മുംബൈ: മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പതിനാലാമത് ഐപിഎല്ലിന് കൊവിഡ് ഭീഷണിയാകുന്നു.ദല്‍ഹി ക്യാപിറ്റല്‍സ് ഓള് റൗണ്ടര്‍ അക്സര്‍ പട്ടേല്‍, ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിലെ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്‍ മത്സരവേദിയായ വാങ്കഡേ സ്റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫിനും രോഗം ബാധിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുക.
ദല്‍ഹി ക്യാപിറ്റല്‍സ് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ രണ്ടാം പരിശോധനയിലാണ് അക്സര്‍ പട്ടേലിന്റെ ഫലം പോസിറ്റീവായത്. മാര്‍ച്ച് 28 ന് നടത്തിയ ആദ്യ പരിശോധനയിലെ ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അക്സര്‍ ഐസോലേഷനില്‍ കഴിയുകയാണ്. പത്ത് ദിവസമാണ് ഐസോലേഷന് കാലാവധി. ഈ കാലയളവില്‍ വിശ്രമമെടുക്കണം. ടീം ഡോക്ടര്‍ രോഗിയെ നിരീക്ഷിക്കും. ആരോഗ്യനില മോശമായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പത്ത് ദിവസത്തെ ഐസോലേഷനുശേഷം നടത്തുന്ന പരിശോധനയില്‍ ഫലം നെഗറ്റീവ് ആയാലേ സഹതാരങ്ങള്‍ക്കൊപ്പം ചേരാന്‍ അനുവദിക്കൂ.
അക്സറിന് രോഗം സ്ഥിരീകരിച്ചത് ദല്‍ഹിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ അക്സറിന് നഷ്ടമാകും. ദല്‍ഹിക്ക് നേരത്തെ തന്നെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സേവനം നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ പരിക്കേറ്റ അയ്യര്‍ ഈ സീസണില്‍ കളിക്കില്ല. അയ്യര്‍ക്ക് പകരം ഋഷഭ് പന്തിനെ ദല്‍ഹിയുടെ ക്യാപ്റ്റനാക്കി.
ഐപിഎല്ലിന് മുമ്പ് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് അക്സര്‍ പട്ടേല്‍ . കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയയ്ക്കാണ് ആദ്യം കൊവിഡ് ബാധിച്ചത്. മാര്‍ച്ച് 22 ലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി.
ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി ടീം അധികൃതര്‍ അറിയിച്ചു. എന്നാല്‍ കളിക്കാര്‍ക്കോ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കോ രോഗം ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
മത്സരവേദിയായ വാങ്കഡേ സ്റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ബിസിസിഐയുടെ ഐപിഎല്‍ സംഘാടക സമിതിയിലെ ഏഴു പേര്‍ക്കും രോഗം സ്ഥീരീകരിച്ചു. രോഗം ബാധിച്ചവര്‍ ഐസോലേഷനിലാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ എല്ലാ ടീമുകളും കര്‍ശനമായി കൊവിഡ് നിയമങ്ങള്‍ പാലിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് അധികൃതര്‍ ആവശ്യപ്പെട്ടു. വാങ്കഡെ സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ഈ മാസം പത്തിന് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ദല്‍ഹി ക്യാപിറ്റല്കും ഏറ്റുമുട്ടും.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയിലെ മത്സരങ്ങള്‍ ഹൈദരാബാദിലേക്കോ ഇന്ഡോറിലേക്കോ മാറ്റിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: