×
login
തായ്‌വാനില്‍ തകര്‍ന്നത് ചൈനയുടെ ധാര്‍ഷ്ട്യം

തങ്ങള്‍ അധീശശക്തിയാണെന്നും, ലോകത്തെ ആര്‍ക്കും തങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നുമുള്ള ധാര്‍ഷ്ട്യത്തോടെയാണ് കുറെക്കാലമായ ചൈനയുടെ നേതൃത്വം പെരുമാറുന്നത്. ഈ മനോഭാവത്തിനേറ്റ കനത്ത തിരിച്ചടിയാണ് നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പ് ആവിയായിപ്പോയിരിക്കുകയാണ്

സാമ്പത്തികമായും സൈനികമായുമൊക്കെ വന്‍ശക്തിയായ അമേരിക്ക എന്തുപറയുന്നു എന്നതിനെക്കാള്‍, എന്തുചെയ്യുന്നു എന്നു നോക്കി മാത്രമേ ജനാധിപത്യത്തോടും ലോകസമാധാനത്തോടും മറ്റുമുള്ള ആ രാജ്യത്തിന്റെ പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് വിലയിരുത്താനാവൂ. അമേരിക്കന്‍ ഭരണകൂടത്തിന്റെ വാക്കുകളെ എപ്പോഴും മുഖവിലയ്‌ക്കെടുക്കാനാവില്ല. പലപ്പോഴും പറയുന്നതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കും. ചിലപ്പോള്‍ ഒന്നും ചെയ്യാതെയുമിരിക്കും. ആഗോള ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് പ്രകടമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. അങ്കിള്‍സാമിന്റെ പ്രഖ്യാപനങ്ങളെയും അവകാശവാദങ്ങളെയും കണ്ണുമടച്ച് വിശ്വസിക്കുന്ന രാജ്യങ്ങള്‍ കുഴപ്പങ്ങളില്‍ ചെന്നുചാടും. സമീപകാല ചരിത്രത്തില്‍ ഈ പതിവുരീതിക്ക് ഒരു അപവാദമാണ് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. കമ്യൂണിസ്റ്റ് ചൈനയുടെ ശക്തവും നിരന്തരവുമായ ഭീഷണി വകവയ്ക്കാതെയുള്ള നാന്‍സി പെലോസിയുടെ അപ്രഖ്യാപിത തായ്‌വാന്‍ സന്ദര്‍ശനം അമേരിക്കയുടെ അപ്രമാദിത്വത്തിന് അടിവരയിടുന്നതു തന്നെയാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഔദ്യോഗിക പദവികൊണ്ട് അമേരിക്കന്‍ ഭരണസംവിധാനത്തില്‍ മൂന്നാം സ്ഥാനത്തുള്ള സ്പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ നാന്‍സിയുടേത് ഒരു അപ്രഖ്യാപിത സന്ദര്‍ശനമായിരുന്നു. അവര്‍ സന്ദര്‍ശിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌വാന്‍ ഉണ്ടായിരുന്നില്ല. മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം നേരിട്ട് തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ വിമാനമിറങ്ങുകയായിരുന്നു. ഉദ്വേഗഭരിതമായ മണിക്കൂറുകള്‍ക്കൊടുവിലാണ് കനത്ത സുരക്ഷാ സന്നാഹത്തിന്റെ പിന്‍ബലത്തിലുള്ള ഈ സന്ദര്‍ശനം.

സ്വതന്ത്ര രാജ്യമാണെങ്കിലും ചൈന സ്വന്തം അധീനതയില്‍ നിര്‍ത്തിയിരിക്കുന്ന ദ്വീപാണ് തായ്‌വാന്‍. മറ്റ് രാജ്യങ്ങളുമായി തായ്‌വാന്‍ ഇടപെടുന്നത് തങ്ങളുടെ താല്‍പ്പര്യത്തിന് എതിരാണെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. തായ്‌വാന്‍ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളിലേര്‍പ്പെടുന്നതിനെ ചൈന ഇഷ്ടപ്പെടുന്നില്ല. അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ സമ്മേളനത്തില്‍ തായ്‌വാന്‍ പങ്കെടുക്കുന്നതിനെ ചൈന വിലക്കിയിരുന്നു.  ഈ ഭീഷണിയെ തുടര്‍ന്ന് മറ്റ് രാജ്യത്തലവന്മാര്‍ തായ്‌വാന്‍ സന്ദര്‍ശിക്കുക പതിവില്ല. ഇതാണ് ഇപ്പോള്‍ അമേരിക്ക തിരുത്തിക്കുറിച്ചിരിക്കുന്നത്. കനത്ത പ്രത്യാഘാതങ്ങളുമുണ്ടാകുമെന്ന് ചൈന ഭീഷണി മുഴക്കുന്നതിനിടെയാണ് നാന്‍സി പെലോസി തായ്‌വാനിലെത്തിയതും, പതിനെട്ടു മണിക്കൂര്‍ അവിടെ ചെലവഴിച്ചശേഷം മടങ്ങിയതും. ചൈനയുടെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമായിത്തന്നെ അവര്‍ പറയുകയുണ്ടായി.  ലോകനേതാക്കള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത് തടയാന്‍ ചൈനയ്ക്കാവില്ലെന്ന നാന്‍സിയുടെ പ്രഖ്യാപനം ചൈനയ്ക്ക് തിരിച്ചടിയാണ്. തായ്‌വാനിലെ ജനാധിപത്യ സംവിധാനത്തെ അഭിനന്ദിച്ച നാന്‍സി പെലോസി, ലോകത്ത്  ആ രാജ്യത്തിന് വഹിക്കാനുള്ള പങ്കിനെ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തടസ്സപ്പെടുത്തുകയാണെന്നും തുറന്നടിച്ചു. തായ്‌വാന്‍ അതിന്റെ നേതാക്കളെ രാജ്യാന്തര വേദികളില്‍ അയയ്ക്കുന്നത് തടയാന്‍ ചൈനയ്ക്ക് കഴിയുമായിരിക്കാം. എന്നാല്‍ ലോകനേതാക്കള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനെയും, ആ രാജ്യത്തിന്റെ നേട്ടങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നതിനെയും തടയാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും പെലോസി നല്‍കുകയുണ്ടായി. തായ്‌വാന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പ്രഖ്യാപിച്ചത് ചൈനയ്ക്കുള്ള മുന്നറിയിപ്പാണ്. 

സമാധാനം ആഗ്രഹിക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യുന്ന രാജ്യമല്ല ചൈന. ചൈനയുടെ ചരിത്രത്തിലും പാരമ്പര്യത്തിലും യുദ്ധക്കൊതി നിറഞ്ഞുനില്‍ക്കുന്നു. യുദ്ധോത്സുകമായാണ് ചൈന അയല്‍രാജ്യങ്ങളോട് പെരുമാറുന്നത്. മേഖലയിലെ ചെറിയ രാജ്യങ്ങളെ ഏതു വിധത്തിലും സ്വന്തം അധീനതയില്‍ കൊണ്ടുവന്ന് അസ്ഥിരപ്പെടുത്തുകയെന്നതാണ് ചൈനയുടെ നയം. നേപ്പാളും ശ്രീലങ്കയുമൊക്കെ ഇതിന്റെ ഇരകളാണ്. അതിര്‍ത്തിപ്രശ്‌നം മാത്രമല്ല, ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതുമാണ് സമീപകാലത്ത് ഭാരതത്തിനെതിരെ തിരിയാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. ഉഭയകക്ഷി ബന്ധത്തില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കുക മാത്രമല്ല, മേഖലയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന ചൈനയ്‌ക്കെതിരെ ജപ്പാനും ആസ്‌ട്രേലിയയും അമേരിക്കയുമായി ചേര്‍ന്ന് 'ക്വാഡ്' എന്ന പുതിയൊരു സഖ്യം തന്നെ ഭാരതത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലുള്ള അമര്‍ഷം ചൈന മറച്ചുവയ്ക്കുന്നുമില്ല. തങ്ങള്‍ അധീശശക്തിയാണെന്നും, ലോകത്തെ ആര്‍ക്കും തങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നുമുള്ള ധാര്‍ഷ്ട്യത്തോടെയാണ് കുറെക്കാലമായ ചൈനയുടെ നേതൃത്വം പെരുമാറുന്നത്. ഈ മനോഭാവത്തിനേറ്റ കനത്ത തിരിച്ചടിയാണ് നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പ് ആവിയായിപ്പോയിരിക്കുകയാണ്. തായ്‌വാന്റെ തീരത്ത് ചില സൈനികാഭ്യാസമൊക്കെ നടത്തി പേടിപ്പിക്കാന്‍ നോക്കിയെങ്കിലും അവയൊന്നും വിലപ്പോയില്ല.  തായ്‌വാനില്‍നിന്നുള്ള  ഇറക്കുമതി വെട്ടിക്കുറച്ച് നാണക്കേട് മറയ്ക്കാനാണ് ചൈനയുടെ ശ്രമം.

    comment

    LATEST NEWS


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.