ജോഹന്നസ്ബര്‍ഗ്: ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച റെക്കോഡുള്ള സെഞ്ചൂറിയനില്‍ ഇന്ത്യ വിജയക്കൊടി നാട്ടി. അടുത്ത പോരാട്ടം ജോഹന്നസ്ബര്‍ഗിലെ വാന്ഡേഴ്സിലാണ്. വിദേശമണ്ണില്‍ ഇന്ത്യയുടെ സുരക്ഷിത കോട്ടയാണ് വാന്‍ഡേഴ്സ്. ഇന്ത്യ -ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് നാളെ ഈ കോട്ടയില്‍ കൊടിയേറും. മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ഈ പിച്ചില്‍ ഒരു ടെസ്റ്റ് തോറ്റിട്ടില്ല.
ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി 1997 ല്‍ ഈ സ്റ്റേഡിയത്തിലാണ് പിറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയവും ഇവിടെയായിരുന്നു. ഈ പിച്ചില്‍ വീണ്ടുമൊരു വിജയം നേടിയാല്‍ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാകും. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1- 0 ന് മുന്നിട്ടുനില്‍ക്കുകയാണ്. വാന്‍ഡേഴ്സിലെ പിച്ച് പച്ചപ്പ് നിറഞ്ഞതാണ്. പേസിനെ തുണയ്ക്കുന്ന ഈ പിച്ചില്‍ പേസര്‍ ഉമേഷ് യാദവിനെ ഇന്ത്യ കളിപ്പിച്ചേക്കും. ഓള് റൗണ്ടര്‍ ഷാര്‍ദുല്‍ താക്കുറിനെ ഒഴിവാക്കിയേക്കും. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെയും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. വാന്‍ഡേഴ്സിലെ പിച്ച് സ്പിന്നിന് അനുകൂലമല്ലാത്തതിനാല്‍ സീനിയര്‍ സ്പിന്നര്‍ ആര്. അശ്വിന് ടീമില്‍ ഇടം കിട്ടാന്‍ സാധ്യത കുറവാണ്. അശ്വിനെ തഴയുകയാണെങ്കില്‍ ഹനുമ വിഹാരിക്ക് അവസരം ലഭിച്ചേക്കും. ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ സെഞ്ചൂറിയനിലെ ഹോട്ടലില്‍ പുതുവര്‍ഷം ആഘോഷിച്ചു. ടീമംഗങ്ങള്‍ പുതുവര്‍ഷപിറവി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ആര്. അശ്വിന് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: