ലഖ്നൗ: ജമ്മുകശ്മീരിലെ ഹന്ദ്വാരയില് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ബലിദാനിയായ കേണലിന്റെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും 50 ലക്ഷം രൂപയും നല്‍കുമെന്ന് യുപിമുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രാജ്യത്തെ ഭീകരരില്‍ നിന്ന് സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച ഭാരതത്തിന്റെ ധൈര്യശാലികളായ പുത്രന്മാര്ക്ക് അഭിവാദ്യം. പരമമായ ത്യാഗം അവിസ്മരണീയമാണ്. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു, യോഗിട്വീറ്ററില് കുറിച്ചു.
ബുലന്ദ്ഷഹറിലെ പര്‍വാന സ്വദേശിയായ കേണല്‍ അശുതോഷ് ശര്‍മയാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ അനുസ്മരണാര്ഥം ഗൗരവ് ഫലകം സ്ഥാപിക്കുമെന്നും യോഗി പറഞ്ഞു. 21 രാഷ്ട്രീയ റൈഫിള്‍സിലെ കേണലായ അശുതോഷിന് മുന്‍പ് രണ്ടു തവണ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.
കേണലും മേജറും എസ്ഐയും അടക്കം അഞ്ച് സുരക്ഷാ സൈനികര്‍ ഞായറാഴ്ച വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചിരുന്നു. ഭീകരര്‍ ഒരു വീട്ടില്‍ ബന്ദിയാക്കിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാന്‍ സാധിച്ചിരുന്നു. മേജര്‍ അനൂജ് സൂദ്, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക് ദിനേഷ് സിങ്, ജമ്മുകശ്മീര്‍ പോലീസിലെ എസ്ഐ ഷക്കീല്‍ ക്വാസി എന്നിവരാണ് ബലിദാനികളായത്. ഇവര്‍ വീടിനുള്ളില്‍ കയറി ഭീകരരില്‍ നിന്ന് ബന്ദികളെ മോചിപ്പിച്ച് പുറത്തെത്തിച്ചു. അതിനു ശേഷമാണ് രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പില്‍ രണ്ടു ഭീകരരെയും കൊന്നൊടുക്കി. ഇവരില്‍ ലഷ്കര്‍ കമാന്‍ഡറും പെടുന്നു. പാക്കിസ്ഥാനിയായ ഹൈദറാണ് കൊല്ലപ്പെട്ട ലഷ്കര്കമാന്ഡര്. 12 മണിക്കൂറാണ് ഓപ്പറേഷന് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: