മുംബൈ : ബോളീവുഡിലെ 25ഓളം താരങ്ങള്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സുശാന്ത് സിങ് രാജ്പൂതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തതായി ചോദ്യം ചെയ്യലില്‍ റിയ സമ്മതിച്ചിരുന്നു. താനും ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും സമ്മതിച്ചതായാണ് വിവരം. റിയയുടേയും സഹോദരന് ഷൗവിക്കിന്റേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സെലിബ്രിറ്റികളെ എന്‍സിബി ഉടന്‍ തന്നെ ചോദ്യം ചെയ്യും. നിലവില്‍ മൂന്ന കാറ്റഗറികളിലായി ഇവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
അതേസമയം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഈമാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്. എന്‍സിബിയുടെ ലോക്കപ്പിലുള്ള റിയയെ ബൈക്കുളയിലെ വനിതാ ജയിലിലേക്കു മാറ്റും. അറസ്റ്റിലായ റിയയുടെ സഹോദരന് ഷോവിക്, സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ജൂണ്‍ 14നായിരുന്നു സുശാന്തിന്റെ മരണം. ഇതില്‍ റിയയ്ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി സിബിഐയും കേസ് അന്വേഷിച്ചുവരികയാണ്. സുശാന്തിന്റെ 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ഇതുവരെലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: