×
login
പ്രതിക്കൂട്ടില്‍ ലോകായുക്ത

ലോകായുക്ത വിധി അനുകൂലമാവുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ബില്ലിന്റെ പേരില്‍ ഗവര്‍ണറോടുണ്ടായിരുന്ന എതിര്‍പ്പ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ഒരു 'ഡീല്‍' നടന്നിരിക്കുന്നു എന്നു വ്യക്തം. നിയമത്തിന്റെ പഴുത് സമര്‍ത്ഥമായി ഉപയോഗിച്ചും, ഭരണഘടനാ പദവികളിലിരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അനുനയിപ്പിച്ചുമൊക്കെ അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടുന്ന രീതിയാണ് ഇവിടെയും അവലംബിച്ചിട്ടുള്ളതെന്നു വേണം മനസ്സിലാക്കാന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസ് ഫുള്‍ബെഞ്ചിനു വിട്ട ലോകായുക്ത വിധി അഴിമതിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയല്ല, അട്ടിമറിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, ഒന്നാം പിണറായി സര്‍ക്കാരിലെ പതിനെട്ട് മന്ത്രിമാര്‍ക്കും എതിരായ കേസിന്റെ വാദം പൂര്‍ത്തിയായിട്ടും വിധി പറയാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുത്ത ലോകായുക്തയുടെ നടപടി പ്രത്യക്ഷത്തില്‍ തന്നെ ദുരൂഹമാണ്. മന്ത്രിസഭയുടെ തീരുമാനം ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ കഴിയുമോ എന്നതിലെ അഭിപ്രായഭിന്നതയാണ് കേസ് ഫുള്‍ബെഞ്ചിനു വിടാന്‍ കാരണമെന്ന് ലോകായുക്ത പറയുന്നത് പരിഹാസ്യമാണ്. നാല് വര്‍ഷം മുന്‍പ് ഈ പരാതി ലഭിച്ചപ്പോള്‍ തന്നെ ഇത്തരമൊരു സംശയം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യം അന്നുതന്നെ വിശദമായി പരിശോധിച്ച ഫുള്‍ബെഞ്ച് പരാതി സ്വീകരിക്കുകയാണുണ്ടായത്. ഇതിനുനേരെ ബോധപൂര്‍വം കണ്ണടച്ചുകൊണ്ടാണ് കേസ് വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടിരിക്കുന്നത്. വിചിത്രമായ ഈ നടപടിക്ക് യാതൊരു വിശദീകരണവും ലോകായുക്ത നല്‍കുന്നില്ല. ഇനി ലോകായുക്തയുടെ അധികാര പരിധി സംബന്ധിച്ച് അഭിപ്രായഭിന്നത ഉണ്ടായിരുന്നെങ്കില്‍ നേരത്തെതന്നെ ഫുള്‍ബെഞ്ചിന് വിടാമായിരുന്നു. എന്തുകൊണ്ടാണ് ലോകായുക്ത അങ്ങനെ ചെയ്യാതിരുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. അന്തിമവാദം കേട്ട് ഒരു വര്‍ഷം കഴിഞ്ഞതിനുശേഷം ഒരു വെളിപാടുപോലെ ലോകായുക്തയുടെ അധികാരപരിധി സംബന്ധിച്ച സംശയമുണ്ടായി എന്നുപറയുന്നത് സാമാന്യബോധത്തിന് നിരക്കുന്ന കാര്യമല്ല. അധികാരത്തിലിരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി അവര്‍ക്ക് അനുകൂലമായി ഒരു ഉത്തരവു പുറപ്പെടുവിക്കുകയാണ് ലോകായുക്ത ചെയ്തിട്ടുള്ളതെന്ന് സംശയിക്കണം.

കുട്ടികള്‍ കുടുക്ക പൊട്ടിച്ചതും പാവപ്പെട്ട ലോട്ടറി വില്‍പ്പനക്കാരന്‍ സ്വരുകൂട്ടിവച്ചതുമൊക്കെയായ തുക യാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. അര്‍ഹിക്കുന്നവര്‍ക്കു മാത്രം അത് ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാല്‍ എംഎല്‍എയുടെ ബന്ധുവിനും, പാര്‍ട്ടി നേതാവിന്റെ കുടുംബത്തിനും മറ്റൊരു നേതാവിന്റെ ഗണ്‍മാനും ഇതില്‍നിന്ന് ഒരുകോടിയോളം രൂപ നല്‍കിയതാണ് പരാതിക്ക് കാരണം. ദുരിതാശ്വാസനിധി ആര്‍ക്ക് എങ്ങനെ നല്‍കണമെന്ന മാര്‍ഗനിര്‍ദ്ദേശമില്ലെന്നും, മന്ത്രിസഭയുടെ തീരുമാനം പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നുമൊക്കെയാണ് പരാതിക്കെതിരായി സിപിഎം നേതാക്കളും സര്‍ക്കാരും വാദിച്ചുകൊണ്ടിരുന്നതെങ്കിലും അതൊക്കെ നാട്യം മാത്രമായിരുന്നു. സ്വജനപക്ഷപാതം അഴിമതിയല്ലെന്നുവരെ ഇക്കൂട്ടര്‍ വാദിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ അധികാരദുര്‍വിനിയോഗമോ ക്രമക്കേടോ അഴിമതിയോ ഒന്നും നടന്നിട്ടില്ലെങ്കില്‍ പിന്നെയെന്തിനാണ് ലോകായുക്ത നിയമത്തിന്റെ  പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ നിയമനിര്‍മാണത്തിന്  ശ്രമിച്ചത്? പരാതി വസ്തുതാപരമാണെന്നും ലോകായുക്ത വിധി എതിരാവുമെന്നും ഭയന്നുതന്നെയാണ് ഇങ്ങനെയൊരു നിയമനിര്‍മാണത്തിന് തിടുക്കം കാണിച്ചത്. ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ.ടി.ജലീലിന് രാജിവയ്‌ക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെയും മറ്റും ഭയം ഇരട്ടിപ്പിച്ചു.  ലോകായുക്ത നിയമഭേദഗതി ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതുകൊണ്ട് നിയമമായില്ല. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും സര്‍ക്കാരും വലിയ കോലാഹലമുണ്ടാക്കിയെങ്കിലും കുറെക്കഴിഞ്ഞ് ഒരു സുപ്രഭാതത്തില്‍ അത് കെട്ടടങ്ങുകയായിരുന്നു.  

ലോകായുക്ത വിധി അനുകൂലമാവുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് ബില്ല് ഒപ്പിടാത്തതിന്റെ പേരില്‍ ഗവര്‍ണറോടുണ്ടായിരുന്ന എതിര്‍പ്പ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ ഒരു 'ഡീല്‍' നടന്നിരിക്കുന്നു എന്നു വ്യക്തം. നിയമത്തിന്റെ പഴുത് സമര്‍ത്ഥമായി ഉപയോഗിച്ചും, ഭരണഘടനാ പദവികളിലിരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അനുനയിപ്പിച്ചുമൊക്കെ അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടുന്ന രീതിയാണ് ഇവിടെയും അവലംബിച്ചിട്ടുള്ളതെന്നു വേണം മനസ്സിലാക്കാന്‍. കുപ്രസിദ്ധമായ ലാവ്‌ലിന്‍ കേസിലെ പ്രതിസ്ഥാനത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കപ്പെട്ടത് ഇത്തരം ഇടപെടലുകളുടെ ഫലമായാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക വൈദഗ്ദ്ധ്യം ഉള്ളതായാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇ.കെ.നായനര്‍ സര്‍ക്കാരില്‍ സിപിഐക്കാരനായ നിയമമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായരാണ് ശക്തമായ വകുപ്പുകളുള്ള ലോകായുക്ത നിയമം കൊണ്ടുവന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് കുരയ്ക്കാനേ കഴിയൂ, ഞങ്ങളുടെ ലോകായുക്തയ്ക്ക് കടിക്കാനുമാവും എന്ന അവകാശവാദമാണ് അന്ന് ഉയര്‍ത്തിയിരുന്നത്. ലോകായുക്തയുടെ ആ പല്ലാണ് പിണറായി പറിച്ചെടുക്കാന്‍ നോക്കിയത്. നിയമനിര്‍മാണത്തിലൂടെ അതിന് കഴിഞ്ഞില്ലെങ്കിലും ലക്ഷ്യം നേടിയിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ ലോകായുക്തയുടെ ഉത്തരവ് കാണിക്കുന്നത്. നിങ്ങള്‍ വിചാരിച്ചതുപോലെ ലോകായുക്തയ്ക്ക് എന്നെ ഒരു ചുക്കും ചെയ്യാനാവില്ലെന്ന ധാര്‍ഷ്ട്യത്തിന്റേതായ പതിവ് ചിരി അധികം വൈകാതെ മുഴങ്ങിക്കേള്‍ക്കാം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.