ന്യൂദല്‍ഹി: ആരാധനാ കൂട്ടായ്മകളും ചടങ്ങുകളും നടത്തുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അനുയായികളെ ഉപദേശിക്കാന്‍ മതനേതാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരെയും ലഫ്. ഗവര്‍ണര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
കൊറോണ വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ ഉപദേശിക്കണം. സംസ്ഥാനങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിളവെടുപ്പും സംഭരണവും ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളില്‍ ശ്രദ്ധിക്കാനും അദ്ദേഹം ഗവര്‍ണര്‍മാരോട് നിര്‍ദേശിച്ചു.
രാജ്യവ്യാപകമായി പ്രത്യാഘാതമുണ്ടാക്കിയതും ഒഴിവാക്കാമായിരുന്നതുമായ സമീപദിനങ്ങളിലെ ഒരു സമ്മേളനത്തെ പരാമര്‍ശിച്ച ഉപരാഷ്ട്രപതി, അതൊരു താക്കീതായി എടുക്കണമെന്നും ഓര്‍മിപ്പിച്ചു.
ചില സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ക്കു നേരേ നടന്ന ആക്രമണങ്ങളെയും വെങ്കയ്യ അപലപിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും കൊറോണയ്ക്കെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളായ മറ്റ് ആരോഗ്യപ്രവര്‍ത്തകരും പോലീസും ആളുകളുടെ ജീവന് രക്ഷിക്കാന്‍ നടത്തുന്നത് സുപ്രധാന പ്രവര്‍ത്തനങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും ആത്മവീര്യം കെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ സേവനങ്ങളെയും ഉപരാഷ്ട്രപതി പ്രശംസിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിന് ഓണ്‍ലൈന്‍ കോഴ്സുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണം. ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് തദ്ദേശീയര്‍ അവശ്യ സാധനങ്ങളും മരുന്നും മറ്റും നല്‍കണം.
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കൂടി ചുമതലയാണ്, അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്കുന്ന ഉപദേശങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും (ഐസിഎംആര്‍) പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: