പോര്‍ട്ട് ഓഫ് സ്പെയിന്: ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് റണ്‍സിന്റെ വിജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച വെസ്റ്റിന്‍ഡീസ് മൂന്ന് റണ്‍സ് അകലെ വീണു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു വിജയലക്ഷ്യം. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 308. വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 6ന് 305. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന് (97), ശുഭ്മന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. വിന്‍ഡീസ് നിരയില്‍ ഷര്‍മ ബ്രൂക്സ്(45), ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യക്കുവേണ്ടി സിറാജ്, ശര്‍ദൂല്‍ താക്കൂര്‍, ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിന്‍ഡീസ് ഓപ്പണിങ്ങില്‍ കെയ്ല്‍ മെയേഴ്സിന്റെ അര്‍ധ സെഞ്ചറി (75) വിന്‍ഡീസിന് മികച്ച തുടക്കം നല്കി. മധ്യനിരയില്‍ ബ്രണ്ടന്‍ കിങ്ങും (54) തിളങ്ങി. അവസാന 10 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 90 റണ്‍സ്. ട്വന്റി-20 ശൈലിയില്‍ ബാറ്റുവീശിയ റൊമാരിയോ ഷെപ്പേര്‍ഡ് (39), അകീല്‍ ഹുസൈന് (32) എന്നിവര്‍ ഇന്ത്യന്‍ ബൗളിങ് നിരയെ വിറപ്പിച്ചു.
ആദ്യം പരുങ്ങിയ ധവാന് രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ധവാന് സ്കോറുയര്‍ത്തി. 18ാം സെഞ്ചറിയിലേക്കു നീങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മൂന്ന് റണ്‍സ് അകലെ വീണു. 10 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്സ്. 35 ഓവറില്‍ 225 റണ്‍സ് നേടിയ ഇന്ത്യ വന്‍ സ്കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നാലെയെത്തിയ സഞ്ജു അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: