കേരളത്തിലെ ശരാശരി താപനിലയില്‍ വന്നുകൊണ്ടിരിക്കുന്ന ഗണ്യമായ വര്‍ധന വലിയ മുന്നറിയിപ്പാണ്. പകലും രാത്രിയും ഒരുപോലെ ചൂടുകൂടുന്നതിനു പുറമെ ജനജീവിതത്തെ പലതരത്തില്‍ ഇത് ബാധിക്കും. ഇടമഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്കു പോകുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തലുകള്‍ ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ശരാശരിയില്‍ കൂടുതല്‍ താപനില വര്‍ധിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ അറിയിപ്പ് മുന്‍കരുതലെടുക്കാനുള്ള സൂചനയാണ്. സൂര്യാതപം,
സൂര്യാഘാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ പുറത്തിറങ്ങുന്നവരും നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യുന്നവരും കാര്യമായി ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൈകള്‍ പൂര്‍ണമായും മറയ്ക്കുന്ന ഗ്ലൗസ് ധരിക്കണമെന്നതടക്കമുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാന്‍ പാടില്ല. ഇടമഴ ലഭിച്ചില്ലെങ്കില്‍ താപനില കൂടുതല്‍ വര്‍ധിക്കുകയും സ്ഥിതിഗതികള്‍ ഒന്നുകൂടി രൂക്ഷമാവുകയും ചെയ്യും. പ്രളയത്തിനുപോലും കാരണമാകുന്ന തരത്തില്‍ വലിയ തോതില്‍ മഴ ലഭിച്ചിട്ടും കേരളം വളരെ വേഗം വരള്‍ച്ചയിലേക്കു പോകുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കേണ്ടതുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്ന ഹൈറേഞ്ച് പ്രദേശങ്ങള്‍പോലും വരള്‍ച്ചയുടെ പിടിയിലാണ്. കൃഷിയിറക്കാനാവാതെയും കുടിവെള്ളമില്ലാതെയും ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാല്പ്പത്തിനാല് നദികള്‍ ഒഴുകുന്ന കേരളത്തില്‍ പതിവായിരിക്കുന്നു!
നദികളുടെ സ്വന്തം നാടാണ് കേരളം. പക്ഷേ വേനല്‍ക്കാലമായാല്‍ അവയില്‍ പലതും വറ്റിവരളുന്നു. രണ്ട് പതിറ്റാണ്ടു മുന്‍പ് ഈ പ്രശ്നം ഇത്രയും രൂക്ഷമായിരുന്നില്ല. നാല് പതിറ്റാണ്ടു മുന്‍പ് നടന്ന സൈലന്റ്വാലി സമരത്തിന്റെ വിജയത്തില്‍ ഇപ്പോഴും അഭിരമിച്ചു കഴിയുന്നവരാണ് കേരളത്തിലെ പല പരിസ്ഥിതിവാദികളും. അതിനുശേഷം മരങ്ങള്‍ ഒന്നടങ്കം മലയിറങ്ങുകയും മൊട്ടക്കുന്നുകളായി മാറിയതുമൊക്കെ കണ്ടില്ലെന്നു നടിച്ചു. പ്രകൃതിയുടെ കൂറ്റന്‍ ജലസംഭരണിയായി കരുതപ്പെടുന്ന പാടങ്ങള്‍ നികത്തി പലരും ഒരു സുപ്രഭാതത്തില്‍ പണക്കാരായി മാറിയപ്പോള്‍ രാഷ്ട്രീയ-ഭരണ നേതൃത്വം അവര്‍ക്ക് വിടുപണി ചെയ്തു. ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി തങ്ങള്‍ തന്നെ കൊണ്ടുവന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ മാറി മാറി അധികാരത്തില്‍ വന്ന മുന്നണി സര്‍ക്കാരുകള്‍ തന്ത്രപൂര്‍വം ദുര്‍ബലമാക്കി. വല്ലപ്പോഴുമുണ്ടാകുന്ന ചില കോടതി ഉത്തരവുകള്‍ മാത്രമാണ് ഇതിന് തടസ്സമായത്. കോടതികളെ മറികടക്കാനുള്ള വഴികള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിസ്ഥിതി സംരക്ഷണമെന്നാല്‍ പശ്ചിമഘട്ട സംരക്ഷണമാണെന്ന ധാരണയാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കുമുള്ളത്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. തീരപ്രദേശത്തെയും ഇടനാട്ടിലെയുമൊക്കെ പരിസ്ഥിതിക്ക് എന്തുസംഭവിക്കുന്നു എന്നതിനെക്കുറിച്ച് വലിയ ആശങ്കയൊന്നും സമൂഹത്തിനില്ല. കേരളത്തെ തെക്കുവടക്ക് വെട്ടിമുറിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദപരമാണെന്ന പച്ചക്കള്ളമാണല്ലോ ഭരിക്കുന്നവര്‍ യാതൊരു ലജ്ജയുമില്ലാതെ പ്രചരിപ്പിക്കുന്നത്.
ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും വലിയ ചര്‍ച്ചാ വിഷയമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് ഈ വിപത്തിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിച്ച് വിവേകികളായ മനുഷ്യര്‍ക്ക് ഉറക്കം നഷ്ടപ്പെടുകയാണ്. ആമസോണ്‍ വനങ്ങളിലെ കാട്ടുതീയായും പല പേരുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റുകളായും മിന്നല്‍ പ്രളയങ്ങളായുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും വികസ്വര രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളുടെ ചെലവില്‍ അതിജീവനത്തിന് ശ്രമിക്കുകയാണ്. റിയോഡി ജനീറോയിലെ ഭൗമ ഉച്ചകോടിയിലും പാരീസ് ഉടമ്പടിയിലുമൊക്കെ എത്തിച്ചേര്‍ന്ന ധാരണകളും ക്യോട്ടോ പ്രോട്ടോകോളും മറ്റും പാലിക്കുന്നതില്‍ വികസ്വര രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പിനെ തുറന്നെതിര്‍ക്കുന്ന രാജ്യമാണ് ഭാരതം. ഭൂപടത്തില്‍ വെറുമൊരു ഓലക്കീര്‍ ചാരി വച്ചിരിക്കുന്നതുപോലുള്ള കൊച്ചുകേരളവും ഇന്ന് ഓഖി ചുഴലി കൊടുങ്കാറ്റുപോലുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുകയാണെന്ന പ്രാഥമികധാരണ പോലുമില്ലാതെയാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും കഴിയുന്നത്. ഇത്തരക്കാരില്‍പ്പെട്ടവര്‍ മന്ത്രിമാരായി വിലസി മണ്ടത്തരങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുന്നു. തുടര്‍ച്ചയായി രണ്ട് മഹാപ്രളയങ്ങള്‍ അനുഭവിച്ചിട്ടും ഇവര്‍ പാഠം പഠിക്കുന്നില്ല. കേരളത്തിന്റെ താപനിലയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വര്‍ധനയ്ക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ട്. ആ ദിശയില്‍ പുതിയ പഠനങ്ങള്‍ നടക്കുകയും പരിഹാരങ്ങള്‍ തേടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: