ന്യൂദല്‍ഹി: സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യയുടെ മക്കളായ ഒരു വിഭാഗം ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നു. വിഭജനത്തോടെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ 5764 കുടുംബങ്ങളും അവരുടെ വംശപരമ്പരയുമാണിത്. വാല്മീകി സമുദായത്തില്‍പെട്ടവരും സിഖുകാരുമെല്ലാം ഇതിലുണ്ട്.
കാലങ്ങളായി അതിര്‍ത്തിക്കടുത്താണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് ഇതുവരെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നില്ല. അവര്‍ക്ക് ഭൂമിയോ വീടോ ഒന്നുമുണ്ടായില്ല. പൗരത്വമില്ലാത്തതിനാല്‍ ഇവ വാങ്ങാനും പറ്റുമായിരുന്നില്ല. സ്കൂള്‍ പഠനം, നല്ല ജോലി, വോട്ടവകാശം, റേഷന്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ പോലും ഇല്ലായിരുന്നു.
പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, ക്രിസ്ത്യന്‍, സിഖ് അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം കൊണ്ടുവരികയും ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുകയും ഇവിടെ ആര്‍ക്കും ഭൂമിയും വീടും വാങ്ങാമെന്നു വരികയും ചെയ്തതോടെയാണ് ഇവരുടെ പ്രശ്നങ്ങള്‍ അകന്നു തുടങ്ങിയത്. സെപ്തംബറില്‍ ദീപുദേവി (71)ക്ക് ഇന്ത്യന്‍ റസിഡന്റ് സര്‍ട്ടിഫിക്കറ്റ് കിട്ടി, അവരെ ഇന്ത്യാക്കാരിയായി അംഗീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ്.
അന്നു വന്ന 5764 കുടുംബങ്ങള്‍ ഇന്ന് 20,000 കുടുംബങ്ങളിലായി നാലു ലക്ഷത്തില്‍ പരം ആളുകളാണ്. ഇവര്‍ അടുത്തു നടക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും. അതും ആദ്യമായി. ”മനുഷ്യരാണ് ഞങ്ങളും എന്ന് ഇപ്പോള്‍ നാട് തിരിച്ചറിഞ്ഞു തുടങ്ങി. ഞങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ ഇനി ഞങ്ങള്‍ക്കും അവകാശമുണ്ട് എന്നറിയുന്നത് ഒരു സുഖമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങളില്‍ ഒരാള്‍ മത്സരിക്കും.” വാത്മീകി സമുദായ നേതാവ് ഗൗരവ് ഭാട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: