ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ മരിക്കുകയോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയോ ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കാസര്‍കോട്ട് ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ത്ഥി മരിച്ചതും നിരവധി പേര് ആശുപത്രിയിലായതുമാണ് ഏറ്റവും പുതിയ സംഭവം. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ച ശേഷമുള്ള സര്‍ക്കാരിന്റെ ഈ ‘ഉചിത നടപടികള്‍’ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. ജനരോഷത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു അടവുനയം മാത്രമാണ് ഇത്തരം നടപടികള്‍. ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നോ, അവ തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നോ സര്‍ക്കാര്‍ ഇപ്പോഴും ഗൗരവമായി ആലോചിക്കുന്നില്ല. ഭക്ഷ്യ വിഷബാധയേറ്റ് മരണമുണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനം ഉണരുന്നത്! അധികം വൈകാതെ സ്ഥിതിഗതികള്‍ പഴയതുപോലെയാവും. പിന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അടുത്ത മരണമുണ്ടാവണം. വര്‍ഷങ്ങളായി ഈ നില തുടരുകയാണ്. ഭക്ഷ്യ വിഷബാധ തുടര്‍ക്കഥയാവുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെറുതും വലുതുമായ പല കടകളിലും വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കു വയ്ക്കുന്നത് ശുചിത്വബോധമില്ലാത്ത തൊഴിലാളികളെയാണ്. ആരെങ്കിലും ഇത് ചോദ്യം ചെയ്താല്‍ സംഘടിതവും അക്രമാസക്തവുമായി നേരിടുന്ന രീതിയുമുണ്ട്.
കേരളത്തിലെ ഭക്ഷ്യവിതരണ രംഗത്ത് തികഞ്ഞ അരാജകാവസ്ഥയാണുള്ളത്. സര്‍ക്കാരിന്റെ കണക്കില്‍ തന്നെ പ്രവര്‍ത്തിക്കുന്നവയില്‍ പകുതിയിലേറെ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സില്ല. ഇവിടങ്ങളില്‍ ശുചിത്വം പാലിക്കുന്നുണ്ടോ? ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നില്ലെന്നും വൃത്തിയായി പാചകം ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മതിയായ തോതില്‍ നടപടികളുണ്ടാവുന്നില്ല. നടപടികളെടുക്കാന്‍ ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരില്ല. ഉള്ളവരാവട്ടെ അനാസ്ഥയിലും ചേരിപ്പോരിലുമാണ്. തട്ടുകടകള്‍ മുതല്‍ മുന്തിയ ഹോട്ടലുകള്‍ വരെ പലതിലും നിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ചില ഹോട്ടലുകളില്‍നിന്ന് ചീഞ്ഞളിഞ്ഞ മാംസം പിടിച്ചെടുക്കുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പലപ്പോഴും ലൈസന്‍സുപോലും ഉണ്ടാവാറില്ല. എന്നിട്ടും ഈ സ്ഥാപനങ്ങള്‍ യാതൊരു നടപടിയും നേരിടാതെ പിന്നെയും സുഗമമായി പ്രവര്‍ത്തിക്കുന്നതു കാണാം! സ്ഥാപന ഉടമയോട് തൊഴില്‍പരമായ വല്ല ശത്രുതയുമുള്ള ജീവനക്കാരും മറ്റും വിവരങ്ങള്‍ ചോര്‍ത്തി നല്കുമ്പോള് മാത്രമാണ് ചീത്തയായതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുന്നത്. ഇങ്ങനെ സംഭവിക്കുന്നതു പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കുള്ള സുവര്‍ണാവസരവുമാണ്. സ്ഥാപന ഉടമയില്‍നിന്ന് വന്‍തോതില്‍ പണം കൈപ്പറ്റി നടപടികള്‍ ഒഴിവാക്കുകയാണ് പതിവ്. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഹോട്ടലുകള്‍ പഴയതുപോലെ തുടരുകയും ചെയ്യുന്നു.
ജനങ്ങളുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റം ഭക്ഷ്യ വിഷബാധയ്ക്ക് വഴിയൊരുക്കുന്ന ഘടകങ്ങളിലൊന്നാണ്. മലയാളിയുടെ സ്വന്തം ഭക്ഷണമായ ചോറുള്‍പ്പെടെ പല വിഭവങ്ങളും ഹോട്ടലുകളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കൊച്ചുകടകളില്‍ പോലും ഷവര്‍മയും ബിരിയാണിയും പലതരം മന്തികളുമാണ് ലഭിക്കുന്നത്. പച്ചക്കറികളെ അപേക്ഷിച്ച് മാംസം വളരെ വേഗം കേടുവരും. ഇവ ശരിയായ രീതിയിലല്ല പലയിടങ്ങളിലും സൂക്ഷിക്കുക. എത്ര കേടായ ഇറച്ചിയായാലും പൊരിച്ചെടുത്താല്‍ പ്രശ്നം തീരുമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്. പൊറോട്ട മുതല്‍ അല്‍ഫാം വരെ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലായിരിക്കും. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സ്ഥലസൗകര്യവും ശുചിത്വബോധമുള്ള ജീവനക്കാരും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ ആണ്ടിലൊരിക്കല്‍പ്പോലും ഭക്ഷണവിതരണശാലകളില്‍ എത്താറില്ല. ഹലാല്‍ ഭക്ഷണത്തിനുവേണ്ടി വാദിക്കുന്ന വീറും വാശിയുമൊന്നും ഇക്കാര്യത്തില്‍ കാണുന്നില്ല. മാരകമായ രാസവസ്തുക്കളും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും വാഹനങ്ങളില്‍നിന്നുള്ള പുകയും കലരുന്ന രീതിയിലുള്ള ഇടങ്ങളിലാണ് ഷവര്‍മയും മറ്റും ഉണ്ടാക്കുന്നത്. വലിയ വില കൊടുത്ത് വാങ്ങുന്ന പല പേരുകളുള്ള ഇത്തരം ഭക്ഷണ സാധനങ്ങള്‍ക്ക് സ്വാദുണ്ടോ എന്നുമാത്രമാണ് ആവശ്യക്കാര്‍ നോക്കുന്നത്. ഭക്ഷണ സാക്ഷരത എന്നൊന്ന് ശരാശരി മലയാളിക്ക് ഇല്ലാതെയായിട്ട് കാലങ്ങളായി. ആകര്‍ഷകമായി പായ്ക്കു ചെയ്ത് വിതരണ ഏജന്‍സികള്‍ വീട്ടിലെത്തിക്കുന്നതെന്തും വെട്ടിവിഴുങ്ങുകയെന്നത് മലയാളി ശീലമാക്കിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളെന്ന് പേരിട്ടു വിളിക്കുന്ന പലതും ലഭിക്കുന്നത് ദീര്‍ഘകാലത്തെ തെറ്റായ ഭക്ഷണശീലത്തിലൂടെയാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് കര്‍ശനമായി തടയുകയും ഭക്ഷണം പാകം ചെയ്യുന്നതില്‍ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഭരണസംവിധാനം ഉണ്ടാവുകയെന്നതു മാത്രമാണ് ഇതിനൊക്കെയുള്ള പരിഹാരം.
എത്ര കേടായ ഇറച്ചിയായാലും പൊരിച്ചെടുത്താല്‍ പ്രശ്നം തീരുമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്. പൊറോട്ട മുതല്‍ അല്‍ഫാം വരെ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലായിരിക്കും. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സ്ഥലസൗകര്യവും ശുചിത്വബോധമുള്ള ജീവനക്കാരും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ ആണ്ടിലൊരിക്കല്‍പ്പോലും ഭക്ഷണവിതരണശാലകളില്‍ എത്താറില്ല. ഹലാല്‍ ഭക്ഷണത്തിനുവേണ്ടി വാദിക്കുന്ന വീറും വാശിയുമൊന്നും ഇക്കാര്യത്തില്‍ കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: