ഷാര്‍ജ: ആദ്യ ഐപിഎല്‍ കിരീടം തേടിയിറങ്ങുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനും വിരാട് കോഹ്ലിക്കും ഇന്ന് തീക്കളി. ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയുമായി എലിമിനേറ്റര്‍ മത്സരം വൈകിട്ട് 7.30ന്. ഇന്ന് വിജയിച്ചാല്‍ ഫൈനലിലേക്കുള്ള പോരാട്ടത്തിന് യോഗ്യത നേടാം. തോറ്റാല്‍ പുറത്തുപോകും. ഈ സീസണോടെ നായക സ്ഥാനം ഉപേക്ഷിക്കുന്ന വിരാട് കോഹ്ലിക്ക് ഇത്തവണ ഐപിഎല്‍ കിരീടം നേടാനായാല്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാകും. കൊല്‍ക്കത്തയെ വീണ്ടും കിരീടത്തിലെത്തിക്കുകയാണ് ഓയിന്‍ മോര്‍ഗന്റെ ലക്ഷ്യം.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്ക്കാണ് മുന്‍തൂക്കം. 28 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ പതിനഞ്ചില്‍ വിജയിച്ചു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്നെത്തുന്നതിന്റെ ആവേശത്തിലാണ് ബെംഗളൂരു. കോഹ്ലിക്ക് പുറമെ എ.ബി. ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്, ദേവദത്ത് പടിക്കല്‍, ഭരത് എന്നിവരുടെ ഫോമിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. മാക്സ്വലോ ഡിവില്ലിയേഴ്സോ ആഞ്ഞടിച്ചാല്‍ ബെംഗളൂരുവിന് കാര്യങ്ങള്‍ എളുപ്പമാകും. ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് മികവ് ഇത്തവണ പ്ലേഓഫിലേക്കെത്തുന്നതില് നിര്‍ണായകമായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റുകളാണ് ഹര്‍ഷല്‍ വീഴ്ത്തിയത്.
മറുവശത്ത് ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ശുഭ്മാന്‍ ഗില്‍, വെങ്കിടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ ബാറ്റ് റണ്‍സ് കണ്ടെത്തിയാല്‍ കൊല്‍ക്കത്തയ്ക്ക് കരുത്താകും. ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ഷക്കീബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവും നിര്‍ണായകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: