ശമ്പളം ലഭിക്കാത്തതിനെതിരെ ജോലി ചെയ്തുകൊണ്ടുതന്നെ മൗനമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ കെഎസ്ആര്‍ടിസിയുടെ നടപടി അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും, കോര്പ്പറേഷന് അധികൃതരുടെ രാഷ്ട്രീയ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതുമാണ്. ‘ശമ്പളരഹിത വേതനം നാല്‍പ്പത്തിയൊന്നാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തതിനാണ് വനിതാ ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയെടുത്തത്. വൈക്കം ഡിപ്പോയില്‍നിന്ന് പാലായിലേക്ക് സ്ഥലംമാറ്റുകയാണുണ്ടായത്. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവൊന്നും നല്‍കാതെ ജോലിക്കു വരേണ്ടതില്ലെന്ന് ഡിപ്പോയില്‍നിന്ന് വിളിച്ചറിയിക്കുകയായിരുന്നുവത്രേ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് പലതരത്തിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രശ്നത്തിലിടപ്പെട്ട കോടതിപോലും പണിയെടുപ്പിച്ചാല്‍ ശമ്പളം നല്കാന് ബാധ്യതയുണ്ടെന്ന് പറയുകയുണ്ടായി. എന്നിട്ടും സര്‍ക്കാരും കെഎസ്ആര്‍ടിസി അധികൃതരും അനുകൂല നിലപാടല്ല എടുത്തത്. ഇതിനിടെയാണ് കണ്ടക്ടറായ അഖില നിശ്ശബ്ദവും ശ്രദ്ധേയവുമായ പ്രതിഷേധം പ്രകടിപ്പിച്ചത്. പ്രതിഷേധം സൂചിപ്പിക്കുന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്യുന്ന അഖിലയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും, വലിയ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി. ഇതിനെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്തി, അച്ചടക്കം ലംഘിച്ചു എന്നീ കുറ്റങ്ങളാരോപിച്ച് ശിക്ഷാ നടപടിയുടെ ഭാഗമായി അഖിലയെ സ്ഥലംമാറ്റിയത്. പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ പോലും ജോലിയില്‍ യാതൊരു വീഴ്ചയും വരുത്താതിരുന്നിട്ടും ഒരു വനിതയെന്ന നിലയ്ക്കുള്ള പരിഗണന പോലും നല്‍കാതെ കരുതിക്കൂട്ടി ദ്രോഹിക്കുകയായിരുന്നു. എത്രയോ സമര രീതികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് കെഎസ്ആര്‍ടിസി. ഇവയില്‍ പലതും അക്രമാസക്ത സമരങ്ങളുമാണ്. ഇതു ചെയ്തവര്‍ക്ക് ശിക്ഷയുണ്ടാവാറില്ല. ബസ് അടിച്ചു തകര്‍ക്കുകയോ അതിന് അള്ളുവയ്ക്കുകയോ ഒന്നും ചെയ്യാതെ മാന്യമായി പ്രതിഷേധിച്ചതിന് കെഎസ്ആര്‍ടിസി പ്രതികാര നടപടിയെടുത്തത് സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ലാഭകരമാക്കാന്‍ യാതൊന്നും ചെയ്യാതെ, ഭരണപക്ഷയൂണിയനുകളുമായി ഒത്തുകളിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലയെ ദയാവധത്തിന് വിട്ടിരിക്കുകയാണ് സര്‍ക്കാര്‍. വകുപ്പ് മന്ത്രി അടിക്കടി നടത്തുന്ന പ്രസ്താവനകളില്‍നിന്നു തന്നെ ഈ സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള ഉദ്ദേശ്യമൊന്നും സര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്. സ്വയം വിരമിക്കാനും മറ്റും പ്രേരിപ്പിച്ച് തൊഴിലാളികളെ പരമാവധി കുറച്ചുകൊണ്ടുവന്ന് കോര്പ്പറേഷന് സ്വകാര്യവല്ക്കരിക്കുകയെന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കേന്ദ്രം ഉറപ്പു നല്കിയ സഹായം പോലും കെഎസ്ആര്‍ടിസിക്ക് ലഭിക്കാത്ത വിധത്തില്‍ വഴിതിരിച്ചുവിടുന്നത് ഈ ലക്ഷ്യം വച്ചാണ്. തൊഴിലാളികളെ ബലിയാടാക്കി ഉന്നതോദ്യോഗസ്ഥരും ഭരണാനുകൂല തൊഴിലാളി യൂണിയന് നേതൃത്വവും സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്. തൊഴിലാളികള്‍ക്കൊപ്പം കൊടിപിടിക്കുകയും മുദ്രാവാക്യം മുഴക്കുകയും ആത്മാര്‍ത്ഥത തൊട്ടുതെറിക്കാതെ അധരവ്യായാമം നടത്തുകയുമൊക്കെ ചെയ്യുന്ന ഈ യൂണിയനുകളുടെ നേതാക്കള്‍ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി വര്‍ഗവഞ്ചനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയാന്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളില്‍പ്പെട്ടവര്‍ക്ക് പലപ്പോഴും കഴിയുന്നില്ല. അല്ലെങ്കില്‍ അവരെ അതിന് സമ്മതിക്കുന്നില്ല. അഖിലയ്ക്കു നേരെ പ്രയോഗിച്ചതുപോലുള്ള പ്രതികാര നടപടികള്‍ ഭയന്ന് പലരും അനുസരണയും വിധേയത്വവും പുലര്‍ത്തുകയാണ്.
കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗമാണ് കോര്പ്പറേഷന് അധികൃതരുടെ പ്രതികാര നടപടി നേരിടേണ്ടിവന്ന അഖില. കെഎസ്ടി എംപ്ലോയിസ് സംഘിന്റെ എല്ലാ സമരങ്ങളിലും മുന്‍നിരയില്‍ നില്ക്കുന്നയാളുമാണ്. സ്വഭാവികമായും അവര്‍ രാഷ്ട്രീയ മേലാളന്മാരുടെ കണ്ണിലെ കരടായി മാറിയിട്ടുണ്ടാവാം. ഇതിനുള്ള വിരോധം തീര്‍ക്കാന്‍ കൂടിയാവും അഖിലയെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. ഇവിടെ ഉയര്‍ന്നുവരുന്ന അടിസ്ഥാനപരമായ ചില പ്രശ്നങ്ങളുണ്ട്. തൊഴിലാളികളുടെ സര്‍ക്കാരാണിതെന്ന് ആണയിടുന്നവരാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളം ഭരിക്കുന്നത്. അവരുടെ ഭരണത്തിന് കീഴിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. അവരിലൊരാളാണ് ജോലിക്ക് കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചത്. ഇങ്ങനെയൊരു പ്രതിഷേധത്തിന് അവകാശമില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. തൊഴിലാളികളുടെ പേരുപറഞ്ഞുകൊണ്ട് അധികാരത്തില്‍ വരികയും, അവരുടെ താല്‍പ്പര്യങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുകയാണ് ഇടതുമുന്നണി ഭരണം. ഭരണത്തിന് നേതൃത്വം നല്കുന്നവര്ക്കും പാര്‍ട്ടി മേലാളന്മാര്ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും മാത്രമാണ് ഈ ഭരണംകൊണ്ട് ഗുണം. സാധാരണ തൊഴിലാളികള്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകള്‍ മാത്രമാണ് ലഭിക്കുന്നത്. തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ ഈ നയത്തിന്റെ പ്രതിഫലനമാണ് സ്വന്തം കുടുംബം പുലര്‍ത്താന്‍ വേണ്ടി കണ്ടക്ടര്‍ പണിയെടുക്കുന്ന ഒരു വനിതയെ ദ്രോഹിച്ച കെഎസ്ആര്‍ടിസി അധികൃതരുടെ നടപടി. എന്നാല്‍ ജനങ്ങളില്‍നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന്, വീണ്ടുവിചാരമുണ്ടായി അഖിലയ്ക്കെതിരായ സ്ഥലംമാറ്റം പിന്‍വലിച്ചിരിക്കുകയാണ്. എങ്കിലും ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. അഴിഞ്ഞുവീണത് സര്‍ക്കാരിന്റെ മുഖംമൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: