‘ആര്യപദവി’ നല്കി ആദരിക്കുന്നവരുടെ നാട്ടില്‍ ദിവ്യമാരൊക്കെ അധികപ്പറ്റുകളാണ്. ചില ‘മാളികപ്പുറത്തമ്മ’മാര്‍ക്ക് ഇനിയും മനസ്സിലാകാത്തതാണല്ലോ ഈ ‘വനിതാമതിലിനുള്ളി’ല്‍ നടക്കുന്ന നവോത്ഥാനങ്ങള്‍. ഭരണഘടനയ്ക്കും മേലേ ‘വിജൃംഭിച്ചു നില്ക്കുന്ന’ സജി ചെറിയാന്മാര്ക്ക് സ്തുതി പാടുകനാം, സ്തുതിപാടുകനാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: