ബസ് ചാര്‍ജ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത് സാധാരണ ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിയിടുന്നതുപോലെയാണ്. ബസ് സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം അംഗീകരിച്ച് നിരക്ക് വര്‍ധനയ്ക്ക് ഇടതുമുന്നണി യോഗം, സര്‍ക്കാരിന് അനുമതി നല്‍കിയതോടെ ജനജീവിതം ഒന്നുകൂടി ദുസ്സഹമാകുമെന്ന് ഉറപ്പായി. പതിവു കലാപരിപാടിയാണ് ഇത്തവണയും അരങ്ങേറിയിട്ടുള്ളത്. നിരക്കുവര്‍ധന ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരം പ്രഖ്യാപിക്കുക. സര്‍ക്കാര്‍ ഇവരെ ചര്‍ച്ചയ്ക്കു വിളിക്കുക. ഒരുതരത്തിലുമുള്ള പൊതുചര്‍ച്ചയുമില്ലാതെ നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുക. ഇതിനു തക്കവിധം ഒരു കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാര്‍ പണ്ടേ വാങ്ങിവച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണത്രേ വകുപ്പ് മന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മിനിമം നിരക്ക് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിരം പ്രയോഗിക്കുന്ന ഒരു അടവാണ് ബസ്സുടമകള്‍ ഇത്തവണയും പു
റത്തെടുത്തത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായും വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് മിനിമം ആറ് രൂപയായും വര്‍ധിപ്പിക്കുക എന്നതാണ് അവരുടെ ആവശ്യം. ഇത് ഒരു മുഴമല്ല, പല മുഴം നീട്ടിയെറിയലാണ്. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിരക്ക് വര്‍ധിപ്പിച്ചാലും ഇതേ ആവശ്യം വീണ്ടും ഉന്നയിക്കാനുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ് ഇതിലെ തന്ത്രം. ചുരുക്കിപ്പറഞ്ഞാല്‍ ജനങ്ങള്‍ക്കെതിരായ ഒരു ഗൂഢാലോചനയാണ് സര്‍ക്കാരും ബസുടമകളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനു മുന്‍പ് 2018 ല്‍ മിനിമം നിരക്ക് എട്ട് രൂപയായി വര്‍ധിപ്പിച്ചതാണ്. അന്നും വലിയ വിലപേശല്‍ നടത്തിയാണ് ഇത് സാധിച്ചത്. പിന്നീട് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ വീണ്ടും മുറവിളി ഉയര്‍ന്നു. അപ്പോള്‍ കൊവിഡ് പാക്കേജ് എന്ന നിലയില്‍ എട്ട് രൂപയ്ക്ക് സഞ്ചരിക്കാനുള്ള ദൂരം ഒന്നര കിലോമീറ്ററാക്കി ചുരുക്കി. ഇതിന്റെ പേരില്‍ സ്വകാര്യ ബസ്സുകള്‍ ചെയ്തത് മറ്റൊന്നാണ്. എട്ട് രൂപ ടിക്കറ്റിന് യാത്രക്കാര്‍ പത്ത് രൂപാ കൊടുത്താല്‍ വളരെ അപൂര്‍വം പേരാണ് ബാക്കി തുക തിരിച്ചു നല്‍കുക. ഇത് ആവശ്യപ്പെട്ടാല്‍ അസഭ്യം പറഞ്ഞും അക്രമാസക്തരായും യാത്രക്കാരെ അടക്കിയിരുത്തും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതോടെ മിനിമം നിരക്കില്‍ യാത്ര ചെയ്യാനുള്ള ദൂരം പഴയ നിലയിലാക്കുമെന്ന് ബസ്സുടമകള്‍ക്ക് അറിയാം. വിവിധ സ്റ്റേജുകളിലെ നിരക്കുകളും കുറയും. അത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധമായി ഈടാക്കിക്കൊണ്ടിരിക്കുന്ന തുക തുടര്‍ന്നും ലഭിക്കണം. ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാലും മിനിമം നിരക്ക് പന്ത്രണ്ട് രൂപയാക്കണമെന്ന ആവശ്യം ഇടയ്ക്കിടെ ഉന്നയിച്ചുകൊണ്ടിരിക്കും. അനുകൂല അവസരം വരുമ്പോള്‍ സര്‍ക്കാരുമായി വിലപേശി ഈ ആവശ്യവും അംഗീകരിപ്പിക്കും. ഇതിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. കൊവിഡ് പാക്കേജിന്റെ ഫലമായി മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം ഒന്നര കിലോമീറ്ററാക്കി ചുരുക്കിയത്.
ഇന്ധനവിലയില്‍ ഈടാക്കിയിരുന്ന എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ കുറയ്ക്കുകയും സംസ്ഥാന സര്‍ക്കാരുകളോട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ്. ഇതുപ്രകാരം പ്രതിപക്ഷം ഭരിക്കുന്നവയടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. എന്നാല്‍ ഒരു കാരണവശാലും നികുതി കുറയ്ക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ പ്രതീക്ഷിച്ചതുപോലെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചിരുന്നെങ്കില്‍ ഇനിയുമൊരു ബസ് ചാര്‍ജ് വര്‍ധന ഒഴിവാക്കാമായിരുന്നു. അതു ചെയ്യാതെ മിനിമം നിരക്ക് വര്‍ധിപ്പിച്ച് പിന്നെയും ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുന്ന ദിവസ വേതനക്കാരുടെ നടുവൊടിക്കുന്ന തീരുമാനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. ഇതില്‍ നല്ലൊരു ശതമാനവും കൊവിഡ് മൂലം ജോലി നഷ്ടമാവുകയോ വരുമാനം നാമമാത്രമായി ലഭിക്കുന്നവരോ ആണ്. സമീപ നഗരങ്ങളില്‍ പോയി പണിയെടുക്കുന്ന ഇവര്‍ വരുമാനത്തിന്റെ വലിയൊരു പങ്ക് യാത്രാക്കൂലിയായി നല്‍കേണ്ടിവരുന്നത് ആലോചിക്കാന്‍ പോലുമാകില്ല.
ഇപ്പോഴത്തെ നിരക്ക് വര്‍ധന ബസ് തൊഴിലാളികള്‍ക്കും വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. അവരും സാധാരണ ജനങ്ങളില്‍പ്പെടും. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ആറ് രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ അനുകൂലമല്ല. ഇതു ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങും. അസംഘടിതരായ സാധാരണക്കാര്‍ ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവരുടെ മേല്‍ കുതിരകയറുന്നത്. വോട്ടു വേണ്ടി വരുമ്പോള്‍ ഭക്ഷ്യക്കിറ്റു നല്കി പാവപ്പെട്ടവരുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിനുപറ്റിയ ഒരു ധനമന്ത്രിയേയും കിട്ടിയിരിക്കുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കുകയോ ഇന്ധന നികുതി ഈടാക്കാതിരിക്കുകയോ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിനെ അതിന് നിര്‍ബന്ധിക്കുന്ന പ്രതിഷേധങ്ങള്‍ ഉയരണം. ജനകീയ സമരങ്ങളിലൂടെ മാത്രമേ ഈ ജനവിരുദ്ധ സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: