ന്യൂദല്‍ഹി: ഭക്ഷ്യ എണ്ണയുടെ വില ഒരാഴ്ചയ്ക്കുള്ളിൽ കു റയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വിലയില്‍ ലിറ്ററിന് പത്തുരൂപയുടെ വരെ കുറവ് വരുത്താനാണ് കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
നിലവില്‍ രാജ്യത്തെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. പാം ഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും സോയാബീൻ ഓയിൽ അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് പ്രധാനമായും വരുന്നത്. അടുത്തിടെ രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില ഗണ്യമായി ഉയര്‍ന്നത് ഇന്ത്യയില്‍ വിലക്കയറ്റത്തിന് കാരണമായി. രാജ്യത്തുടനീളമുള്ള പാചക എണ്ണകളുടെ പരമാവധി റീട്ടെയിൽ വില (എംആർപി) ഏകീകൃതമായി നിലനിർത്താൻ ഭക്ഷ്യ എണ്ണ വ്യവസായികളോട് ഭക്ഷ്യസെക്രട്ടറി സുധാൻഷു പാണ്ഡെ ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. നിലവിൽ വിവിധ സോണുകളിൽ ലിറ്ററിന് 3 മുതൽ 5 രൂപയുടെ വരെ വ്യത്യാസമുണ്ട്.
ബ്രാൻഡുകൾക്കനുസരിച്ച് ചില്ലറ വിൽപ്പന വിലയിൽ ഇതിനകം ലിറ്ററിന് 10-20 രൂപ കുറച്ചിട്ടുണ്ട് എന്നും ഇനി അടുത്ത ആഴ്ചകളിൽ 10-15 രൂപ കുറയ്ക്കും എന്നും ഭക്ഷ്യ എണ്ണ വ്യവസായികൾ അറിയിച്ചു. ചരക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാൽ ഒറ്റരാത്രികൊണ്ട് വില കുറയ്ക്കുന്നത് പ്രവർത്തികമാകില്ലെന്നും അതിനു സമയമെടുക്കുമെന്നും ”സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി വി മേത്ത പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: