ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിക്ക് ഇന്ന് 41-ാം പിറന്നാള്‍. കുടുംബത്തോടൊപ്പം ലണ്ടനിലാണ് ധോണിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. വിംബിള്‍ഡണില്‍ റാഫേല്‍ നദാലിന്റെയും സാനിയ മിര്‍സയുടെയും സെമി മത്സരങ്ങള്‍ കാണാന്‍ ലണ്ടനിലെത്തിയ എം.എസ്.ഡിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രിയപ്പെട്ട ക്യാപ്റ്റന്‍ തലയുടെ ജന്മദിനം ഏറ്റെടുത്ത് ആഘോഷം ആക്കിയിരിക്കുകയാണ് ആരാധകര്‍. ആരാധകര്‍ക്കൊപ്പം പ്രശസ്ത താരങ്ങളും തലയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചുട്ടുണ്ട്.
1981 ജൂലൈ ഏഴിന് ഝാര്‍ഖണ്ഡിലായിരുന്നു ധോണിയുടെ ജനനം. സ്കൂള്‍ കാലത്ത് ഫുട്ബോളില്‍ ഗോള്‍കീപ്പറായി മൈതാനത്ത് കാലുകുത്തിയ പയ്യന് പിന്നീട് കഠിന പ്രയ്തനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും, വിക്കറ്റ് കീപ്പറായും തിളങ്ങി തന്റെ മികവ് ഈ ലോകത്തിന് കാഴ്ച വച്ചു. ഏത് സാഹചര്യത്തിലും ഒരു ടീമിന് വിജയിക്കാന്‍ സാധിക്കുമെന്നും അതിന് ആത്മവിശ്വാസം മാത്രം മതിയെന്നും അദേഹം കാണിച്ച് തന്നു.
‘ക്യാപ്റ്റന്‍ കൂള്‍’ എന്ന് വിശേഷണമുള്ള ധോണിയുടെ കരിയര്‍ സംഭവബഹുലമാണ്. 2004-ല്‍ അരങ്ങേറ്റം കുറിച്ച ധോണി 350 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീലങ്കയ്ക്കെതിരായ 183 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2007-ലെ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോനിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലും വിജയിക്കുന്നതില്‍ തന്റെ ടീമിനെ വിജയകരമായി നയിച്ച ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് എം.എസ്.ഡി. ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സര്‍പായിച്ച് ബോളര്‍മാരുടെ മനോവീര്യം കെടുത്തുന്ന ധോനിയുടെ ക്രീസിലെ ഓര്മ ചിത്രം ആരാധകരെ എന്നും ആവേശം കൊള്ളിക്കുന്നതാണ്.
90 ടെസ്റ്റുകളില്‍ കളിച്ച ധോണി 38.09 ശരാശരിയില്‍ 4,876 റണ്‍സ് നേടിയിട്ടുണ്ട്. 98 ടി20യില്‍ 126.13 സ്ട്രൈക്ക് റേറ്റില്‍ 1617 റണ്‍സും താരം നേടി. 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ പുറത്താകലിലെ മത്സരത്തിലാണ് നീല ജേഴ്സിയില്‍ ധോണി അവസാനമായി കളിച്ചത്. 2020-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ക്യാപ്റ്റന്‍ കൂള്‍ വിരമിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചിരുന്ന എംഎസ് ധോണി ഈ വര്‍ഷമാദ്യമാണ് അതിവേഗക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: