മലയാള സിനിമയിലെ നിത്യഹരിത നായകനായിരുന്ന പ്രേംനസീര്‍ അന്തരിച്ചിട്ട് 32 വര്‍ഷം തികയുകയാണ്. ചിറയിന്‍കീഴിലെ ആക്കോട്ടുതറ വീട്ടില്‍ എ. ഷാഹുല്‍ ഹമീദിന്റെയും അസുമാ ബീവിയുടെയും രണ്ടാമത്തെ മകനായി ജനിച്ച അബ്ദുല്‍ ഖാദര്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാജാംഗുലീയം എന്ന നാടകത്തിലെ സുലൈമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചങ്ങനാശ്ശേരി എസ്ബി കോളജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുന്ന അവസരത്തില്‍ നാടകങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. മുന്‍ഷി പരമുപിള്ള അബ്ദുല്‍ ഖാദറിന്റെ അനുജന് അബ്ദുള്‍ വഹാബിനെ (പ്രേംനവാസ്)നായകനാക്കി ഒരു സിനിമ നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്നു. അബ്ദുല്‍ ഖാദറിനെ നേരില്‍ കണ്ട മുന്‍ഷി അദ്ദേഹത്തെ നായകനാക്കി സിനിമ നിര്‍മിക്കാമെന്ന തീരുമാനത്തിലെത്തി. അങ്ങനെ അബ്ദുല്‍ ഖാദറിന് മരുമകള്‍ എന്ന ചിത്രത്തിലഭിനയിക്കാന്‍ അവസരം ലഭിച്ചു. എസ്.കെ. ചാരിയാണ് ചിത്രം സംവിധാനം ചെയ്തത്. നെയ്യാറ്റിന്‍കര കോമളമായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ദയനീയമായി പരാജയപ്പെട്ടെങ്കിലും അബ്ദുള്‍ ഖാദറിന് വിശപ്പിന്റെ വിളി, അച്ഛന് എന്നീ സിനിമകളിലും നായക നടനാകാന്‍ കഴിഞ്ഞു.
വിശപ്പിന്റെ വിളി എന്ന ചിത്രം നൂറ് ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും വമ്പിച്ച വിജയം നേടാനും കഴിഞ്ഞു. ഈ അവസരത്തിലാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അബ്ദുള്‍ ഖാദറിന് പ്രേംനസീര്‍ എന്ന പേര് നല്‍കിയത്. അറുനൂറ്റി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേംനസീര്‍ ഗിന്നസ് ബുക്കില്‍ ഇടംനേടുകയുണ്ടായി. ലാല്‍ അമേരിക്കയില്‍ എന്ന ചിത്രമാണ് നസീര്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. പ്രശസ്ത നടന് സത്യനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രേംനസീര്‍- നടി ഷീലയ്ക്കൊപ്പം 118 ചിത്രങ്ങളിലാണ് നായകനായത്.
നസീര്‍ അഭിനയിച്ച ഇരുട്ടിന്റെ ആത്മാവ് മികച്ച സാമൂഹ്യ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. നസീറിന്റെ അഭിനയ മികവ് തെളിയിക്കുന്ന നിരവധി ചിത്രങ്ങളില്‍ മുറപ്പെണ്ണ്, അസുരവിത്ത് എന്നിവ ഉള്‍പ്പെടുന്നു. നാലു പതിറ്റാണ്ടുകാലം മലയാള സിനിമാ രംഗത്ത് ഒരു നന്മമരം കണക്കെ ശോഭിച്ചിരുന്ന പ്രേംനസീര്‍ പല നിര്‍മാതാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരത്താണിയായിരുന്നു. നടനും നിര്‍മാതാവും സംവിധായകനുമായിരുന്ന ടി.എസ്. മുത്തയ്യക്ക് നസീര്‍ നല്കിപ്പോന്ന സഹായം അദ്ദേഹത്തിന്റെ മരണശേഷം നസീറിന്റെ കുടുംബവും നല്കിപ്പോന്നു.
ഇന്ത്യന്‍ സിനിമാ ലോകത്തില്‍ തന്നെ ഒരദ്ഭുത പ്രതിഭാസമായിരുന്ന പ്രേംനസീറിനെ 1985 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു.
1989 ജനുവരി മാസം ഒരു ഫിലിം പൂജാ കര്‍മത്തിന് പോകാനുള്ള തയ്യാറെടുപ്പിനിടെ വല്ലായ്മ തോന്നിയ നസീറിനെ പരിശോധിച്ച ഡോക്ടര്‍ രണ്ടുദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് രോഗം മൂര്‍ച്ഛിക്കുകയും 1989 ജനുവരി 16 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു.
പ്രേംനസീര്‍ തന്റെ ഒരാഗ്രഹം ബാക്കിവെച്ചാണ് യാത്രയായത്. ശ്രീനിവാസന് കഥയെഴുതി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന നസീറിന്റെ ആഗ്രഹം സാധിച്ചില്ല. മലയാള സിനിമാ രംഗത്തെയും അല്ലാതെയുമുള്ള അനേകം പേര്‍ക്ക് ഒരാശ്രയം തന്നെയായിരുന്നു പ്രേംനസീര്‍. അദ്ദേഹത്തിന്റെ കബറടക്കത്തിന് ചിറയിന്‍കീഴ് എന്ന ഗ്രാമത്തില്‍ തടിച്ചുകൂടിയ മനുഷ്യമഹാസാഗരം അത് ശരിവയ്ക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: