രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാംഘട്ടം നല്കിയ വിജയത്തുടക്കം പ്രതീക്ഷാനിര്‍ഭരമാണ്. അറുപത് വയസ്സ് കഴിഞ്ഞവരും, ഗുരുതര രോഗമുള്ള നാല്‍പ്പത്തിയഞ്ച് വയസ്സിനു മുകളിലുള്ളവരുമായ പത്ത് കോടിയാളുകള്‍ക്കാണ് ഈ ഘട്ടത്തില്‍ കുത്തിവയ്പ്പെടുക്കുക. ആദ്യ ദിനത്തില്‍ തന്നെ ഇരുപത്തിയഞ്ച് ലക്ഷം പേരാണ് കുത്തിവയ്പ്പിനായി കോ-വിന് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തൊരിടത്തും ആര്‍ക്കും തന്നെ പറയത്തക്ക പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ വിജയമായാണ് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരും ശുചീകരണ തൊഴിലാളികളും സുരക്ഷാഭടന്മാരുമുള്പ്പെടുന്ന മുന്‍നിര കൊവിഡ് പോരാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കി ജനുവരി പതിനാറിനായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ആദ്യ ഡോസ് സ്വീകരിക്കാന്‍ മുതിര്‍ന്ന പൗരന്മാര് അടക്കമുള്ള ആയിരക്കണക്കിനാളുകളാണ് സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമുന്നില്‍ ക്യൂ നിന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഒന്നരലക്ഷത്തോളം പേരാണ് ഒറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പെടുത്തത്.
രണ്ടാംഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കൊപ്പം പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നു നല്കുന്ന ഒരു നടപടിയാണിത്. ഒന്നാം ഘട്ടത്തില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പ്രതിരോധ കുത്തിവയ്പ്പിന് തയ്യാറാവുന്നില്ല എന്ന വിമര്‍ശനമുയര്‍ത്തി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ പ്രതിപക്ഷത്തെ ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചിരുന്നു. ആദ്യ പരിരക്ഷ വേണ്ടത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്നും, രാഷ്ട്രീയക്കാര്‍ പ്രതിരോധ കുത്തിവയ്പ്പിനായി തിക്കിത്തിരക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് അറിയാമായിരുന്നിട്ടും രാജ്യത്തിന്റെ കൊവിഡ് പ്രതിരോധം താളംതെറ്റിക്കാനാവുമോയെന്നാണ് ചിലര്‍ നോക്കിയത്. ഇവര്‍ക്ക് വിജയിക്കാനായില്ല. വിജയിച്ചത് ദീര്‍ഘവീക്ഷണത്തോടെയും ഇച്ഛാശക്തിയോടെയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ്. കേരളത്തില്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം നാല്‍പ്പത് ശതമാനത്തോളം കുറഞ്ഞു എന്നതുതന്നെ ഇതാണ് കാണിക്കുന്നത്. പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുതന്നെ നിക്ഷിപ്ത താല്‍പ്പര്യക്കാരെ പ്രീണിപ്പിക്കാന്‍ അതിനെതിരുനില്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
രണ്ട് പ്രതിരോധ മരുന്നുകളാണ് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസെനകയുമായി ചേര്‍ന്ന് ബ്രിട്ടനില്‍ വികസിപ്പിച്ചെടുത്ത കൊവി ഷീല്‍ഡും, ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നു വികസിപ്പിച്ചെടുത്ത കൊവാക്സിനും. കൊവാക്സിന്റെ പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്നും, അത് ഉപയോഗിക്കരുതെന്നും ചില രാഷ്ട്രീയ നേതാക്കള്‍ ദുഷ്ടലാക്കോടെ പ്രചാരണം നടത്തിയിരുന്നു. തങ്ങള്‍ കൊവാക്സിന് സ്വീകരിക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. ഭാരതത്തിന്റെ പ്രതിരോധമരുന്നിനെതിരെ ചൈന രാജ്യാന്തര തലത്തില്‍ കുപ്രചാരണം നടത്തിയിരുന്നു. ഇതിനെ സഹായിക്കുന്ന രീതിയിലാണ് കൊവാക്സിനെതിരെ ദേശസ്നേഹമില്ലാതെ ചിലര്‍ പെരുമാറിയത്. എന്നാല്‍ തന്റെ ഊഴം വന്നപ്പോള്‍ കൊവാക്സിന് തന്നെ തെരഞ്ഞെടുത്ത് പ്രധാനമന്ത്രി മോദി രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും മാതൃകയായിരിക്കുന്നു. ഈ ഒറ്റ നടപടി ജനങ്ങളില്‍ നിറയ്ക്കുന്ന അഭിമാനവും ആത്മവിശ്വാസവും വളരെ വലുതാണ്. ജനസംഖ്യയുടെ വലുപ്പമാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ ഭാരതം നേരിടുന്ന വലിയ വെല്ലുവിളി. പക്ഷേ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനം വച്ചുനോക്കുമ്പോള്‍ ഈ വെല്ലുവിളിയെ അതിജീവിച്ച് വിജയംവരിക്കാന്‍ നമുക്ക് കഴിയുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: