മുഖ്യമന്ത്രി പിണറായി വിജയനും വിധേയന് സതീശനും ചേര്‍ന്ന് ലക്ഷദ്വീപിനെ രക്ഷിക്കാന്‍ പ്രമേയം അവതരിപ്പിച്ച് മോദിയെ പേടിപ്പിച്ചതിന്റെ വീരസാഹസിക കഥകളാണ് ഇപ്പോള്‍ പിആര്‍ കൂലിക്കാര് പാടി നടക്കുന്നത്. പടം പിടിത്തക്കാരും ചില നടികര്‍ തിലകങ്ങളും മോദി വിരുദ്ധപ്പണിക്ക് ശമ്പളം പറ്റുന്ന ചില മാധ്യമവേന്ദ്രന്മാരും ചേര്‍ന്ന് കുത്തിയിളക്കി കുട്ടിച്ചോറാക്കിയ വിവാദങ്ങളിലൊന്നാണ് ലക്ഷദ്വീപ് വിഷയം.
ദ്വീപിലെ കളക്ടര്‍ അസ്കര്‍ അലി കൊച്ചിയില്‍ വന്നിറങ്ങി കേരളത്തിലെ സ്വയം പ്രഖ്യാപിത സ്വതന്ത്ര, നിഷ്പക്ഷ മാധ്യമങ്ങളെ നോക്കി ഞങ്ങള്‍ടെ ദ്വീപിനെക്കുറിച്ച് പോക്കണംകേട് പറയരുതെന്ന് പറഞ്ഞിട്ടും അവര്‍ അടങ്ങാന്‍ ഭാവമില്ല. ദ്വീപിലെ പരിഷ്കരണനടപടികള്‍ക്കെതിരെ നല്കിയ പരാതികള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ വിജയനും വിധേയനും കൂടി പ്രമേയം പാസാക്കുകയാണ്. പുട്ടിന് പീര പോലെ മോദി, ഫാസിസം, ന്യൂനപക്ഷവിരുദ്ധം, മുസ്ലീം വിരോധം എന്നൊക്കെ അവര്‍ നിയമസഭയ്ക്കകത്ത് വിളിച്ചുകൂവുന്നുമുണ്ടായിരുന്നു.
കൊവിഡ് പ്രതിരോധത്തിലെ പിആര്‍ തള്ളുകളും കള്ളക്കണക്കുകളും കൊണ്ട് ജനങ്ങളുടെ കണ്ണുകെട്ടല്‍ പരിപാടികള്‍ ഒരു മുട്ടുമില്ലാതെ തുടരുന്നതിനിടയിലാണ് കേരളത്തിന് ഒരു കാര്യവുമില്ലാത്ത ലക്ഷദ്വീപിലേക്ക് നോക്കി വിജയനും സതീശനും ഓരിയിടുന്നത്. രണ്ടാമൂഴത്തിലും വിജയന് മാറ്റമില്ല. പക്ഷേ പ്രതിപക്ഷത്ത് മാറ്റമുണ്ട്. ചെന്നിത്തല കുനിഞ്ഞാണ് നിന്നതെങ്കില്‍ പുതിയ വിധേയന് മുട്ടിലിഴയുകയാണ്. സതീശന്റെ നല്ല നടപ്പ് ഉപദേശങ്ങള്‍ കൊണ്ട് സമ്പന്നമാവുകയാണ് സഭാ സമ്മേളനങ്ങള്‍. ഇപ്പോള്‍ത്തന്നെ ഉപേദേശികളുടെ പൊയ്ക്കാലില്‍ തള്ളിക്കേറി നില്ക്കുന്ന വിജയന് സതീശന്റെ ഉപദേശം കിട്ടാത്തതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.
ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കുകയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലെന്ന് സമര്‍ത്ഥിക്കാന്‍ വിജയന് എടുത്തുവീശിയ ഉദാഹരണങ്ങളും നിരത്തി വിളമ്പിയ തെളിവുകളും നോക്കിയാല്‍ മതി സതീശന്റെ വിളയാട്ടം പ്രകടമാകാന്‍. മണ്ടത്തരങ്ങള്‍ക്ക് കയ്യും കാലും വെച്ച് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും കസേരയില്‍ കയറിയിരിക്കുന്ന ഈ പുമാന്മാരുടെ അഞ്ചാണ്ടത്തെ കൂടി വിളയാട്ടം കേരളം കാണേണ്ടിവരുമെന്ന ദുസ്സൂചനയാണ് ആദ്യ സഭാസമ്മേളനം മുന്നോട്ടുവെക്കുന്നത്.
ഈ കേരളത്തില്‍ എന്തെല്ലാം വിഷയങ്ങളുണ്ട്? വാക്സിനേഷന് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സംബന്ധിച്ച്, എല്ലാവര്ക്കും വാക്സിന് എത്തിക്കുന്നത് സംബന്ധിച്ച്, മരണനിരക്ക് കുത്തനെ ഉയരുന്നത് സംബന്ധിച്ച്, വര്‍ഷകാല പകര്‍ച്ചവ്യാധികളുടെ പ്രതിരോധ പ്രവര്‍ത്തനം പാളുന്നത് സംബന്ധിച്ച്, ജല്‍ജീവന്‍ മിഷന് പകുതി വഴിയില്‍ മുടങ്ങിക്കിടക്കുന്നത് സംബന്ധിച്ച്, പള്ളിക്കൂടത്തുറപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ സംബന്ധിച്ച്, വനവാസി ഊരുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം എത്താത്തതിനെ കുറിച്ച്, ഇനിയും പാഠപുസ്തകങ്ങള്‍ ലഭിക്കാത്തതിനെ സംബന്ധിച്ച്, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുമെന്ന് പറഞ്ഞ് നടപ്പാക്കാനിറങ്ങിയ വിദ്യാശ്രീ പദ്ധതി എങ്ങുമെത്താത്തതിനെക്കുറിച്ച്…… സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും ലൈഫ് മിഷന് തട്ടിപ്പുമൊക്കെയായി കേരളത്തിന്റെ രാഷ്ട്രീയ ഭരണനേതൃത്വം അകപ്പെട്ട അധോലോക വര്ത്തമാനക്കുറിച്ച്….. സര് ഇതൊരു നിയമസഭയല്ലേ? എന്തെല്ലാം വിഷയങ്ങള്‍ കൊടികുത്തിവാഴുന്നുണ്ട് കേരളത്തില്‍.
സംഗതി ശരിയാണ്. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞു. കേന്ദ്രം കൊടുത്ത ഭക്ഷ്യധാന്യങ്ങള്‍ കിറ്റിലാക്കി വിതരണം ചെയ്ത് അതിന്റെ പേരില്‍ വോട്ട് പിടിച്ച് വിജയന് രണ്ടാമതും മുഖ്യമന്ത്രിയായി. സതീശന്റെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വോട്ടും സീറ്റും കിട്ടിയില്ല. വിജയനെതിരെ സ്വര്‍ണക്കടത്തും ആഴക്കടല്‍ കരാറുമൊക്കെ പൊക്കിപ്പിടിച്ച് പടയ്ക്കിറങ്ങിയ ചെന്നിത്തലയെ മാറ്റി സതീശനെ നേതാവാക്കിയാണ് യുഡിഎഫ് നിയമസഭയിലേക്ക് പോയത്. സംഗതി പൊളിച്ചടുക്കും, വിജയന് ഇനി ഉറക്കം കിട്ടില്ല എന്നൊക്കെയാണ് ആരാധകര്‍ പാടി നടന്നത്. പക്ഷേ, സഭയ്ക്കകത്ത് ചെന്നപ്പോള്‍ സതീശന് കവാത്ത് മറന്നു.
വിജയനും സതീശനും ചേര്‍ന്ന് ഒറ്റ സീറ്റു പോലുമില്ലാത്ത സുരേന്ദ്രന്റെ പാര്‍ട്ടിക്കെതിരെ പോരാടാനാണ് തീരുമാനം. കൊടകരയിലെ കാവടിയാട്ടമാണ് പുറത്തെ വര്‍ത്തമാനം. വിജയന്റെ പോലീസും വിജിലന്‍സുമൊക്കെ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ ബിജെപി നേതാക്കള്‍ക്കെതിരെ പായുകയാണ്. പണമെറിഞ്ഞ് പണ്ടേ വിജയന് കീശയിലാക്കിയ മാധ്യമക്കൂലിക്കാര്‍ എഴുതിയും പറഞ്ഞും നന്ദി കാട്ടുന്നുണ്ട്. 99 സീറ്റ് കിട്ടിയ എല്‍ഡിഎഫും 41 സീറ്റ് കിട്ടിയ യുഡിഎഫും ചേര്‍ന്ന് ഉണ്ടായിരുന്ന ഒരു സീറ്റ് പോലും നിലനിര്‍ത്താനാവാതെ പോയ ബിജെപിയെ പേടിപ്പിക്കാനാണ് നീക്കം.
തോറ്റെങ്കിലും ബിജെപി തകര്‍ന്നില്ലെന്നാണ് പിണറായി-സതീശന് ക്ലബ് ഹൗസുകളുടെ വര്‍ത്തമാനം. അതുകൊണ്ട് കിട്ടുന്നതെല്ലാം എടുത്ത് അവരെ തകര്‍ക്കണം. അതിന് കഥകള്‍ ചമയ്ക്കണം. നുണയുടെ പ്രചാരവേല നടത്തണം. ടൂള്‍ക്കിറ്റുകള്‍ തയ്യാറാക്കണം. മാധ്യമ, സാംസ്കാരിക ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കണം…
ലക്ഷദ്വീപിന് വേണ്ടി ഓരിയിട്ട് നാണം കെട്ടവര്‍ അടുത്ത സംഗതി ഒപ്പിക്കും. സതീശനും വിജയനും കേരളത്തെ ഭീകരസംഘടനകളുടെ താവളമാക്കാന്‍ അച്ചാരം വാങ്ങിയിറങ്ങിയവരുടെ രാഷ്ട്രീയ ഏജന്റുമാരാണെന്ന് വിളിച്ചുപറയുന്നതാണ് ഓരോ സംഭവവും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ വരെ വിഴുങ്ങിയാണ് ഭീകരസംഘടനകള്‍ തഴയ്ക്കുന്നത്. ലക്ഷദ്വീപിന് വേണ്ടിയെന്ന പേരില്‍ നിയമസഭയില്‍ നടന്ന പൊറാട്ട് നാടകം ആരുടെ അജണ്ടയുടെ ഭാഗമാണെന്ന് സമഗ്രമായ അന്വേഷണം വേണം. തീവ്രവാദികള്‍ക്ക് വേണ്ടിയാണ് കേരള നിയമസഭ മുമ്പും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടുള്ളതെന്നത് അത്ര നിസ്സാരമായ ഒന്നല്ല.
മദനിയുടെ മോചനമായാലും സിഎഎ വിരുദ്ധപ്രമേയമായാലും സിദ്ദിഖ് കാപ്പന് വേണ്ടിയുള്ള കത്തെഴുത്തായാലും കേരളനിയമസഭ ഒറ്റക്കെട്ടാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ഇവര്‍ അക്രമികള്‍ക്കൊപ്പമായിരുന്നു. രാജ്യവിരുദ്ധരുടെ താവളമായി ഒരു നിയമസഭാ വേദി മാറുന്നു എന്ന ഗുരുതര സാഹചര്യം മനസ്സിലാക്കി പ്രതികരിക്കേണ്ടത് ദേശീയവാദികളുടെ ദൗത്യമാണ്, കടമയാണെന്ന് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കിയാല്‍ നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: