ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ തകര്‍ത്ത് ഓസ്ട്രേലിയ പൊന്നണിഞ്ഞു. ഇന്നലെ നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് നിലവിലെ ജേതാക്കള്‍ കൂടിയായ ഓസ്ട്രേലിയ ഇന്ത്യയെ തകര്‍ത്തുവിട്ടത്. തോല്‍വിയോടെ ഇന്ത്യ വെള്ളി കൊണ്ട് തൃപ്തരായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജേക്കബ് ആന്‍ഡേഴ്സണും നഥാന്‍ എഫ്റൗംസും രണ്ട് ഗോള്‍ വീതം നേടി. ടോം വിക്കാം, ബ്ലേക്ക് ഗ്ലോവേഴ്സ്, ഫ്ളിന്‍ ഒഗില്‍വി എന്നിവരും ലക്ഷ്യം കണ്ടു.
ആദ്യ ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ഓസ്ട്രേലിയ രണ്ടാം ക്വാര്‍ട്ടറില്‍ മൂന്നു തവണ കൂടി ഇന്ത്യന്‍ വല കുലുക്കി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഓസീസ് 5-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി. പിന്നീട് മൂന്നാം ക്വാര്‍ട്ടറിലും നാലാം ക്വാര്‍ട്ടറിലും ഓരോ തവണ കൂടി അവര്‍ ലക്ഷ്യം കണ്ടതതോടെ ഇന്ത്യയുടെ പതനം പൂര്‍ണമാവുകയും ചെയ്തു.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വപ്നം കണ്ട് ഇന്നലെ ഫൈനലിനിറങ്ങിയ ഇന്ത്യക്ക് ഒരു ഘട്ടത്തില്‍ പോലും എതിരാളികളെ വിറപ്പിക്കാന്‍ കഴിഞ്ഞതുമില്ല.
കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചപ്പോള്‍ തൊട്ട് ഓസ്ട്രേലിയയല്ലാതെ മറ്റൊരു ടീമും പുരുഷ ഹോക്കിയില്‍ സ്വര്‍ണം നേടിയിട്ടില്ല. ആ റിക്കോര്‍ഡ് ഇത്തവണയും ഭദ്രമായി കാത്തുസൂക്ഷിക്കാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.
ഇതിനുമുന്‍പ് ഇന്ത്യ 2010-ലും 2014-ലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയുടെ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. 2010-ല്‍ 8-0നും 2014-ല്‍ 4-0 നുമാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ഓസ്ട്രേലിയ സ്വര്‍ണം നേടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: