ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (മൊത്ത ആഭ്യന്തരോല്പാദന വളര്‍ച്ച) ഈ സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) 6.3 ശതമാനമാക്കി നിജപ്പെടുത്തി ലോകബാങ്ക്. നേരത്തെ ലോകബാങ്കിന്റെ കണക്ക് പ്രകാരം ഇത് 6.6 ശതമാനമായിരുന്നു. മറ്റ് ലോക രാഷ്ട്രങ്ങളെ അപേക്ഷിച്ച് സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്കുള്ള ഒട്ടേറെ അനുകൂലസാഹചര്യങ്ങളും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പത്തോത് കുറയല്‍, മന്ദഗതിയിലാണെങ്കിലും സര്‍ക്കാര്‍ രംഗത്തെ ഉപഭോഗത്തില്‍ ഉണ്ടാകുന്ന വളര്‍ച്ച, കറന്റ് അക്കൗണ്ട് കമ്മി കുറയുന്നത് എന്നിവയാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്ന അനുകൂല ഘടകങ്ങള്‍. ഒപ്പം 2024-26 കാലഘട്ടം എടുത്താല്‍ മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തന്നെയാണ് മുന്പിലെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നേരത്തെ ഊഹിച്ചിരുന്നതിനേക്കാള് 30 ബേസിസ് പോയിന്റ് കുറവുണ്ടെങ്കിലും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മാന്ദ്യങ്ങളില്‍ നിന്നും മുക്തിനേടി കുതിയ്ക്കാനുള്ള കഴിവുണ്ടെന്നും ഇന്ത്യ വീണ്ടും കരുത്തോടെ കുതിയ്ക്കുകയാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ആഗോള സാഹചര്യങ്ങളിലെ മാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ തീര്‍ക്കുന്ന തടസ്സങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്നും ലോകബാങ്ക് ഓര്‍മ്മിപ്പിക്കുന്നു.
ഇന്ത്യയുടെ തലവേദനയായി കണ്ടിരുന്ന പണപ്പെരുപ്പത്തോത് 6.6 ശതമാനത്തില്‍ നിന്നും 5.2 ശതമാനമായി കുറയുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. ഇതിന് സഹായകരമായത് പലിശ നിരക്ക് ഉയര്‍ത്തിയ റിസര്‍വ്വ് ബാങ്കിന്റെ നടപടിയാണ്. 2022 മെയ് മാസത്തിന് ശേഷം 250 ബേസിസ് പോയിന്റാണ് പലിശ നിരക്ക് റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തിയിരുന്നത്. ഉയര്‍ന്നുവരുന്ന വായ്പാച്ചെലവും വരുമാനവളര്ച്ചയിലെ മന്ദതയും സ്വകാര്യമേഖലയിലെ ഉപഭോഗം കുറയാന്‍ സാധ്യതയുണ്ട്. അതേ സമയം കോവിഡ് മഹാമാരി മൂലം നല്കിവന്നിരുന്ന സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിച്ചതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ ഉപഭോഗരംഗത്ത് നേരിയ തോതിലുള്ള വളര്‍ച്ച ഉണ്ടാകും. – ലോകബാങ്ക് പറയുന്നു.
അതുപോലെ കറന്റ് അക്കൗണ്ട് കമ്മി 2023-24ല്‍ കുറയുമെന്നത് ആശ്വാസ്യകരമാണ്. അത് 3 ശതമാനത്തില്‍ നിന്നും 2.1 ശതമാനമായി കുറയും. ഇതിന് സഹായകരമായത് സേവനരംഗത്തെ കയറ്റുമതിയിലെ വളര്‍ച്ചയാണ്. വ്യാപാരകമ്മി കുറഞ്ഞുവരുന്നതും കാരണമായി.
യുഎസിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ബാങ്കുകള്‍ തകര്‍ന്നതും സാമ്പത്തികമാന്ദ്യവും ഇന്ത്യ ഉള്‍പ്പെടെയുള്ള കുതിച്ചുയരുന്ന പുത്തന്‍ സാമ്പത്തികവിപണികളിലേക്ക് നിക്ഷേപമെത്തുന്നതിന് തടസ്സമാകുമെന്ന് ലോകബാങ്ക് സാമ്പത്തികവിദഗ്ധന്‍ ധ്രുവ് ശര്‍മ്മ പറയുന്നു. അതേ സമയം ഇന്ത്യയിലെ ബാങ്കുകള്‍ക്ക് മൂലധനത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്നും ധ്രുവ് ശര്‍മ്മ പറയുന്നു.
ഇന്ത്യയുടെ ധനകാര്യമന്ത്രാലയം സാമ്പത്തിക സര്‍വ്വേയില്‍ 2023-24 സാമ്പത്തികവര്‍ഷം പ്രവചിച്ചിരുന്നത് 6.5 ശതമാനമാണ്. റിസര്‍വ്വ് ബാങ്കാകട്ടെ 6.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടടുത്ത് വരുന്ന 6.3 ശതമാനം വളര്‍ച്ചയാണ് ഇപ്പോള്‍ ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2023-24 സാമ്പത്തികവര്‍ഷത്തില്‍ 6 ശതമാനം എന്നാണ് പ്രവചിച്ചിരിക്കുന്നത്.
2024-26 വര്‍ഷമെടുത്താല്‍ ലോകത്ത് ഏഴ് ശതമാനം ശരാശരി സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യ തന്നെയായിരിക്കും മുന്നിലെന്നും ലോകബാങ്ക് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: