രണ്ട് മാസത്തിലേറെയായി കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗം രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശങ്കയ്ക്കും അരക്ഷിതാവസ്ഥയ്ക്കുമിടയില്‍ ആശ്വാസദായകമായ ചില വിവരങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര, പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിനം പുതിയ രോഗികളാവുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു. മാര്‍ച്ച് മാസം മുതല്‍ തുടരുന്ന കൊവിഡ് രണ്ടാം തരംഗത്തിന്റെ മാരകമായ പിടിയില്‍നിന്ന് രാജ്യം മോചനം നേടുന്നതിന്റെ തെളിവായാണ് ആരോഗ്യവിദഗ്ദ്ധര്‍ ഇതിനെ കാണുന്നത്. ഏപ്രില്‍ മുപ്പതിന് നാല് ലക്ഷം കടന്ന കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ന്ന് ക്രമാനുഗതമായി കുറഞ്ഞുവരുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലെ പന്ത്രണ്ട് ജില്ലകളില്‍ രോഗികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ പ്രവണത തുടക്കത്തിലുള്ള സൂചന മാത്രമാണെന്നും, ഈ നേട്ടം നിലനിര്‍ത്താന്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരണമെന്നുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. പുതുതായി രോഗികളാവുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സംസ്ഥാന-ജില്ലാതലങ്ങളില്‍ കനത്ത ജാഗ്രത ആവശ്യമാണ്.
രോഗ വ്യാപനം പാരമ്യത്തില്‍ എത്തിയിട്ടില്ലാത്ത കേരളം, അത്തരം സാഹചര്യം മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.
താരതമ്യേന മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളും, ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധവും ഉള്ള നിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയേണ്ടതാണ്. എന്തുകൊണ്ട് ഇതു സംഭവിക്കുന്നില്ല എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാത്രമല്ല ജനങ്ങളും ആത്മപരിശോധന നടത്തണം. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. ലോക്ഡൗണ്‍ അപ്രായോഗികമാണെന്നുവരികില് അതില്ലാതെ തന്നെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. രോഗവ്യാപനം തടയേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ മാത്രം ഉത്തരവാദിത്വമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. അസാധാരണമായ സാഹചര്യത്തെയാണ് നാം അഭിമുഖീകരിക്കുന്നതെന്ന് മനസ്സിലാക്കി ഓരോരുത്തരും പെരുമാറണം.
വാക്സിനും സാമൂഹിക അകലവും മാത്രമാണ് രോഗം പടരാതിരിക്കാനുള്ള മാര്‍ഗമെന്ന് വ്യക്തമായിരിക്കെ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഊര്‍ജിതമാക്കാനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാവണം. ഫലം പുറത്തുവന്നതോടെ നിയമസഭാതെരഞ്ഞെടുപ്പിന്റെ വീറും വാശിയും കഴിഞ്ഞതിനാല്‍ കേന്ദ്ര സര്‍ക്കാരുമായി പൂര്‍ണമായി സഹകരിച്ച് മതിയായ തോതില്‍ വാക്സിന് ലഭ്യമാക്കാനും, രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ താളപ്പിഴകള്‍ ഒഴിവാക്കി മുന്‍ഗണനാക്രമം പാലിച്ച് വാക്സിനേഷന് വേഗത്തിലാക്കാനും കഴിയണം. ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും സര്‍ക്കാരുമായി സഹകരിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. രാജ്യത്തെ ആശുപത്രികളില്‍ സംഭവിക്കുന്ന കൊവിഡ് മരണങ്ങളത്രയും ഓക്സിജന്‍ കിട്ടാത്തതുകൊണ്ടാണെന്ന് പ്രചരിപ്പിക്കുന്ന രീതി മാധ്യമപ്രവര്‍ത്തകര്‍ ഉപേക്ഷിക്കണം. വടക്കുനോക്കി യന്ത്രങ്ങളായിരിക്കാതെ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം കൈക്കൊള്ളേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഇവിടുത്തെ മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത് രോഗപ്രതിരോധത്തിന് ഒരു വിധത്തിലും സഹായകമാവില്ലെന്ന് എല്ലാവരും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: