പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ ആത്മനിര്‍ഭരത എന്ന വാക്ക് അനുദിനം പുതിയ അര്‍ത്ഥവ്യാപ്തി കൈവരിക്കുകയാണ്. സ്വയംപര്യാപ്തത എന്നതിനപ്പുറം ഭാരതത്തിന്റെ സമഗ്രമായ വികസനവും, ജനകോടികള്‍ക്ക് ശോഭനമായ ഭാവി ഉറപ്പുനല്കുന്നതുമായ സാമ്പത്തിക മുന്നേറ്റത്തിന്റെ മറുവാക്കായി ആത്മനിര്‍ഭരത മാറിയിരിക്കുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2021-22 പൊതുബജറ്റ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആത്മനിര്‍ഭര ഭാരതത്തിനുവേണ്ടിയുള്ള സാമ്പത്തിക കര്‍മ പദ്ധതിയാണ്. ആരോഗ്യവും ജനക്ഷേമവും, അടിസ്ഥാന സൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, പരിമിത ഭരണം പരമാവധി നിര്‍വഹണം എന്നിങ്ങനെ ആറ് തൂണുകളില്‍ പടുത്തുയര്‍ത്തപ്പെട്ട ബജറ്റാണിതെന്ന വിശേഷണം ശരിവയ്ക്കപ്പെടുന്ന നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആരെയും വേദനിപ്പിക്കാതെ, എന്നാല്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്ന ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ധനമന്ത്രി പ്രശംസയര്‍ഹിക്കുന്നു. ജനങ്ങളില്‍ യാതൊരു തരത്തിലുള്ള നികുതി ഭാരവും അടിച്ചേല്‍പ്പിക്കാത്ത ഇത്തരമൊരു ബജറ്റ് സമീപകാല ചരിത്രത്തിലൊന്നും ഉണ്ടായിട്ടില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ പു
റത്തുവന്നതോടെ ഓഹരി വില സൂചിക കുത്തനെ ഉയര്‍ന്നത് രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ ശരിയായിത്തന്നെയാണ് ബജറ്റ് സമീപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുന്നുണ്ട്. ഉജ്ജ്വല പാചക വാതക പദ്ധതിയിലേക്ക് ഒരുകോടി കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത് സ്ത്രീ സമൂഹത്തില്‍ വലിയ മാറ്റം വരുത്തും.
കൊവിഡ് മഹാമാരിയുണ്ടാക്കിയ കെടുതിയില്‍ നിന്ന് രാഷ്ട്രം കരകയറിക്കൊണ്ടിരിക്കെ ബജറ്റില്‍ കൃത്യമായ മുന്‍ഗണനാക്രമം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കായി 2,23,846 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 137 ശതമാനത്തിന്റെ വര്‍ധന. അത്ഭുതകരമായ ബജറ്റ് എന്ന് ആരോഗ്യമേഖലയിലുള്ളവര്‍ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. പ്രാഥമിക ആരോഗ്യകേന്ദ്രം മുതലുള്ള വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത യോജനയ്ക്കു കീഴില്‍ ആറുവര്‍ഷംകൊണ്ട് 64,180 കോടി രൂപയാണ് ചെലവഴിക്കാന്‍ പോകുന്നത്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളുമുണ്ട്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാനും, എന്നാല്‍ അത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവിധം വിലവര്ധനക്കിടയാക്കാതെയും ശ്രദ്ധിച്ചിരിക്കുന്നു. വ്യക്തിഗത ആദായ നികുതിയില്‍ മാറ്റം വരുത്താതിരിക്കുകയും, എഴുപത്തിയഞ്ച് വയസ്സിന് മുകളിലുള്ള പെന്ഷന്-പലിശ വരുമാനക്കാര്‍ ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടെന്ന നിര്‍ദ്ദേശവും വളരെയധികം പേര്‍ക്ക് ആശ്വാസകരമാകും. പെട്രോള്‍-ഡീസല്‍ വിലകളില്‍ നേരിയതോതില്‍ സെസ് ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും അത് ഇന്ധന വിലവര്‍ധനയ്ക്ക് ഇടയാക്കില്ല. ശുദ്ധവായു ഉറപ്പിക്കാന്‍ 2217 കോടി രൂപ വകയിരുത്തിയിട്ടുള്ളത് ബജറ്റിന്റെ സമഗ്ര സ്വഭാവത്തെയാണ് കാണിക്കുന്നത്.
കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിരിക്കുന്ന ഊന്നലാണ് ഇപ്പോഴത്തെ ബജറ്റിന്റെ മുഖമുദ്ര. കര്‍ഷകരുടെ ക്ഷേമത്തിനായി ഈ സാമ്പത്തിക വര്‍ഷം 75,060 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കര്‍ഷകര്‍ക്കായി 16.5 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നു. പരുത്തി കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതിയുമുണ്ട്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കിയിട്ടുള്ള സംഭരണം തുടരാനും, ആയിരം മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കാനുമുള്ള തീരുമാനവും മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു എന്ന കുപ്രചാരണത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണ് കേരളത്തിലെ റോഡ് വികസനത്തിന് 65,000 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഈയിനത്തില്‍ ഇത്രയും ഭീമമായ തുക സംസ്ഥാനത്തിന് ലഭിക്കുന്നത്. മെട്രോ വികസനത്തിന് ആവശ്യമായ തുക അനുവദിച്ചുവെന്ന് ചെയര്മാന് തന്നെ വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്ര ബജറ്റ് കേരളത്തിന് എതിരാണെന്ന് പ്രചാരണം നടത്തിയ ധനമന്ത്രി തോമസ് ഐസക് ജനങ്ങളോടു മാപ്പു പറയാനുള്ള മാന്യത കാണിക്കണം. കേന്ദ്ര പദ്ധതികള്‍ അട്ടിമറിച്ചും പേരുമാറ്റി നടപ്പാക്കിയും നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇനിയെങ്കിലും മാറി ചിന്തിക്കണം. മറ്റെല്ലാം സംസ്ഥാനങ്ങളെയും പോലെ കേരളത്തെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നത്. ഇതിന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ പൊതുബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: