ഷൊര്‍ണൂര്‍: കൊവിഡ് ഇടവേളയ്ക്കു ശേഷം കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കച്ചവടം പഴയപടി എത്തിക്കാനാവാതെ വ്യാപാരികള്‍ പ്രതിസന്ധിയില്‍. വാണിയംകുളമടക്കം പ്രധാന കന്നുകാലി ചന്തകള്‍ തുടങ്ങി മൂന്നുമാസം പിന്നിട്ടെങ്കിലും കച്ചവടം പഴയപടിയായിട്ടില്ല. വാണിയംകുളം ചന്തയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന അവസാന ചന്തയിലും 25 ശതമാനം കന്നുകാലികളാണ് എത്തിയതെന്ന് വ്യാപാരികള്‍ പറയുന്നു.
ആഴ്ചയില്‍ നാലുകോടി രൂപയുടെ വരെ കച്ചവടം നടക്കുന്ന വാണിയംകുളം ചന്തയില്‍ ഇപ്പോള്‍ ഒന്ന് – ഒന്നര കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. കോടികള്‍ മുടക്കിയുള്ള വ്യാപാരമാണ് കന്നുകാലി ചന്തകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ചന്തയിലേക്ക് ആഴ്ചയിലെത്തിയിരുന്നത് 450 ലോഡ് കന്നുകാലികളായിരുന്നു. ഇപ്പോള്‍ 100-120 ലോഡ് മാത്രമായി ചുരുങ്ങി. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കന്നുകാലികള്‍ ഇവിടത്തെ ചന്തകളിലേക്ക് എത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായതുപോലെ തുടര്‍ന്നാല്‍ മാത്രമെ ചന്തകളുടെ പ്രവര്‍ത്തനം സുഗമമാവൂ എന്ന് കന്നുകാലി കച്ചവടക്കാര്‍ പറയുന്നു.
വാണിയംകുളം, കോങ്ങാട്, കുഴല്‍മന്ദം, പെരുമ്പിലാവ് തുടങ്ങിയ പ്രധാന കന്നുകാലി ചന്തകളുടെ അവസ്ഥ ഇതുതന്നെയാണ്. മൂന്നുമാസത്തിനിടയില്‍ നടന്ന 12 ചന്തകളിലും കച്ചവടം കുറവായിരുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. കൊവിഡ്, ഒമിക്രോണ്‍ തരംഗം തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിങ്ങനെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കാലി വരവിനെ സാരമായി ബാധിച്ചു. ചന്തകളുടെ പ്രവര്‍ത്തനം പഴയപടിയാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
സംസ്ഥാനത്തെ ഇറച്ചി ആവശ്യങ്ങള്‍ നിറവേറ്റുന്നത് വാണിയംകുളം ചന്തയടക്കം പ്രധാന കാലി ചന്തകളാണ്. കന്നുകാലി വരവ് കുറയുന്നത് ഇറച്ചി വ്യാപാര മേഖലയെയും സാരമായി ബാധിക്കും. ഇറച്ചി വില കൂടുന്നതിന് ഇത് കാരണമാകും. ഇതര സംസ്ഥാന കന്നുകാലി കച്ചവടക്കാരുമായി ചര്‍ച്ച ചെയ്ത് കാലി വരവ് ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ ശ്രമം. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേരാണ് കന്നുകാലി വ്യാപാരവുമായി വാണിയംകുളത്തടക്കം ചന്തയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: