ന്യൂദല്‍ഹി: ഹന്ദ്വാരയില് ഭീകരരെ തുരത്തുന്നതിനിടെ കേണലും മേജറുമടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രാലയം. നുഴഞ്ഞുകയറ്റവും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും തുടരുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടിനല്കാന് സേനകള്‍ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ വ്യക്തമാക്കി.
മഹാമാരിയുടെ കാലത്തും ഇന്ത്യയിലേക്ക് ഭീകരരെ വിടാനാണ് പാക്കിസ്ഥാന് താത്പര്യമെന്നും കരസേനാ മേധാവി പറഞ്ഞു. കശ്മീരിന്റെ സുഹൃത്താണെന്ന് പറയുന്ന പാക്കിസ്ഥാന്, കശ്മീരികളെ കൊന്നൊടുക്കുന്നു. ഇന്ത്യാ വിരുദ്ധതയെന്ന സങ്കുചിത മനോഭാവവും നുഴഞ്ഞുകയറി അക്രമിക്കുകയെന്ന അജണ്ടയും മാത്രമാണ് പാക്കിസ്ഥാന് എപ്പോഴുമുള്ളത്. ഹന്ദ്വാരയില് വീരമൃത്യു വരിച്ച സൈനികരില്‍ ഏറെ അഭിമാനമുണ്ട്, അദ്ദേഹം പറഞ്ഞു. സ്വന്തം പൗരന്മാരെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാനാവാത്ത സര്‍ക്കാരും സൈന്യവുമാണ് കശ്മീരികളെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്, ജനറല്‍ നരവനെ ചൂണ്ടിക്കാട്ടി.
മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. ഏഴ് പേര്‍ക്ക് പരിക്ക്. ഇന്നലെ കുപ്വാര ജില്ലയില്‍ ഖസിയാബാദില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.കുപ്വാരയിലെ ഹന്ദ്വാരയില് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരരെ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: